ബെയ്‌ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ ഖിന്‍ഗായില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ ഒരു മരണം. നാലു പേര്‍ക്കു പരുക്കേറ്റു. പ്രാദേശിക സമയം വൈകിട്ട് 5:06നാണു റിക്‌ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന് സമീപമുള്ള കല്‍ക്കരി ഖനികളിലെ തൊഴിലാളികളെ മുഴുവന്‍ ഒഴിപ്പിച്ചതായും, നാശനഷ്‌ടങ്ങളും ആളപായവും അധികൃതര്‍ വിലയിരുത്തി വരികയാണെന്നും ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. പ്രധാന ഭൂചലനത്തിന് പിന്നാലെ 4.9 തീവ്രതയുള്ള ഒന്ന് ഉള്‍പ്പെടെ നിരവധി തുടര്‍ചലനങ്ങളും ഉണ്ടായി. ഇന്ത്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂട്ടിയിടിക്കുന്ന സജീവമായ ഭ്രംശരേഖകളില്‍ സ്‌ഥിതി ചെയ്യുന്നതിനാല്‍ ഖിന്‍ഗായ്, സിചുവാന്‍, ടിബറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യകള്‍ ഭൂകമ്പ സാധ്യത വളരെ കൂടുതലുള്ള പ്രദേശങ്ങളാണ്.
ഈ ഭൗമശാസ്‌ത്രപരമായ സവിശേഷത കാരണം വര്‍ഷങ്ങളായി ഈ മേഖലയില്‍ നിരവധി ശക്‌തമായ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നലെ പുലര്‍െച്ച ഇന്തോനീഷ്യയിലും 6.8 തീവ്രത രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനം ഉണ്ടായി. പ്രാദേശിക സമയം രാവിലെ 08:57ന് ഭൂമിക്കടിയില്‍ 45 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇന്തോനീഷ്യയിലെ പലുവിലും മധ്യ സുലവേസിയുടെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോയി. ഈ മാസം ഏഷ്യയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ശക്‌തമായ ഭൂചലനമാണിത്.ഇതിനുമുമ്പ് ഈ മാസം 8ന് ഫിലിപ്പീന്‍സിലും 7.7 തീവ്രത രേഖപ്പെടുത്തിയ അതിശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു.




