മുംബൈ: കൂറുമാറ്റത്തിനായി മഹാരാഷ്‌ട്രയിലെ ചില എം.പിമാര്‍ക്ക് 50 കോടി രൂപ വാഗ്‌ദാനം ലഭിച്ചെന്നു ശിവസേന (ഉദ്ധവ് ബാല്‍താക്കറെ) നേതാവ് സഞ്‌ജയ് റാവുത്ത്. പാര്‍ട്ടി ഉടന്‍ പിളരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റാവുത്തിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടി വിടാന്‍ വിമത എം.പിമാരെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്‌തു. ശിവസേനയില്‍ 2022-ല്‍ ഉണ്ടായതിനു സമാനമായ മറ്റൊരു പിളര്‍പ്പുണ്ടായാല്‍ പാര്‍ട്ടി പ്രവര്‍ത്തകരും മഹാരാഷ്‌ട്ര ജനതയും അടങ്ങിയിരിക്കില്ലെന്നു റാവുത്ത് വിമതര്‍ക്കു മുന്നറിയിപ്പ് നല്‍കി. അതേസമയം, റാവുത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പാര്‍ട്ടിയുടെ ഒന്‍പത് എം.പിമാരില്‍ മൂന്നുപേര്‍ (അരവിന്ദ് സാവന്ത്, അനില്‍ ദേശായി, രാജാഭാവു വാജെ) മാത്രമാണ് പങ്കെടുത്തത്. മഹാരാഷ്‌ട്രയില്‍നിന്നുള്ള എം.പിമാരെ വിലയ്‌ക്കെടുക്കാന്‍ നീക്കമാരംഭിച്ചതായി കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി ഒരു 'പ്രധാനവ്യക്‌തി' തന്നെ അറിയിച്ചതായും റാവുത്ത് പറഞ്ഞു. 50 കോടി വീതമാണ് വാഗ്‌ദാനം. 15 കോടിവീതം ഉടന്‍ കൈമാറും.
പണം കിട്ടാതെ വിമാനത്തില്‍ കയറില്ലെന്നാണ് കൂറുമാറ്റക്കാരുടെ നിലപാട്. പിളര്‍പ്പുണ്ടാകുമെന്ന ഔദ്യോഗികവിവരം പാര്‍ട്ടിക്കു ലഭിച്ചിട്ടില്ല. മാധ്യമവാര്‍ത്തകള്‍ മാത്രമേ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളൂ. പാര്‍ട്ടികള്‍ ഈ രീതിയില്‍ പിളരുകയാണെങ്കില്‍ തെരഞ്ഞെടുപ്പുകള്‍ക്ക് അര്‍ത്ഥമില്ല. സംശയനിഴലിലുള്ള എം.പിമാരെല്ലാം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിനു കീഴില്‍, പാര്‍ട്ടിയുടെ 'തീപ്പന്തം' ചിഹ്‌നത്തില്‍ മത്സരിച്ച് ജയിച്ചവരാണ്. ജനവിധിയെ വഞ്ചിക്കാന്‍ ആര്‍ക്കും അവകാശമില്ല.
പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നവര്‍ എം.പി. സ്‌ഥാനം രാജിവയ്‌ക്കണമെന്നും റാവുത്ത് ആവശ്യപ്പെട്ടു. എം.പിമാരെ പാര്‍ട്ടിക്കു വിശ്വാസമാണെന്നും എന്നാല്‍, മുന്‍കരുതലെന്ന നിലയില്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും ഔദ്യോഗികപക്ഷത്തുള്ള എം.പി. അരവിന്ദ് സാവന്ത് വ്യക്‌തമാക്കി.
കഴിഞ്ഞ ഞായറാഴ്‌ച ചേര്‍ന്ന നേതൃയോഗത്തില്‍ ചില എം.പിമാര്‍ ഉദ്ധവ് താക്കറെയ്‌ക്കു മുന്നില്‍ ദൈവങ്ങളുടെയും മാതാപിതാക്കളുടെയും മക്കളുടെയും പേരില്‍ ആണയിട്ട് കൂറ് പ്രഖ്യാപിച്ചതായും സഞ്‌ജയ് റാവുത്ത് പറഞ്ഞു.
അവര്‍ എം.പിമാരായത് ബാലാസാഹെബ് താക്കറെയും ഉദ്ധവ് താക്കറെയും കാരണമാണ്.
അല്ലാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുമല്ല അവരെ എം.പിമാരാക്കിയത്.
പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്ത് എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. പിളര്‍പ്പ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് കത്തെഴുതി. ഓംപ്രകാശ് രാജെ നിംബാല്‍ക്കറുടെ പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20 വര്‍ഷം പഴക്കമുള്ള കേസില്‍ വിധി വരാനിരിക്കേ, അതിന്റെ പേരില്‍ എം.പിയെ വശത്താക്കാന്‍ ശ്രമം നടക്കുന്നതായും റാവുത്ത് ആരോപിച്ചു.

