
കേരളത്തിലെ സി.പി.എം. 47 പേജുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കുമ്പസാരിച്ചിട്ടുള്ള ഒരു വസ്‌തുത നടുക്കുന്നതാണ്. പാര്‍ട്ടി അണികള്‍ ഒരുളുപ്പും ഇല്ലാതെ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നു എന്ന കുറ്റസമ്മതമാണ്, അത്. ഈ വഴിക്കാണ് ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഒരരുക്കായത്. കവി സച്ചിദാനന്ദന്‍ തുടര്‍ഭരണത്തെ എതിര്‍ത്തപ്പോള്‍ നേതാക്കള്‍ കലി പൂണ്ടെങ്കിലും, തുടര്‍ഭരണം പാര്‍ട്ടിയെ ദുഷിപ്പിച്ചുവെന്നും അവലോകനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പാര്‍ട്ടി ശക്‌തികേന്ദ്രങ്ങളില്‍ അടക്കം ബി.ജെ.പി. മുന്നേറിയത് അതീവ ഗൗരവത്തോടെ കാണണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബി.ജെ.പി. വോട്ട് മറിച്ച് യു.ഡി.എഫിനെ ജയിപ്പിച്ചുവെന്നാണ് സി.പി.എം. നേതാക്കള്‍ പരസ്യമായി പറഞ്ഞത് എങ്കിലും, 35 സീറ്റിലും 37 ശതമാനം വോട്ടിലും ഒതുങ്ങിയത്, സഖാക്കള്‍ ബി.ജെ.പിയെ ആലിംഗനം ചെയ്‌തത് കൊണ്ട് കൂടിയാണെന്ന് പാര്‍ട്ടി ആഭ്യന്തരമായി വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടെന്ന് തിരുവനന്തപുരത്ത് മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ എം.വി. ഗോവിന്ദന്‍ പറഞ്ഞതിലെ ധ്വനിയും അതാണ്.
പാര്‍ട്ടിയുടെ രാഷ്‌ട്രീയ വോട്ട് ബി.ജെ.പിക്ക് പോയതിനൊപ്പം, ഇതുവരെ കിട്ടിയിരുന്ന മതനിരപേക്ഷ വോട്ടുകള്‍ ചോര്‍ന്നെന്നും റിപ്പോര്‍ട്ട് കണ്ടെത്തുന്നു. അതിനാല്‍, ഈ വോട്ടുകള്‍ ഇനി തിരിച്ചെത്താന്‍ വഴിയില്ല. വെല്ലുവിളി ഭീകരമാണ്. മതപ്രീണനം വഴി വഴിയാണ് മതനിരപേക്ഷ വോട്ടുകള്‍ പോയത്. അതുകൊണ്ടാണ് വെള്ളാപ്പള്ളി നടേശനോടുള്ള സമീപനം തെറ്റിയെന്ന വിമര്‍ശനം കൂടി ചേര്‍ക്കാന്‍ സംസ്‌ഥാന കമ്മിറ്റി യോഗം നിര്‍ദേശിച്ചത്.
ബി.ജെ.പി. ജയിച്ച മൂന്ന് സീറ്റിലും 2021ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്‌താല്‍ പാര്‍ട്ടി വോട്ട് ഇടിഞ്ഞെന്ന കണക്ക് റിപ്പോര്‍ട്ടിലുണ്ട്. ചാത്തന്നൂര്‍ 11,771, നേമം 3623, കഴക്കൂട്ടം 17,554 വോട്ട് ആണ് ചോര്‍ന്നത്. ബി.ജെ.പി. രണ്ടാം സ്‌ഥാനത്ത് എത്തിയ ആറു മണ്ഡലങ്ങളില്‍ പാര്‍ട്ടി ശക്‌തികേന്ദ്രങ്ങളും ഉള്‍പ്പെട്ടു. കാസര്‍ഗോഡ്, മലമ്പുഴ, പാലക്കാട്, ആറ്റിങ്ങല്‍ എന്നിവ ഇതില്‍ പെടും. മലമ്പുഴയും ആറ്റിങ്ങലും ജയിച്ചെങ്കിലും, 2021നേക്കാള്‍ വോട്ട് ചോര്‍ന്നു.
ലോക്‌സഭയില്‍ കിട്ടിയത് 34% വോട്ട്. നിയമസഭയില്‍ 37%. കണ്ണൂര്‍, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാണ് 40 ശതമാനത്തിന് മേല്‍ വോട്ട് കിട്ടിയത്. എല്ലാ ജില്ലയിലും പിന്നാക്കം പോയി. കാസര്‍ഗോഡ് 33% മാത്രമായി. തിരുവനന്തപുരം ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട് കിട്ടി.
പുറപ്പെട്ട് പോക്ക്
അവലോകന റിപ്പോര്‍ട്ട് ഇങ്ങനെ നിരീക്ഷിക്കുന്നു: പയ്യന്നൂരും തളിപ്പറമ്പിലും സ്‌ഥാനാര്‍്‌ഥി നിര്‍ണയത്തിലുണ്ടായ വീഴ്‌ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വയംവിമര്‍ശനപരമായി അംഗീകരിച്ചു. ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്‌ത സ്‌ഥാനാര്‍്‌ഥികളുടെ പേരുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ സംസ്‌ഥാന സെക്രട്ടേറിയറ്റിനും സംസ്‌ഥാന കമ്മിറ്റിക്കും വീഴ്‌ച സംഭവിച്ചു.
ഈ കണ്ടെത്തല്‍ വച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനും പയ്യന്നൂര്‍ സ്‌ഥാനാര്‍ത്ഥി മധുസൂദനനും തളിപ്പറമ്പിലെ പി.കെ. ശ്യാമളയ്‌ക്കും എതിരേ നടപടി ആകാം. പണ്ടത്തെ പാര്‍ട്ടി അത് ചെയ്‌തേനെ. എന്നാല്‍, ടി.കെ. ഗോവിന്ദനാണ് ആ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. തൊട്ടപ്പുറത്ത് എം.വി. ഗോവിന്ദന്‍ ഇരുന്നിരുന്നു. ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം ഇതായിരുന്നില്ല. അത് എം.വി. ഗോവിന്ദനും കൂട്ടരും അടിച്ചേല്‍പിച്ചതാണ് എന്നാണ് ടി.കെ. ഗോവിന്ദന്‍ വെളിപ്പെടുത്തുന്നത്. നടപടി വേണ്ടത് എം.വി. ഗോവിന്ദന് എതിരെയാണ്. അനുമതി നല്‍കിയ സംസ്‌ഥാന സെക്രട്ടേറിയറ്റിനും പിഴച്ചു എന്ന് പറയുമ്പോള്‍, അത് മുന്‍കൂര്‍ ജാമ്യം ആണെന്ന് കരുതാം.
പാര്‍ട്ടിയില്‍നിന്ന് നേതാക്കള്‍ പുറപ്പെട്ട് പോകുന്ന പ്രവണത അതിന്റെ പ്രത്യയശാസ്‌ത്രം നഷ്‌ടപ്പെട്ടതിന് തെളിവാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു: കണ്ണൂരില്‍ ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗവും (ടി.കെ. ഗോവിന്ദന്‍) ആലപ്പുഴയില്‍ ഒരു മുന്‍ ജില്ലാ കമ്മിറ്റി അംഗവും (ജി. സുധാകരന്‍) കൊല്ലം ജില്ലയില്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗവും (സുജ ചന്ദ്രബാബു) പാലക്കാട്ട് മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും (പി.കെ. ശശി) യു.ഡി.എഫിന്റെ ബാനറില്‍ മത്സരിച്ചത്, എതിര്‍ പ്രചാരവേലയ്‌ക്ക് ഇടയാക്കുകയും പാര്‍ട്ടിയുടെ മതിപ്പ് കുറയ്‌ക്കുകയും ചെയ്‌തു. ഒപ്പം, ബി.ജെ.പി. സ്‌ഥാനാര്‍ഥികളായി വര്‍ക്കല ഏരിയ കമ്മിറ്റി അംഗവും (സ്‌മിത സുന്ദരേശന്‍) ഇടുക്കിയില്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗവും (എസ്. രാജേന്ദ്രന്‍) മത്സരിച്ചു. ആറു പേര്‍ പാര്‍ട്ടി വിട്ട് എതിരാളികള്‍ക്കായി മത്സരിച്ചത് അതീവ ഗൗരവമുള്ള പ്രശ്‌നമാണ്. ഇവിടെ പാര്‍ട്ടി അയിഷാ പോറ്റിയെ വിട്ടത് എന്തുകൊണ്ട് എന്ന് വ്യക്‌തമല്ല. എല്ലാം തുടങ്ങിയത് അവിടെ നിന്നാണേല്ലാ.
പാര്‍ട്ടിയില്‍ ഒരാള്‍ ഏരിയാ കമ്മിറ്റിയില്‍ എത്തുന്നത് പല കടമ്പകള്‍ കഴിഞ്ഞാണ്. എന്നാല്‍, ഇപ്പോള്‍ അവിടെയൊക്കെ എത്താന്‍ ആരുടെയോ ഏറാന്‍ മൂളി ആയാല്‍ മതി. അതിനാല്‍, ജില്ലാ കമ്മിറ്റി അംഗത്തിന്റെ കാര്യം പ്രത്യേകം പറയേണ്ട. ഈ ഏരിയാ കമ്മിറ്റി അംഗമാണ് ജില്ലാ കമ്മിറ്റിയില്‍ എത്തുന്നത്. മുന്‍പ് പാര്‍ട്ടി ഒരു വികാരമായിരുന്നു. വികാരമായത്, അതൊരു കുടുംബം എന്ന തോന്നലിലാണ്. ആ നില പൊയ്‌പ്പോയി. അതുകൊണ്ടാണ് നേതാക്കള്‍ പുറപ്പെട്ട് പോകുന്നത്. കുടുംബം തകര്‍ന്നിരിക്കുന്നു. കാരണവരെ വിശ്വാസമില്ലാതാകുമ്പോഴാണ്, പുറപ്പെട്ടു പോക്ക്. തകര്‍ന്ന കുടുംബം ഉടച്ചു വാര്‍ക്കാന്‍ കഴിയില്ല.
ഈ തിരിച്ചറിവ് റിപ്പോര്‍ട്ടിലുണ്ട്: ബംഗാളിലും ത്രിപുരയിലും തുടര്‍ച്ചയായി ഭരണത്തിലുണ്ടായി. എന്നാല്‍, തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. തുടര്‍ഭരണം ഇവിടെയെല്ലാം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്നത് കാണണം. തുടര്‍ഭരണം കിട്ടിയെന്നതു കൊണ്ട് മാത്രം തോല്‍ക്കണം എന്നില്ല. ബംഗാളില്‍ ജ്യോതിബസുവിന്റെ മകന്‍ ചന്ദന്‍ ബസു പല ഡീലുകളിലും ഏര്‍പ്പെട്ടപ്പോള്‍ ഇവിടെ ഒരു മകള്‍ ആ സ്‌ഥാനത്ത് വന്നു. ഓര്‍മ പുതുക്കാന്‍ ചന്ദന്‍ ബസു ആരോപണവിധേയനായ കേസുകള്‍ പറയാം.
ഒന്ന്: ബംഗാള്‍ ഗ്രീന്‍ഫീല്‍ഡ് ഭവനകുംഭകോണം. സൗത്ത് 24 പര്‍ഗാനാസിലെ മഹേഷ്‌തലയിലെ 45 ഏക്കര്‍ ഭവനനിര്‍മാണ പദ്ധതിയില്‍ മന്ത്രി ഗൗതം ദേബുമായി ചേര്‍ന്ന് അഴിമതി നടത്തി.
രണ്ട്: ഈസ്‌റ്റേണ്‍ ബിസ്‌കറ്റ് കമ്പനി നികുതി കേസ്. 1988 ല്‍ ഈസ്‌റ്റേണ്‍ ബിസ്‌കറ്റ് കമ്പനി ഉടമയായ ചന്ദന്‍ നികുതിവെട്ടിപ്പ് നടത്തി. കോടതി രേഖകള്‍ കാണാതായി.
മൂന്ന്: സാള്‍ട് ലേക് ഭൂമി ഇടപാട്. മുഖ്യമന്ത്രി ക്വാട്ടയില്‍ ജ്യോതി ബസുവും മകനും ചേര്‍ന്ന് സാള്‍ട് ലേക്കില്‍ നിയമവിരുദ്ധമായി പ്ലോട്ടുകള്‍ കൈമാറി.
ഇവയെക്കാള്‍ കടുത്ത ആരോപണങ്ങളും അവതാരങ്ങളും ഇവിടെ തുടര്‍ഭരണത്തില്‍ ഉണ്ടായി എന്ന വസ്‌തുത മറച്ചുവച്ചാണ് അവലോകനം നടന്നിരിക്കുന്നത്. മകളുടെ കമ്പനിയുടെ വിലാസം തന്നെ പാര്‍ട്ടി ആസ്‌ഥാനം ആയിരുന്നു. കരിമണല്‍ കമ്പനിക്ക് മലിനീകരണ അനുമതിക്കായി ആ വകുപ്പ് മുഖ്യമന്ത്രി കൈയില്‍ വച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അഭിഭാഷകന്‍ മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരീ പുത്രന്‍ നവീന്‍ ആയിരുന്നു. കമ്പനി ഉടമയുടെ ഭാര്യാ സഹോദരന്‍ സി. രവീന്ദ്രനാഥ് മന്ത്രി ആയിരുന്നു. കമ്പനി ഉടമയുടെ ഭാര്യ കൂടി ഉള്‍പ്പെട്ട ധനകാര്യ സ്‌ഥാപനത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ 50 ലക്ഷം രൂപ വായ്‌പ വാങ്ങി. അത് തിരിച്ചടയ്‌ക്കാന്‍ ആ കമ്പനിയില്‍നിന്ന് തന്നെ കോഴ വാങ്ങി.
അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു: നമ്മുടെ കണക്കുകള്‍ പാടെ പിഴയ്‌ക്കുന്ന നിലയാണ്... ജനങ്ങളെ മനസിലാക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല.
ജനത്തിന് പാര്‍ട്ടിയെ മനസിലായിട്ടുണ്ട് എന്നതാണ് പാര്‍ട്ടിയുടെ ഗതികേട്. ജനത്തിനെ പാര്‍ട്ടിക്ക് മനസിലായിട്ടില്ല എന്ന് തെളിയിക്കുന്നയാളാണ് എം. സ്വരാജ്. അതിനാലാണ്, ജനം പാര്‍ട്ടിക്ക് സമ്മാനിച്ചത് അര്‍ഹിക്കാത്ത തോല്‍വി ആണെന്ന് ആ സഖാവ് ജനത്തെ പുച്‌ഛിച്ചത്.
വിഖ്യാത നാടകകൃത്ത് ബെര്‍ടോള്‍ഡ് ബ്രെഹ്‌ത് ജര്‍മ്മന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി അംഗമായിരുന്നു. ജര്‍മ്മന്‍ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോള്‍, ജനത്തിന് വിവരമില്ലാത്തത് കൊണ്ടാണ് പാര്‍ട്ടി തോറ്റതെന്ന് പാര്‍ട്ടി പ്രമേയം പാസാക്കി. അപ്പോള്‍ ബ്രെഹ്‌ത് പറഞ്ഞു, എങ്കില്‍ ജനത്തെ പാര്‍ട്ടി പിരിച്ചു വിടണം.
ഇവിടെ പാര്‍ട്ടിക്ക് ഇനി ജനവിശ്വാസം വീണ്ടെടുക്കുക സാധ്യമല്ല. പറയുന്നതൊക്കെ കാപട്യമാണെന്ന് ജനത്തിന് ബോധ്യമായി. അതിനാല്‍, സഖാക്കള്‍ ബി.ജെ.പിയിലേക്ക് തിരിയുന്നു. ബി.ജെ.പിക്ക് പ്രത്യയശാസ്‌ത്ര നാട്യങ്ങള്‍ തീരെയില്ല. അതിന് മതേതര നാട്യം പോലുമില്ല.





