
1954-ല്‍ സര്‍ ആര്‍തര്‍ ലൂയിസ്, ദരിദ്ര സമ്പദ്‌വ്യവസ്‌ഥകള്‍ എങ്ങനെയാണ് സമ്പന്നമാകുന്നത് എന്ന് വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍, വികസനത്തിന്റെ കേന്ദ്രബിന്ദുവായി അദ്ദേഹം കണ്ടത് മൂലധനത്തിന്റെ സമാഹരണത്തെയല്ല;മറിച്ച്, തൊഴിലാളികള്‍ ഉപജീവനത്തിനായുള്ള പരമ്പരാഗത കൃഷിയില്‍ നിന്നും മാറി കൂടുതല്‍ വരുമാനം ലഭിക്കുന്ന വ്യവസായ-സേവന മേഖലകളിലേക്ക് കുടിയേറുന്നതിനെയാണ്. പില്‍ക്കാലത്ത് വ്യാവസായികവല്‍ക്കരണത്തിലേക്ക് കടക്കുന്ന ഏതൊരു രാജ്യത്തിന്റെയും ഭാവി നിര്‍ണയിക്കുക ഈ പരിവര്‍ത്തനമായിരിക്കുമെന്ന് അദ്ദേഹം കൃത്യമായി മുന്‍കൂട്ടി കാണുകയും ചെയ്‌തു.
ഇന്ത്യ ഇന്ന് കൃത്യമായി അങ്ങനെയൊരു വഴിത്തിരിവിലാണ് നില്‍ക്കുന്നത്. അതിനാല്‍, നയരൂപകര്‍ത്താക്കളുടെ മുന്നിലുള്ള ചോദ്യം ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ഉണ്ടോ എന്നതല്ല;മറിച്ച്, ഒരു യുവ തൊഴിലാളിയെ ഉല്‍പാദനക്ഷമതയും സുരക്ഷിതത്വവുമുള്ള ഒരു ജീവിതത്തിലേക്ക് നയിക്കാന്‍ തക്കവണ്ണം ആവശ്യമായ എണ്ണമുള്ളതും, ഔദ്യോഗിക സ്വഭാവമുള്ളതും, സുസ്‌ഥിരവുമായ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് സാധിക്കുമോ എന്ന കൂടുതല്‍ സങ്കീര്‍ണമായ ചോദ്യമാണ്.
ഈ ദൗത്യത്തിന്റെ വ്യാപ്‌തി കൃത്യതയോടെ തന്നെ വ്യക്‌തമാക്കാന്‍ സാധിക്കും;കാരണം, പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയും, ജനസംഖ്യാ പ്രവചനങ്ങളും ആധാരമാക്കി തയാറാക്കിയ 2023-24ലെ സാമ്പത്തിക സര്‍വേ കണക്കാക്കുന്നത്, ഈ ദശകത്തിന്റെ ബാക്കി വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഏകദേശം 78.5 ലക്ഷം കാര്‍ഷികേതര തൊഴിലവസരങ്ങള്‍ സമ്പദ്‌വ്യവസ്‌ഥ സൃഷ്‌ടിക്കേണ്ടതുണ്ട് എന്നാണ്. രണ്ട് പ്രധാന സമ്മര്‍ദങ്ങളുടെ ഫലമായാണ് ഈയൊരു സംഖ്യ ഉയര്‍ന്നുവരുന്നത്: ഒന്ന്, തൊഴില്‍ പങ്കാളിത്തം വര്‍ധിക്കുന്നതിനനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിലുണ്ടാകുന്ന സ്‌ഥിരമായ വളര്‍ച്ച;രണ്ട്, ഘടനാപരമായ പരിവര്‍ത്തനത്തിലൂടെ കാര്‍ഷിക മേഖലയില്‍ നിന്നും മാറ്റേണ്ടി വരുന്ന തൊഴിലാളികളുടെ എണ്ണം. നിലവില്‍ മൊത്തം തൊഴിലിന്റെ 46 ശതമാനത്തോളമുള്ള കാര്‍ഷിക മേഖലയുടെ പങ്ക്, 2047 ആകുമ്പോള്‍ 25 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര മന്ത്രിസഭ 2025 ജൂലൈയില്‍ അംഗീകാരം നല്‍കുകയും തൊട്ടടുത്ത മാസം മുതല്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്‌ത 'പ്രധാന്‍മന്ത്രി വിക്‌സിത് ഭാരത് റോസ്‌ഗാര്‍ യോജന', ഈ തൊഴില്‍ കമ്മി പരിഹരിക്കാനുള്ള ഏറ്റവും ശ്രദ്ധേയമായ ശ്രമമാണ്. 2027 ജൂലൈ വരെയുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ 3.5 കോടിയിലധികം ഔദ്യോഗിക തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനായി എംപ്ലോയീസ് പ്ര?വിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) വഴി 99,446 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്.
ഇ.പി.എഫ്.ഒയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ഒരു സ്‌ഥാപനത്തില്‍ ആദ്യമായി ചേരുന്നതും പ്രതിമാസം ഒരു ലക്ഷം രൂപയില്‍ താഴെ ശമ്പളമുള്ളതുമായ ഒരു തൊഴിലാളിക്ക്, രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. ഇതില്‍ രണ്ടാമത്തെ ഗഡു സാമ്പത്തിക സാക്ഷരതാ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് വിധേയമായി സമ്പാദ്യമായി സൂക്ഷിക്കുന്നതാണ്. അതേസമയം, നിശ്‌ചയിച്ചിട്ടുള്ള അടിസ്‌ഥാന പരിധിക്കപ്പുറം തങ്ങളുടെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന തൊഴിലുടമകള്‍ക്ക്, ഓരോ പുതിയ തൊഴിലാളിക്കും പ്രതിമാസം 3,000 രൂപ വരെ ലഭിക്കും. ചെറുകിട സ്‌ഥാപനങ്ങള്‍ പോലും ഈ പദ്ധതിക്ക് പുറത്താകാതെ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന രീതിയിലാണ് ഇതിന്റെ നിബന്ധനകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ ആനുകൂല്യം അനുവദിക്കുന്നതിന് മുന്‍പ് ആറ് മാസത്തെ തുടര്‍ച്ചയായ ജോലി വേണമെന്ന നിബന്ധനയാണ് ഈ പദ്ധതിയെ സാധാരണവും പലപ്പോഴും നിരാശാജനകവുമായ തൊഴില്‍ സബ്‌സിഡികളില്‍ നിന്ന് വളരെ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുന്നത്. കാരണം, ആദ്യമായി ജോലിക്ക് കയറുന്ന ഒരാള്‍ സ്‌ഥാപനത്തില്‍ തുടരുകയും ഉല്‍പാദനക്ഷമതയുള്ളയാളായി മാറുകയും ചെയ്‌താല്‍ മാത്രമേ ആ നിയമനം പ്രയോജനപ്പെടുകയുള്ളൂ.
ഈ നിബന്ധന ആദ്യത്തെ നിയമനത്തെ ഒരു യഥാര്‍ത്ഥ പ്രതിബദ്ധതയാക്കി മാറ്റുന്നു;ഇത് തൊഴിലാളിക്ക് യഥാര്‍ത്ഥ നൈപുണ്യവും വിശ്വസനീയമായ ഒരു തൊഴില്‍ ചരിത്രവും കെട്ടിപ്പടുക്കാന്‍ ആവശ്യമായ സമയം നല്‍കുന്നതോടൊപ്പം, പരിശീലനച്ചെലവ് തിരിച്ചുപിടിക്കാന്‍ തക്കവണ്ണമുള്ള ഒരു നിശ്‌ചിത സേവനകാലാവധി തൊഴിലുടമയ്‌ക്ക് ഉറപ്പാക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, ഇത് കേവലം ആളുകളെ ജോലിക്ക് എടുക്കുന്നതിനെയല്ല, മറിച്ച് അവരെ ജോലിയില്‍ നിലനിര്‍ത്തുക എന്ന കൂടുതല്‍ ബുദ്ധിമുട്ടേറിയ കാര്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്;ഇത് തൊഴിലാളിക്ക് എവിടെയും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു തൊഴില്‍ യോഗ്യതാ ചരിത്രം സമ്മാനിക്കുകയും ചെയ്യുന്നു.
ഈ പദ്ധതിയുടെ ഏറ്റവും ബോധപൂര്‍വമായ ശ്രദ്ധ നിര്‍മാണ മേഖലയിലേക്കാണ്;ഇവിടെ തൊഴിലുടമകള്‍ക്കുള്ള ആനുകൂല്യം രണ്ടു വര്‍ഷത്തിനു പകരം നാല് വര്‍ഷത്തേക്കാണ് നല്‍കുന്നത്. വ്യവസായ ശേഷി കൈവരിക്കുന്നതിനു കൂടുതല്‍ സമയമെടുക്കും എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നതാണ് ഈ ഇരട്ടിപ്പ്. ഇത്, കൃത്രിമമായ യന്ത്രവല്‍ക്കരണം വഴി തൊഴിലാളികളെ അകാലത്തില്‍ ഒഴിവാക്കുന്നതിനു പകരം, ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലേക്ക് നിര്‍മാതാക്കളുടെ ചിന്താഗതിയെ മാറ്റാന്‍ സഹായിക്കുന്നു.
ഒരു ആഗോള നിര്‍മാണ കേന്ദ്രമായി മാറാനുള്ള രാജ്യത്തിന്റെ സാക്ഷാത്‌കരിക്കാന്‍ കഴിയുന്ന ആഗ്രഹത്തിന് ഇത് അത്യന്താപേക്ഷിതമാണെന്ന് ഗവണ്‍മെന്റ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നത് പ്രധാനമാണ്. ഇ.പി.എഫ്.ഒ. വഴി, ജോലിയില്‍ പ്രവേശിക്കുന്ന ഓരോ തൊഴിലാളിക്കും ഒരു യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറും, അസംഘടിത മേഖലയിലെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ലാത്ത സാമൂഹിക സുരക്ഷിതത്വത്തിന്റെ ആദ്യ അനുഭവവും കൈവരുന്നു.
പദ്ധതിയുടെ പ്രാരംഭ ഫലങ്ങള്‍ വളരെ പ്രോത്സാഹനം നല്‍കുന്നതാണ്;ഇത് ആരംഭിച്ച് ഇത്രയും കുറഞ്ഞ കാലയളവിനുള്ളില്‍ 60 ലക്ഷത്തോളം തുടക്കക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌റ്റര്‍ ചെയ്‌തുകഴിഞ്ഞു. ഇതില്‍ ഭൂരിഭാഗവും മുപ്പത് വയസ്സിന് താഴെയുള്ളവരും, 18 ലക്ഷത്തിലധികം പേര്‍ സ്‌ത്രീകളുമാണ്. അതോടൊപ്പം തന്നെ, അസംഘടിത സ്വഭാവം ദീര്‍ഘകാലമായി നിലനിന്നിരുന്ന ഒട്ടനവധി ചെറുകിട സ്‌ഥാപനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 1.77 ലക്ഷം തൊഴില്‍ദാതാക്കള്‍ വഴി 66 ലക്ഷത്തിലധികം അവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്.
എന്നിരുന്നാലും, പ്രതീക്ഷ നല്‍കുന്ന ഒരു തുടക്കത്തെ സമ്പൂര്‍ണ വിജയമായി കണക്കാക്കുന്നത് വിവേകശൂന്യമായിരിക്കും. തട്ടിപ്പില്‍ ഉള്‍പ്പെട്ട സ്‌ഥാപനങ്ങളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കല്‍, തൊഴില്‍ വെറും രേഖകളില്‍ മാത്രം അല്ലാതെ യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ആറു മാസത്തിലൊരിക്കല്‍ ഇലക്രേ്‌ടാണിക് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന വ്യവസ്‌ഥ, ആനുകൂല്യങ്ങള്‍ സ്വയമേവ വിതരണം ചെയ്യുന്ന സംവിധാനം എന്നിവ ഈ പദ്ധതിയുടെ പ്രധാന സുരക്ഷാ സംവിധാനങ്ങളാണ്. ഇത്തരം പദ്ധതികള്‍, സാധാരണ രീതിയില്‍ തന്നെ നടക്കുമായിരുന്ന സ്വാഭാവിക നിയമനങ്ങള്‍ക്ക് വെറുതെ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന സ്വാഗതാര്‍ഹമായ ഒരു ബോധ്യം ഇതിനു പിന്നിലുണ്ട്.
ഈ പദ്ധതിയുടെ യഥാര്‍ത്ഥ വിജയം അളക്കേണ്ടത് ആദ്യ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ കണക്കുകള്‍ നോക്കിയല്ല;മറിച്ച്, പദ്ധതി നല്‍കുന്ന ആനുകൂല്യങ്ങളുടെ കാലാവധി കഴിഞ്ഞാലും ഈ തൊഴിലവസരങ്ങള്‍ നിലനില്‍ക്കുമോ എന്നതിനെ ആശ്രയിച്ചാണ്. കൂടാതെ, ഈ പദ്ധതി സൃഷ്‌ടിക്കുന്ന തൊഴില്‍ ആവശ്യകതയ്‌ക്ക് അനുസൃതമായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭ്യമാക്കുന്നുണ്ടോ എന്നതും പ്രധാനമാണ്. അതുകൊണ്ടുതന്നെ, ഈ പദ്ധതിയുടെ ഭാവി ഇതിനൊപ്പം തന്നെ നടക്കുന്ന നൈപുണ്യ വികസനത്തിനായുള്ള നിക്ഷേപങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
തൊഴിലില്ലായ്‌മ എന്നത് കേവലം വരുമാനത്തെ മാത്രമല്ല ബാധിക്കുന്നത്;അത് ഒരു വ്യക്‌തിയുടെ നൈപുണ്യത്തെയും സ്വാഭിമാനത്തെയും സമൂഹത്തിലുള്ള സ്‌ഥാനത്തെയും കൂടിയാണ് ഇല്ലാതാക്കുന്നത് എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. വോള്‍ട്ടയര്‍ തന്റെ 'കാന്‍ഡീഡ്' എന്ന കൃതിയിലൂടെ വ്യക്‌തമാക്കിയതും ഇതുതന്നെയാണ്‌അതായത്, അധ്വാനം മൂന്ന് വലിയ തിന്മകളെയാണ് നമ്മില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്: വിരസത, ദുശ്ശീലങ്ങള്‍, ദാരിദ്ര്യം.
ഇത്തരം ഒരു പദ്ധതി വിലമതിക്കപ്പെടുന്നത് അത് തൊഴിലിന്റെ ഈ ആഴത്തിലുള്ള അര്‍ത്ഥത്തെ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ്. ഇത് ഒരു ഔദ്യോഗിക ജോലിയെ കേവലം കണക്കെടുക്കാനുള്ള ഒരു സ്‌ഥിതിവിവരക്കണക്കായിട്ടല്ല കാണുന്നത്, മറിച്ച് ഒരു വ്യക്‌തിയുടെ ഔദ്യോഗിക ജീവിതത്തിലെ സുരക്ഷിതമായ ആദ്യത്തെ ചുവടുവെപ്പായിട്ടാണ്. 2047 ആകുമ്പോള്‍ വികസിത സമ്പദ്‌വ്യവസ്‌ഥയിലേക്കുള്ള പ്രയാണത്തില്‍ ഇന്ത്യ ഇപ്പോള്‍ ചെയ്യേണ്ടത്, ഈ പദ്ധതി മുന്നോട്ടുവയ്‌ക്കുന്ന ക്ഷമയോടെയുള്ള സമീപനം തുടര്‍ന്നു കൊണ്ടുപോവുക എന്നതാണ്. പ്രധാനമന്ത്രി ദേശീയ വികസനത്തിന്റെ കേന്ദ്രബിന്ദുവായി നിര്‍ണയിച്ചിട്ടുള്ള യുവാക്കള്‍ക്കായുള്ള അര്‍ത്ഥവത്തായ തൊഴിലവസരങ്ങള്‍, ഒരു നിശ്‌ചിത കാലയളവിലെ ആനുകൂല്യങ്ങളിലൂടെ മാത്രമല്ല യാഥാര്‍ത്ഥ്യമാക്കേണ്ടത്;മറിച്ച്, സുസ്‌ഥിരവും ഉല്‍പാദനക്ഷമതയുള്ളതും അന്തസ്സുള്ളതുമായ തൊഴിലുകളിലൂടെ ഒരു തലമുറയിലുടനീളം അത് ഉറപ്പാക്കേണ്ടതുണ്ട്.
ഡോ. വി. അനന്തനാഗേശ്വരന്‍
(കേന്ദ്ര സര്‍ക്കാരിന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവാണ് ലേഖകന്‍)





