
ന്യൂയോര്‍ക്ക്: അമേരിക്കയും താനുമില്ലെങ്കില്‍ ഇസ്രയേല്‍ എന്നൊരു രാജ്യംതന്നെ ഭൂമുഖത്തുണ്ടാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലെബനനിലെ ഹിസ്‌ബുള്ളയെ നേരിടാന്‍ ഇസ്രയേലിനു കഴിയുന്നില്ലെങ്കില്‍ ആ ചുമതല സിറിയയെ ഏല്‍പ്പിക്കണമെന്നും ട്രംപ് നിര്‍ദേശിച്ചു. ഫ്രാന്‍സിലെ എവിയാനില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ ഖത്തര്‍ അമീര്‍ ഷെയ്‌ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ചയിലായിരുന്നു ട്രംപിന്റെ വിമര്‍ശനം. അമേരിക്ക-ഇറാന്‍ ആണവ കരാറിനെക്കുറിച്ചു സംസാരിക്കവേയാണ് ഇസ്രയേലിനെതിരേ അദ്ദേഹം തുറന്നടിച്ചത്.
"ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി മികച്ച ബന്ധമാണുള്ളത്. എന്നാല്‍ ലെബനന്റെ കാര്യത്തില്‍ 'ബിബി' (നെതന്യാഹു) കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം. പ്രഫസര്‍മാരും ഡോക്‌ടര്‍മാരും അഡ്വക്കേറ്റുകളുമെല്ലാമുള്ള മികച്ച ഒരു രാജ്യമായിരുന്നു ലെബനന്‍. ഇപ്പോള്‍ അത് ഭയങ്കരമായ അവസ്‌ഥയിലാണ്." ട്രംപ് പറഞ്ഞു.
ഇസ്രയേലിനുവേണ്ടി താന്‍ ചെയ്‌തതുപോലെ കാര്യങ്ങള്‍ ചെയ്യാന്‍ മറ്റൊരു പ്രസിഡന്റും തയാറായിട്ടില്ലെന്നു സൂചിപ്പിച്ച ട്രംപ്, ലെബനനിലെ ഇസ്രയേല്‍ സൈനിക നടപടികളില്‍ ശക്‌തമായ അതൃപ്‌തിയാണു രേഖപ്പെടുത്തിയത്.
നീക്കങ്ങള്‍ വേഗത്തില്‍ അവസാനിപ്പിക്കേണ്ടതായിരുന്നെന്നും നീണ്ടുപോകല്‍ ഇറാനുമായുള്ള കരാറിനെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബരാക് ഒബാമയുടെ കാലത്തെ ആണവ കരാര്‍ ഇറാനെ ആണവായുധത്തിലേക്കു നയിക്കുന്നതായിരുന്നെന്ന് ട്രംപ് കുറ്റപ്പെടുത്തി. ആ ദുരന്ത കരാര്‍ റദ്ദാക്കിയതു താനാണെന്നു വ്യക്‌തമാക്കാനും അദ്ദേഹം മറന്നില്ല.
"ഇസ്രയേല്‍ വളരെക്കാലമായി ഹിസ്‌ബുള്ളയോടു യുദ്ധം ചെയ്യുന്നു. ഒരുപാട് ആളുകള്‍ അവിടെ കൊല്ലപ്പെടുന്നുണ്ട്. ആരെയെങ്കിലും തിരയുമ്പോള്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ തകര്‍ക്കേണ്ടതില്ല. ആ കെട്ടിടങ്ങളില്‍ ഒട്ടനവധി ആളുകളുണ്ട്. അവരെല്ലാം ഹിസ്‌ബുള്ളയല്ല. സാധാരണക്കാരെ കൊന്നൊടുക്കാതെ ഹിസ്‌ബുള്ളയെ നേരിടാന്‍ ഇസ്രയേലിനു സാധിക്കില്ലെങ്കില്‍ ആ ചുമതല സിറിയയ്‌ക്ക് വിട്ടുകൊടുക്കട്ടെ.
സത്യം പറഞ്ഞാല്‍ അവരായിരിക്കും അത് കുറച്ചുകൂടി നന്നായി ചെയ്യുക." ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്‌ചയില്‍ ട്രംപ് പറഞ്ഞു.ഫെബ്രുവരി 28-ന് ഇറാനെതിരേ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്‌ത ആക്രമണങ്ങള്‍ക്കുശേഷം ട്രംപ്-നെതന്യാഹു ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വ്യോമാക്രമണം പുനരാരംഭിക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരേ കഴിഞ്ഞദിവസം ട്രംപ് രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ചു നടന്ന ഫോണ്‍കോളില്‍ ട്രംപ് കടുത്ത ഭാഷയില്‍ നെതന്യാഹുവിനോട് സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇസ്രയേലിന്റെ രാജ്യാന്തര പ്രതിച്‌ഛായ തകര്‍ക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വാഷിങ്‌ടണും ജറുസലേമും തമ്മില്‍ വര്‍ധിച്ചുവരുന്ന അഭിപ്രായവ്യത്യാസമാണു ജി 7 ഉച്ചകോടിയിലെ ട്രംപിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.




