
ബ്യൂണസ് ഐറിസ്: ലോകകപ്പിൽ അൾജീരിയയ്‌ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷം ലയണൽ മെസ്സി കണ്ണീരണിഞ്ഞതെന്തിനാണ്? തന്റെ കണ്ണീരിന് ഫുട്ബോൾ മത്സരവുമായി യാതൊരു ബന്ധവും ഇല്ലെന്ന് താരം വാർത്താസമ്മേളനത്തിൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ഊഹാപോഹങ്ങൾക്ക് വഴിതുറന്നിരുന്നു. തുടർന്ന് ലയണൽ മെസ്സിയുടെ പിതാവ് ജോർജ് മെസ്സി അന്തരിച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകളുടെ പ്രവാഹമായിരുന്നു.
പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ കടുത്ത പ്രതികരണവുമായി മെസ്സിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് യഥാർത്ഥ വിവരം ലോകമറിയുന്നത്. 68-കാരനായ ജോർജ് മെസ്സി നിലവിൽ ചികിൽസയിലാണെന്നും എന്നാൽ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും വ്യക്തമാക്കിയ കുടുംബം, ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഇഎസ്‌പിഎന്നിന് നൽകിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
"ജോർജ് മെസ്സി നിലവിൽ ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിൽസയിലാണ്. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്, ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പ്രചരിക്കുന്ന ഊഹാപോഹങ്ങളിലും വാർത്തകളിലും കുടുംബത്തിനുള്ള കടുത്ത അമർഷം രേഖപ്പെടുത്തുന്നു. തികച്ചും വ്യക്തിപരമായൊരു കുടുംബവിഷയത്തെ ഇത്രയും വിവേചനമില്ലാതെയും ബഹുമാനമില്ലാതെയും കൈകാര്യം ചെയ്തത് വേദനാജനകമാണ്. ഒരു വ്യക്തിയുടെ ആരോഗ്യവും കുടുംബത്തിന്റെ സമാധാനവും ഇത്തരം മാധ്യമ വാർത്തകൾക്ക് ഇരയാക്കരുത്” എന്നും കുടുംബം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഈ വാർത്ത പുറത്തുവന്നതോടെയാണ് ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരത്തിനിടെ ലയണൽ മെസ്സി വികാരാധീനനായതിന്റെ യഥാർത്ഥ കാരണം ആരാധകർക്ക് വ്യക്തമാകുന്നത്. പിതാവിന്റെ രോഗവിവരമാണ് മെസ്സിയെ അലട്ടിയിരുന്നതെന്ന് ഇപ്പോൾ കുടുംബത്തിന്റെ പ്രസ്താവനയോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.






