
കേരളത്തിന്റെ പൊതുഗതാഗത ചരിത്രത്തില്‍ ഇന്ന് ഒരു പുതിയ അധ്യായമാണ് തുറക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസുകളില്‍ സ്ര്‌തീകള്‍ക്കും ട്രാന്‍സെ്‌ജന്‍ഡര്‍ വ്യക്‌തികള്‍ക്കും സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ഇന്ന് ആരംഭിക്കുന്നു. സ്ര്‌തീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും സാമൂഹിക പങ്കാളിത്തത്തെയും സ്‌പര്‍ശിക്കുന്ന വലിയ ചുവടുവയ്‌പാണ് ഇത്. എന്നാല്‍, ഇതോടൊപ്പം തന്നെ സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതിയെയും കെ.എസ്.ആര്‍.ടി.സിയുടെ ഭാവിയെയും കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങളും ഉയരുന്നുണ്ട്.പല സ്ര്‌തീകള്‍ക്കും ജോലിക്കും പഠനത്തിനും മറ്റുമുള്ള യാത്രയില്‍ ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ് യാത്രാച്ചെലവ്. പ്രതിദിനം ബസില്‍ യാത്ര ചെയ്യുന്ന ഒരു തൊഴിലാളി സ്ര്‌തീക്കോ വിദ്യാര്‍ഥിനിക്കോ സര്‍ക്കാരിന്റെ ഈ പുതു പദ്ധതിയിലൂടെ മാസാവസാനം ലഭിക്കുന്ന സാമ്പത്തിക ലാഭം ചെറുതല്ല. സര്‍ക്കാര്‍ തന്നെ ഈ പദ്ധതിയെ സ്ര്‌തീകളുടെ കൈവശമുള്ള വിനിയോഗയോഗ്യ വരുമാനം വര്‍ധിപ്പിക്കുന്ന സാമ്പത്തിക ഇടപെടലായാണ് അവതരിപ്പിക്കുന്നത്. വിവിധ പഠനങ്ങളും മറ്റു സംസ്‌ഥാനങ്ങളിലെ അനുഭവങ്ങളും സ്ര്‌തീകളുടെ സഞ്ചാരശേഷിയും തൊഴില്‍പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതില്‍ ഇത്തരം പദ്ധതികള്‍ക്ക് ഗണ്യമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, ഈ പദ്ധതിയുടെ മറുവശവും അത്രതന്നെ പ്രധാനമാണ്. ഇതിനായി പ്രതിവര്‍ഷം 700 മുതല്‍ 800 കോടി രൂപവരെ സര്‍ക്കാര്‍ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കുകള്‍. ഇതിനകം തന്നെ കടബാധ്യതകളും പ്രവര്‍ത്തന നഷ്‌ടവും ശമ്പള പെന്‍ഷന്‍ ബാധ്യതകളും വഹിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇത് വരുമാനനഷ്‌ടമാകാതിരിക്കാന്‍ സര്‍ക്കാര്‍ കൃത്യമായ നഷ്‌ടപരിഹാരം സമയബന്ധിതമായി നല്‍കേണ്ടത് നിര്‍ണായകമാണ്. അല്ലാത്തപക്ഷം സൗജന്യയാത്രയുടെ ചെലവ് ഒടുവില്‍ കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യതയായി മാറും.സാമൂഹികമായി അഭിലഷണീയമായ ഒരു തീരുമാനത്തെ സാമ്പത്തികമായി സുസ്‌ഥിരമാക്കുകയെന്ന വെല്ലുവിളിയാണ് കേരളത്തിന്റെ മുന്നിലുള്ളത്. സ്ര്‌തീകളുടെ യാത്ര സൗജന്യമാക്കുന്നത് രാഷ്‌ട്രീയമായി ജനപ്രിയമായ തീരുമാനമായിരിക്കാം. പക്ഷേ, അതിന്റെ സാമ്പത്തിക അടിത്തറ ദുര്‍ബലമാണെങ്കില്‍ പദ്ധതി തന്നെ ഭാവിയില്‍ പ്രതിസന്ധിയിലാകും.ഇവിടെ കര്‍ണാടകയുടെ ശക്‌തി പദ്ധതി പഠിക്കേണ്ട മാതൃകയാണ്. 2023ല്‍ ആരംഭിച്ച പദ്ധതി സ്ര്‌തീകളുടെ യാത്രയും തൊഴില്‍പങ്കാളിത്തവും വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. കോടിക്കണക്കിന് യാത്രകളാണ് സ്ര്‌തീകള്‍ നടത്തിയത്;ഗതാഗത കോര്‍പറേഷനുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് പണം തിരികെനല്‍കുന്ന സംവിധാനവും അവിടെ രൂപീകരിച്ചു. അതേസമയം, സ്വകാര്യ ബസ് മേഖലയില്‍ യാത്രക്കാരുടെ കുറവും സാമ്പത്തിക സമ്മര്‍ദവും ഉണ്ടായതായി അവിടത്തെ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ പരാതിപ്പെട്ടിരുന്നു. കേരളത്തിലും സമാന ആശങ്കകള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.അതിനാല്‍ ഈ പദ്ധതി വിജയിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ ചില കാര്യങ്ങള്‍ ഉറപ്പാക്കണം. ഒന്നാമത്, കെ.എസ്.ആര്‍.ടി.സിക്ക് നഷ്‌ടപരിഹാരം നല്‍കുന്ന സംവിധാനം നിയമപരമായ ധനകാര്യ പ്രതിബദ്ധതയായിരിക്കണം. ഒപ്പം ഓര്‍ഡിനറി സര്‍വീസുകളുടെ ഗുണനിലവാരം ഉയര്‍ത്തണം. മാത്രമല്ല, സ്വകാര്യ ബസ് മേഖലയെ അവഗണിക്കരുത്;അവര്‍ നേരിടുന്ന ആഘാതം വിലയിരുത്താന്‍ പ്രത്യേക പഠനം നടത്തണം.
എല്ലാറ്റിനുമുപരി, ഈ പദ്ധതിയുടെ ഫലം പ്രതിമാസം വിലയിരുത്തണം. എത്ര സ്ര്‌തീകള്‍ക്ക് പ്രയോജനം ലഭിച്ചു, തൊഴില്‍വിദ്യാഭ്യാസ മേഖലകളില്‍ എന്തു മാറ്റമുണ്ടായി, സര്‍ക്കാരിന്റെ യഥാര്‍ഥ ചെലവ് എത്രയായി, കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക സ്‌ഥിതി എങ്ങനെ മാറി എന്നൊക്കെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സുതാര്യമായി അവതരിപ്പിക്കണം.സ്ര്‌തീകളുടെ സഞ്ചാരസ്വാതന്ത്ര്യം വര്‍ധിക്കുന്നത് സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെയും ശാക്‌തീകരണത്തിന്റെയും അടയാളമാണ്. ആ അര്‍ഥത്തില്‍ പ്രിയദര്‍ശിനി പദ്ധതി ഒരു മുന്നേറ്റമാണ്. എന്നാല്‍, ഒരു നല്ല ആശയം വിജയകരമായ പൊതുനയമായി മാറണമെങ്കില്‍ അതിന് ഉറച്ച സാമ്പത്തിക പിന്തുണയും കാര്യക്ഷമമായ ഭരണസംവിധാനവും ആവശ്യമാണ്. സ്ര്‌തീകള്‍ക്ക് ഇന്ന് ലഭിക്കുന്ന ഈ സീറോ ടിക്കറ്റ് നാളെയൊരു സാമ്പത്തിക ഭാരമായി മാറാതിരിക്കാന്‍ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും ഒരുപോലെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.





