
ദോഹ: കേരളത്തിന്റെ പുരോഗതിയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തിന്റെ സ്വപ്നങ്ങളും അവകാശങ്ങളും ഉൾക്കൊള്ളുന്ന 'ജനകീയ പ്രവാസി അവകാശ രേഖ' തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ സാമൂഹിക പ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു. 'പുതുയുഗ കേരളം: പ്രവാസികൾക്കും പറയാനുണ്ട്' എന്ന പ്രമേയത്തിൽ നടത്തിവരുന്ന കാമ്പയിനോടനുബന്ധിച്ചായിരുന്നു പരിപാടി.സ്വന്തം മണ്ണും കുടുംബവും വെടിഞ്ഞ് അന്യദേശങ്ങളിൽ ജീവിതം പടുത്തുയർത്തിയ പ്രവാസികളുടെ ത്യാഗവും വിയർപ്പുമാണ് ഇന്നത്തെ കേരളത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടതെന്ന് സംഗമം വിലയിരുത്തി. എന്നാൽ ഈ സംഭാവനകൾക്ക് തിരികെ ലഭിക്കേണ്ട അംഗീകാരവും അവകാശ സംരക്ഷണവും ഇന്നും അപൂർണ്ണമായി തുടരുകയാണ്. പ്രവാസി പ്രശ്നങ്ങൾ കേവലം വിമാനയാത്രാ നിരക്കിലോ പ്രവാസി വോട്ടിലോ മാത്രമായി ഒതുങ്ങുമ്പോൾ അവരുടെ അടിസ്ഥാനപരമായ പല ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ പോകുകയാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
വിദേശത്ത് ജോലി ചെയ്യുന്ന കാലയളവിൽ ആവശ്യമായ ഔദ്യോഗിക രേഖകൾ ശേഖരിക്കാനോ, സർക്കാർ സേവനങ്ങൾ സുഗമമായി ഉപയോഗിക്കാനോ, കൃത്യമായ നിയമസഹായം തേടാനോ നിലവിൽ ഫലപ്രദമായ സംവിധാനങ്ങളില്ല. നാട്ടിലോ വിദേശത്തോ ഫാസ്റ്റ് ട്രാക്ക് നടപടികളോ സിംഗിൾ വിൻഡോ സൗകര്യങ്ങളോ ഇല്ലാത്തതിനാൽലളിതമായ ഒരു സാക്ഷ്യപത്രമോ രേഖയോ തയ്യാറാക്കാൻ പോലും പ്രവാസികൾ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നു. പ്രവാസി വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത വിവേചനങ്ങൾ, വിവിധ കേസുകളിൽ അകപ്പെടുന്നവർക്ക് ലഭിക്കേണ്ട നിയമസഹായത്തിന്റെ അപര്യാപ്തത തുടങ്ങിയ കാതലായ വിഷയങ്ങളും അവയ്ക്കുള്ള ബദൽ നിർദ്ദേശങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ ചേർന്നസംഗമത്തിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഹമ്മദ് ഷാഫി സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ അഡ്വ. ജാഫർഖാൻ, ഫൈസൽ ഹുദവി, നിഹാദ് അലി, അഡ്വ. മഞ്ജുഷ, സാബു ജോർജ്, അർഷദ്. ഇ, പ്രദോഷ്, സിദ്ദീഖ്, ഷൈനി കബീർ, സുബൈർ പാണ്ടവത്ത്, യുനീഖ്പ്രസിഡന്റ് ലിൻസൺ, വർഗ്ഗീസ് വർഗ്ഗീസ്, സമീൽ ചാലിയം, സുനിൽ പെരുമ്പാവൂർ, യാസർ അറഫാത്ത്, ഗഫൂർ കാലിക്കറ്റ്, ലിജി അബ്ദുള്ള, അബൂസ് പട്ടാമ്പി, ഷബീർ കൊണ്ടോട്ടി, വാസു വാണിമേൽ, അഡ്വ. സക്കരിയ്യ, ഷഫീഖ്, സുഹൈൽ തുടങ്ങിയ സാമൂഹിക പ്രവർത്തകർ പങ്കെടുത്തു സംസാരിച്ചു. പ്രവാസികളുടെ യഥാർത്ഥ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശക്തമായ സമ്മർദ്ദരൂപമായി ഈ 'അവകാശ രേഖ' മാറുമെന്ന് പ്രവാസി വെൽഫെയർ ഭാരവാഹികൾ അറിയിച്ചു.പ്രവാസികളുടെ അവകാശ പ്രഖ്യാപനമായി മാറുന്ന ഈ ജനകീയ രേഖയിലേക്ക് ഖത്തറിലെ മലയാളി സമൂഹത്തിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തുറന്നെഴുതാൻ താല്പര്യമുള്ളവർക്കായി www.pravasiwelfare.org എന്ന പ്രത്യേക വെബ്സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ ഒരു നിവേദനത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനവും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന ഈ ജനകീയ മുന്നേറ്റത്തിൽ മുഴുവൻ പ്രവാസികളും പങ്കാളികളാകണമെന്നും മറ്റുള്ളവരിലേക്ക് ഇത് എത്തിക്കണമെന്നും പ്രവാസി വെൽഫെയർ ഖത്തർ അഭ്യർത്ഥിച്ചു
ഷഫീക്ക് അറയ്ക്കൽ





