
നീറ്റ്‌യു.ജി. പുനഃപരീക്ഷയ്‌ക്കു മുന്നോടിയായി ടെലിഗ്രാം ആപ്ലിക്കേഷന്‍ രാജ്യത്ത് താല്‍ക്കാലികമായി തടയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ചോദ്യച്ചോര്‍ച്ചയും വ്യാജപ്രചാരണവും തടയുകയെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്നത്. എന്നാല്‍, ലക്ഷ്യം ശരിയായിരിക്കുമ്പോഴും മാര്‍ഗം ശരിയാണോ എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. ഒരു പ്ലാറ്റ്‌ഫോമിനെ വിലക്കുന്നതിലൂടെ പരീക്ഷാ ക്രമക്കേടുകള്‍ അവസാനിക്കുമെന്ന് കരുതുന്നത് പ്രശ്‌നത്തിന്റെ സ്വഭാവം തന്നെ തെറ്റായി മനസിലാക്കുന്നതാണ്. ടെലിഗ്രാം ഒരു ആശയവിനിമയ വേദി മാത്രമാണ്. അതിനെ അടച്ചുപൂട്ടിയാല്‍ പരീക്ഷാ സംവിധാനത്തിലെ ദൗര്‍ബല്യങ്ങള്‍ അപ്രത്യക്ഷമാകില്ല.
ഇവിടെ ഏറ്റവും പ്രസക്‌തമായ വസ്‌തുത മറക്കാന്‍ പാടില്ല. മേയില്‍ നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യച്ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്, ചോര്‍ച്ചയുടെ വേരുകള്‍ പരീക്ഷാ സംവിധാനത്തിനകത്താണെന്നാണ്. എന്‍.ടി.എയുമായി ബന്ധപ്പെട്ട വിഷയവിദഗ്‌ധരില്‍ നിന്നാണ് ചോദ്യങ്ങള്‍ പുറത്തുപോയതെന്നാണ് അന്വേഷണത്തിന്റെ ദിശ. അന്തിമ അന്വേഷണ റിപ്പോര്‍ട്ടുകളും കോടതി നടപടികളും പൂര്‍ത്തിയാകേണ്ടതുണ്ടെങ്കിലും, പ്രശ്‌നം ടെലിഗ്രാമില്‍ തുടങ്ങിയതല്ല എന്നത് വ്യക്‌തമാണ്. ചോര്‍ച്ചയ്‌ക്ക് അവസരം സൃഷ്‌ടിച്ച ഭരണപരവും സുരക്ഷാപരവുമായ വീഴ്‌ചകളാണ് ആദ്യം തിരുത്തപ്പെടേണ്ടത്. പരീക്ഷാ സംവിധാനത്തിനുള്ളിലെ വിശ്വാസ്യതാ പ്രതിസന്ധി പരിഹരിക്കാതെ ആശയവിനിമയ മാര്‍ഗങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ ലഭിക്കുന്നത് താല്‍ക്കാലിക രാഷ്‌ട്രീയ സന്ദേശം മാത്രമാണ്;സ്‌ഥിരമായ പരിഹാരമല്ല.
ടെലിഗ്രാം നിരോധിച്ചാല്‍ തട്ടിപ്പുകാര്‍ ഇല്ലാതാകില്ല. അവര്‍ മറ്റൊരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കു മാറും. വാട്‌സാപ്പ്, സിഗ്‌നല്‍, ഡിസ്‌കോര്‍ഡ്, സ്വകാര്യ മെസേജിങ് സംവിധാനങ്ങള്‍, എന്‍ക്രിപ്‌റ്റഡ് ഇ-മെയില്‍, വി.പി.എന്‍. വഴിയുള്ള പ്രവേശനംസാങ്കേതിക ലോകത്ത് ബദലുകള്‍ക്ക് ക്ഷാമമില്ല. കുറ്റകൃത്യങ്ങള്‍ സാങ്കേതികവിദ്യയെ പിന്തുടരുന്നില്ല;അവസരങ്ങളെയാണ് പിന്തുടരുന്നത്. അവസരം നിലനില്‍ക്കുമ്പോള്‍ ഉപകരണം മാറുമെന്നേയുള്ളൂ. അതേസമയം, ടെലിഗ്രാമിനെ പഠനാവശ്യങ്ങള്‍ക്കും ഗവേഷണത്തിനും മത്സരപരീക്ഷാ തയാറെടുപ്പിനും ഫയല്‍ പങ്കുവയ്‌ക്കലിനും ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും ഈ തീരുമാനത്തിന്റെ ഇരകളാകുന്നു. കുറ്റം ചെയ്‌തവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനുപകരം കുറ്റമൊന്നും ചെയ്യാത്ത മുഴുവന്‍ ഉപയോക്‌താക്കളെയും നിയന്ത്രണത്തിന് വിധേയരാക്കുന്നത് ഭരണനീതിയുടെ അടിസ്‌ഥാനതത്ത്വങ്ങള്‍ക്കു ചേര്‍ന്നതല്ല.
ഈ സംഭവത്തെ മറ്റൊരു കോണില്‍ നിന്നുകൂടി കാണേണ്ടതുണ്ട്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് നിയമപരമായ അധികാരമുണ്ട്. എന്നാല്‍, ഒരു പ്രത്യേക കുറ്റകൃത്യത്തെ പ്രതിരോധിക്കാനെന്ന പേരില്‍ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളെ വ്യാപകമായി തടയുന്ന രീതി പതിവാകരുത്. വിലക്കുകള്‍ ഓരോ പ്രതിസന്ധിയുടെയും പരിഹാരമായി മാറിയാല്‍ അതിന്റെ പ്രത്യാഘാതം വിദ്യാഭ്യാസത്തെയും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്‌ഥയെയും പൗരസ്വാതന്ത്ര്യങ്ങളെയും ഒരുപോലെ ബാധിക്കും.
പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടത് വിലക്കുകളല്ല, പരിഷ്‌കാരങ്ങളാണ്. ചോദ്യക്കടലാസ് തയാറാക്കുന്നവരുടെ തെരഞ്ഞെടുപ്പും മേല്‍നോട്ടവും ശക്‌തമാക്കണം. ചോദ്യപ്പേപ്പര്‍ തയാറാക്കുന്ന ഘട്ടം മുതല്‍ പരീക്ഷാ കേന്ദ്രംവരെ ഓരോ ഘട്ടത്തിലും ഉത്തരവാദിത്തം വ്യക്‌തമായി നിര്‍ണയിക്കണം. വിവരങ്ങളിലേക്കുള്ള പ്രവേശനം 'ആവശ്യമുള്ളവര്‍ക്ക് മാത്രം' എന്ന തത്വത്തില്‍ പരിമിതപ്പെടുത്തണം. ഓരോ ഡിജിറ്റല്‍ ആക്‌സസിനും കൃത്യമായ ഓഡിറ്റ് ട്രയല്‍ ഉണ്ടായിരിക്കണം. ചോദ്യപ്പേപ്പറുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്‌ഥരുടെയും വിദഗ്‌ധരുടെയും പശ്‌ചാത്തല പരിശോധനയും നിരന്തര നിരീക്ഷണവും ശക്‌തമാക്കണം. സുരക്ഷാ പരിശോധനകള്‍ സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് നടത്തണം. ചോര്‍ച്ച നടന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അല്ല, മണിക്കൂറുകള്‍ക്കുള്ളില്‍ ഉറവിടം കണ്ടെത്താന്‍ കഴിയുന്ന സാങ്കേതിക സംവിധാനങ്ങള്‍ സ്‌ഥാപിക്കണം. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. അതാണ് യഥാര്‍ഥ പ്രതിരോധം.
ജനങ്ങള്‍ പരീക്ഷാ സംവിധാനത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നത് ചോദ്യക്കടലാസ് രഹസ്യമായി സൂക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. ആ വിശ്വാസം തകര്‍ന്നാല്‍ അതിനെ പുനഃസ്‌ഥാപിക്കേണ്ടത് സാമൂഹിക മാധ്യമങ്ങളെ പൂട്ടിക്കൊണ്ടല്ല. ടെലിഗ്രാമിനെതിരേ നടപടി സ്വീകരിച്ചതിലൂടെ ഒരു സന്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടാകാം. എന്നാല്‍, രാജ്യത്തിന് ഇന്ന് ആവശ്യമുള്ളത് സന്ദേശങ്ങളല്ല, സംവിധാനപരമായ പരിഷ്‌കാരങ്ങളാണ്. ചോദ്യച്ചോര്‍ച്ചയുടെ ഉറവിടം അകത്താണെങ്കില്‍ പുറത്തുള്ള വാതിലുകള്‍ അടച്ചിട്ട് കാര്യമില്ല. രോഗം ഉള്ളിലായിരിക്കെ മരുന്ന് പുറത്തു പുരട്ടുന്നതുപോലുള്ള നടപടികള്‍ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കില്ല. ചോര്‍ച്ച തടയേണ്ടത് ടെലിഗ്രാമിലല്ല;സംവിധാനത്തിലാണ്. ആ സത്യം അംഗീകരിക്കാതെ ഒരു ആപ്പിനെ കുറ്റക്കാരനാക്കി നിര്‍ത്തുന്നിടത്തോളം അടുത്ത ചോര്‍ച്ചയ്‌ക്കു ശേഷം മറ്റൊരു നിരോധനം പ്രഖ്യാപിക്കേണ്ടിവരുമെന്നു മാത്രം.





