
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ പി.എം. ശ്രീ സ്‌കൂള്‍ പാഠ്യപദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍. കരാര്‍ വ്യവസ്‌ഥകളില്‍ ഇളവുതേടി പദ്ധതിയില്‍ തുടരുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട നിലപാടുകളും നിബന്ധനകളും ആവിഷ്‌കരിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. പ്രതിപക്ഷത്തിരിക്കെ നഖശിഖാന്തം എതിര്‍ത്ത പദ്ധതിക്കാണ് അധികാരമേറിയപ്പോള്‍ യു.ഡി.എഫ്. വഴിവെട്ടുന്നതെന്ന ആരോപണവുമായി ഇടതുപക്ഷവും രംഗത്തെത്തി.
കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയില്‍ ചേര്‍ന്നിരുന്നതിനാല്‍ അതു തുടരാന്‍ നിര്‍ബന്ധിതരാകുകയാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. പി.എം. ശ്രീ പദ്ധതിയില്‍ കേരളവും പങ്കാളിയാണ്. മന്ത്രിസഭാംഗങ്ങളെപ്പോലും ഇരുട്ടില്‍നിര്‍ത്തിയായിരുന്നു അന്ന് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. പദ്ധതിയുടെ ഭാഗമായതോടെ കേന്ദ്രം അനുവദിച്ച 106 കോടിരൂപയില്‍ 99 കോടിയിലധികം സംസ്‌ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കേന്ദ്രം നല്‍കുന്ന പണം നമ്മുടെ അവകാശമാണ്, അത് അവരുടെ ഔദാര്യമല്ല. പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴും ചില കാര്യങ്ങളില്‍ ആശയപരമായ എതിര്‍പ്പുണ്ട്. സംസ്‌ഥാനത്തിന്റെ അവകാശങ്ങള്‍ ബലികഴിക്കാതെ എന്തുചെയ്യാന്‍ സാധിക്കുമെന്നാണ്‌പരിശോധിക്കുന്നത്. ഒരുതരത്തിലുള്ള വര്‍ഗീയ അജന്‍ഡകളും പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാന്‍ സമ്മതിക്കില്ല- സതീശന്‍ വ്യക്‌തമാക്കി.പാഠ്യപദ്ധതി നിശ്‌ചയിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം (കരിക്കുലം ഫ്രീഡം) സംസ്‌ഥാനത്തിന് നല്‍കണമെന്നും സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം കേരളത്തിന് വിട്ടുനല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതുസംബന്ധിച്ച് വിശദപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഉപസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ നിശ്‌ചയിക്കും. ബി.ജെ.പി. ഇതര സംസ്‌ഥാനങ്ങളുമായി ചേര്‍ന്ന് വിഷയത്തില്‍ സംയുക്‌ത നീക്കം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവായിരിക്കെ പി.എം. ശ്രീ പദ്ധതിയെ ആര്‍.എസ്.എസ്. അജന്‍ഡയെന്നും സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്നും വിശേഷിപ്പിച്ചയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്‍. യു.ഡി.എഫ്. അധികാരത്തിലേറിയാല്‍ പദ്ധതി ചവറ്റുകൊട്ടയിലെറിയുമെന്ന് ഇപ്പോഴത്തെ തദ്ദേശമന്ത്രി കെ.എം. ഷാജിയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പുവേളയില്‍ പദ്ധതി ചവറ്റുകൊട്ടയിലെറിയുമെന്നു പ്രസംഗിച്ചവര്‍ ഭരണത്തിലേറിയപ്പോള്‍ 'യു ടേണ്‍' അടിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. സതീശന്റെ വാദങ്ങള്‍ വസ്‌തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നു മുന്‍ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി മുന്‍സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്ന് ഒരുരൂപ പോലും വാങ്ങിയിട്ടില്ല. കേന്ദ്രം അനുവദിച്ചെന്നു പറയുന്ന 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള വിഹിതമാണെന്ന് പ്രോജക്‌ട് അപ്രൂവല്‍ ബോര്‍ഡ് മിനിറ്റ്‌സില്‍ വ്യക്‌തമാണ്. അത് പി.എം. ശ്രീ ഫണ്ടല്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിക്കില്ലെന്നുംതുടര്‍നടപടികള്‍ നിര്‍ത്തിവയ്‌ക്കുകയാണെന്നും കാട്ടി കഴിഞ്ഞ നവംബര്‍ 12ന് മുന്‍ വിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിഞ്ഞു- ശിവന്‍കുട്ടി പറഞ്ഞു.
മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു
തിരുവനന്തപുരം: 'പി.എം.ശ്രീ' സ്‌കൂള്‍ പാഠ്യപദ്ധതി സംസ്‌ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ കണ്‍വീനറായ ഉപസമിതിയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, പി.സി. വിഷ്‌ണുനാഥ്, എം. ലിജു എന്നിവരാണ് മറ്റ് അംഗങ്ങള്‍. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.






