
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഒരു വൻ അന്തർസംസ്ഥാന കുട്ടികളെകടത്ത് സംഘത്തെ പൊലീസ് തന്ത്രപരമായി കുടുക്കി. വ്യാജ രേഖകളുണ്ടാക്കി കുട്ടികളില്ലാത്ത ദമ്പതികൾക്ക് നവജാതശിശുക്കളെ വിറ്റിരുന്ന സംഘത്തിലെ ഒരു ആശുപത്രി ഉടമയും ഇടനിലക്കാരും വാങ്ങിയവരുമടങ്ങുന്ന 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നവജാത ശിശുക്കളെയാണ് ഇവർ വാങ്ങി വിറ്റിരുന്നത്. 20,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ നൽകിയാണ് ഇവർ കുഞ്ഞുങ്ങളെ വാങ്ങിയിരുന്നത്. കൂടുതലും രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് കുട്ടികളെ കടത്തിക്കൊണ്ടുവന്നിരുന്നത്. ഇവർ ആൺകുട്ടികളെ 7 ലക്ഷം മുതൽ 8 ലക്ഷം രൂപയ്ക്ക് വരെയാണ് വിറ്റിരുന്നത്. പെൺകുട്ടികൾക്ക് മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നത്.
പഹാഡ്ഗഞ്ചിലെ ആർ.കെ ആശ്രമം മെട്രോ സ്റ്റേഷന് സമീപം പോലീസ് ഈ മാസം ആദ്യം നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഈ മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കുഞ്ഞിനെ വാങ്ങാൻ എന്ന വ്യാജേനയെത്തിയ പോലീസ് ഉദ്യോഗസ്ഥർ, ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച ജ്യോതി, ശാലു, ലളിത് എന്നിവരെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം പഹാഡ്ഗഞ്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും സാങ്കേതിക അന്വേഷണത്തിലുമാണ് ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ശൃംഖലയെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. വിവിധയിടങ്ങളിൽ നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുവന്ന്, വ്യാജ ജനന സർട്ടിഫിക്കറ്റുകളും മെഡിക്കൽ രേഖകളും ചമച്ചാണ് ഇവർ കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിറ്റിരുന്നത്.
സംഘത്തിന്റെ പ്രധാന കോർഡിനേറ്ററായ ജ്യോതിക്ക് പുറമെ രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ എത്തിച്ചിരുന്ന സയ്ബാഭായ് ഗമർ എന്ന കാലിയയും പിടിയിലായിട്ടുണ്ട്. ഇവരെക്കൂടാതെ കുട്ടികളെ കടത്താൻ സഹായിച്ചിരുന്ന പ്രതിഭ എന്ന ലാബ് ടെക്നീഷ്യനും വിപിൻ എന്ന ഡ്രൈവറും അറസ്റ്റിലായി. മറ്റൊരു കുഞ്ഞിനെ വാങ്ങാനായി കരുതിയിരുന്ന 2.92 ലക്ഷം രൂപയും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
ബേഗംപൂരിലെ ഹീര മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉടമയായ ഡോ. വിവേകിയാണ് ഈ സംഘത്തിലെ പ്രധാനികളിലൊരാൾ എന്ന് പോലീസ് പറഞ്ഞു. ഈ ആശുപത്രി കേന്ദ്രീകരിച്ചാണ് അനധികൃത ദത്തെടുക്കലുകൾ നടന്നിരുന്നത്. കടത്തിക്കൊണ്ടുവരുന്ന കുട്ടികളെ ഇവിടെ താമസിപ്പിക്കുകയും, വാങ്ങാൻ എത്തുന്നവരെ കണ്ടെത്തുകയും, നിയമസാധുത വരുത്താനായി വ്യാജ ജനന-ചികിത്സാ രേഖകൾ നിർമ്മിച്ചു നൽകുകയും ചെയ്തിരുന്നത് ഈ ആശുപത്രിയിലായിരുന്നു.






