
ദുബായ്: ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതിനേത്തുടര്‍ന്ന് ഗള്‍ഫില്‍നിന്നുള്ള എണ്ണനീക്കം തടസപ്പെടാതിരിക്കാന്‍ യു.എസ്. സൈന്യം 'കള്ളക്കടത്തിന്' മേല്‍നോട്ടം വഹിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. കപ്പലില്‍നിന്ന് കപ്പലിലേക്ക് എണ്ണ 'ഷട്ടില്‍ സര്‍വീസ്' നടത്തുന്ന തന്ത്രമാണ് യു.എസ്. പ്രയോഗിച്ചത്. ഉപരോധകാലത്ത് ഇറാന്‍ ദീര്‍ഘകാലം നടപ്പാക്കിയ അതേ തന്ത്രമാണിത്.
ഹോര്‍മുസ് കവാടത്തിനു പുറത്ത് കാത്തുകിടക്കുന്ന ടാങ്കറുകളിലേക്ക് എണ്ണ എത്തിക്കാന്‍ വ്യോമ, ജല ഡ്രോണുകളും ഹെലികോപ്‌ടറുകളും ഉപയോഗിച്ച് യു.എസ്. സൈന്യം സുരക്ഷയൊരുക്കി.
യു.എ.ഇയിലെ ഫുജൈറ തീരവും ഒമാനിലെ സോഹാര്‍ തുറമുഖവും കേന്ദ്രീകരിച്ചായിരുന്നു യു.എസ്. മേല്‍നോട്ടത്തിലുള്ള എണ്ണക്കൈമാറ്റം. കഴിഞ്ഞമാസം ആദ്യം ആരംഭിച്ച ഈ ദൗത്യത്തില്‍ 92 കപ്പലുകള്‍ പങ്കെടുത്തതായി ഷിപ്പിങ് ഡേറ്റയുടെയും ഉപഗ്രഹചിത്രങ്ങളുടെയും അടിസ്‌ഥാനത്തില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്‌തു. ഫുജൈറ തീരത്ത് കപ്പലുകള്‍ വശംചേര്‍ന്ന്, നിരനിരയായി കിടക്കുന്നതാണ് ഉപഗ്രഹചിത്രങ്ങളിലുള്ളത്. ഫുജൈറയിലും സോഹാറിലുമായി കഴിഞ്ഞ 11-ന് മാത്രം 17 ജോഡി കപ്പലുകള്‍ ഒരേസമയം എണ്ണക്കടത്തില്‍ പങ്കെടുത്തതായി ഉപഗ്രഹചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ ഒന്‍പതിന് ഇറാന്‍ വെടിവച്ചിട്ട ഒരു യു.എസ്. അപാഷെ ഹെലികോപ്‌ടറും എണ്ണക്കടത്ത് ദൗത്യത്തിന്റെ ഭാഗമായിരുന്നെന്ന വിവരം പുറത്തുവന്നു. അതേദിവസം സോഹര്‍ തുറമുഖത്തിന്റെ ഒരു ചെറിയഭാഗത്ത് കൂടിക്കിടന്നത് ആറ് ജോഡി ടാങ്കര്‍ കപ്പലുകളാണ്. ഇത്തരം എണ്ണക്കടത്തില്‍ സെന്‍ട്രല്‍ കമാന്‍ഡ് സേനകള്‍ പങ്കെടുത്തിട്ടില്ലെന്നു യു.എസ്. പ്രതിരോധ ഉദ്യോഗസ്‌ഥര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. അപാഷെ ഹെലികോപ്‌ടറിലുണ്ടായിരുന്ന വൈമാനികരെ ആളില്ലാ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തി. യു.എസ്. നടത്തിയ എണ്ണ കള്ളക്കടത്തിനെപ്പറ്റി ഇറാന്‍ ഭരണകൂടം പ്രതികരിച്ചില്ല.യു.എസിന്റെ ഈ രഹസ്യദൗത്യം നടക്കുമ്പോള്‍തന്നെ ഫുജൈറ തുറമുഖം നിരവധി തവണ ഇറാന്റെ ആക്രമണത്തിനു വിധേയമായിരുന്നു. ഒമാന്‍ തീരത്ത് കഴിഞ്ഞ വാരാന്ത്യത്തിലും ഒരു ടാങ്കറിനുനേരേ വ്യോമാക്രമണമുണ്ടായെന്ന് ബ്രിട്ടീഷ് മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് ഗ്രൂപ്പ് 'വാന്‍ഗാര്‍ഡ്' വെളിപ്പെടുത്തി. ആക്രമണത്തേത്തുടര്‍ന്ന് ടാങ്കറില്‍ ചോര്‍ച്ചയുണ്ടായി. എന്നാല്‍, ഈ ടാങ്കര്‍ എണ്ണ കള്ളക്കടത്തില്‍ പങ്കെടുത്തതായിരുന്നോയെന്ന് വ്യക്‌തമല്ല.




