
കേരളത്തിലെ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളിലൊന്നായി വിലയിരുത്തപ്പെടുന്ന കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ് വീണ്ടും നിര്‍ണായക വഴിത്തിരിവിലെത്തിയിരിക്കുകയാണ്. പതിറ്റാണ്ടിലേറെയായി നിയമഭരണ നടപടികളുടെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന ഈ കേസ് ഒടുവില്‍ പ്രോസിക്യൂഷന്‍ അനുമതിയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തയും, അനുമതി വൈകുന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി ഭരണകൂടത്തോട് കര്‍ശന നിലപാട് സ്വീകരിച്ചതും സുപ്രധാന സന്ദേശമാണ് നല്‍കുന്നത്.
ഒരു അഴിമതിക്കേസില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ ഭരണസംവിധാനത്തെ ഉപയോഗിക്കാനാകില്ലെന്ന് കോടതി ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയാണ്. കോടതിയുടെ ഈ ഇടപെടല്‍ ഒരു കേസിന്റെ പുരോഗതിക്കുവേണ്ടി മാത്രമല്ല;നിയമവാഴ്‌ചയുടെ അന്തസ്സും ഭരണഘടനാ സംവിധാനത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കുന്നതിനുമാണ്.
2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കേരള സംസ്‌ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി നടത്തിയതില്‍ ക്രമക്കേടും പൊതുപണത്തിന്റെ ദുരുപയോഗവും നടന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. വിജിലന്‍സും സി.ബി.ഐയും അന്വേഷണം നടത്തിയ ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെയും മുന്‍ ഭാരവാഹികളെയും വിചാരണ ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍, നിയമനടപടിയുടെ ഏറ്റവും നിര്‍ണായക ഘട്ടമായ പ്രോസിക്യൂഷന്‍ അനുമതി വര്‍ഷങ്ങളോളം ലഭിക്കാതെ പോയി. ഇതോടെ അന്വേഷണത്തിന്റെ പ്രസക്‌തിയും നീതിന്യായ വ്യവസ്‌ഥയുടെ കാര്യക്ഷമതയും തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രൂപപ്പെട്ടു.
ഈ കേസിന്റെ ഏറ്റവും ആശങ്കാജനകമായ വശം അഴിമതിയുടെ ആരോപണം മാത്രമല്ല;അതിനുശേഷം നടന്ന ഭരണപരമായ കാലതാമസവുമാണ്. പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ വര്‍ഷങ്ങളോളം ഉണ്ടായ അനിശ്‌ചിതത്വം സ്വാഭാവിക ഭരണനടപടിയായി മാത്രം കാണാനാവില്ല. ഓരോ തവണയും ഫയലുകള്‍ നീണ്ടുപോകുകയും തീരുമാനങ്ങള്‍ മാറ്റിവെക്കപ്പെടുകയും ചെയ്‌തപ്പോള്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്ന സംശയം ഒന്ന് മാത്രമായിരുന്നു - ആരെയെങ്കിലും രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായിരുന്നോ?
ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണങ്ങള്‍ ഈ സംശയങ്ങള്‍ക്ക് കൂടുതല്‍ ഗൗരവം നല്‍കുന്നവയാണ്. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ വീഴ്‌ച സംഭവിച്ചാല്‍ അത് സാധാരണ ഭരണപരമായ പിഴവല്ല;നീതിന്യായ വ്യവസ്‌ഥയോടുള്ള അവഗണനയായി തന്നെ കാണപ്പെടും. അതുകൊണ്ടാണ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയും, അത് പാലിക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്‌തത്. കോടതിയലക്ഷ്യ നടപടിവരെ പരിഗണിക്കേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭരണസംവിധാനത്തിന് അഭിമാനകരമല്ല.
അതേസമയം, നിലവിലെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ തയാറാകുന്നതായുള്ള സൂചന സ്വാഗതാര്‍ഹമാണ്. എന്നാല്‍, അതുകൊണ്ട് മാത്രം ഈ വിഷയം അവസാനിക്കുന്നില്ല. അനുമതി നല്‍കുന്നത് നീതിയിലേക്കുള്ള ആദ്യപടി മാത്രമാണ്;അന്തിമലക്ഷ്യം കുറ്റം തെളിയുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതാണ്. വിചാരണ വൈകിപ്പോയാല്‍ നീതി വൈകുന്നതുപോലെ തന്നെ, കുറ്റം തെളിയിക്കാനാവശ്യമായ തെളിവുകളും കാലക്രമേണ ദുര്‍ബലമാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കേസിന്റെ തുടര്‍നടപടികളും അതിവേഗം പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്.
ഈ കേസില്‍ ഉള്‍പ്പെട്ടവരുടെ രാഷ്‌ട്രീയമോ സംഘടനാപരമായ പശ്‌ചാത്തലമോ ഒരിക്കലും അന്വേഷണത്തെ സ്വാധീനിക്കരുത്. ആരോപണവിധേയരില്‍ തൊഴിലാളി സംഘടനാ നേതാക്കളും മുന്‍ ഉദ്യോഗസ്‌ഥരും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, അവര്‍ ഏത് രാഷ്‌ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടെയോ ഭാഗമാണെന്നത് നിയമത്തിന് മുന്നില്‍ പ്രസക്‌തമല്ല. പൊതുപണം നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ ആരായാലും നിയമനടപടി നേരിടണം. അതാണ് ജനാധിപത്യത്തിന്റെ അടിസ്‌ഥാന തത്വം.
ഈ കേസിന് മറ്റൊരു പ്രധാന മാനവും ഉണ്ട്. കേരളത്തിന്റെ കശുവണ്ടി വ്യവസായം പതിറ്റാണ്ടുകളായി ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ്. ആ മേഖല പ്രതിസന്ധിയിലായിരുന്ന കാലഘട്ടത്തിലാണ് ഇറക്കുമതി ഇടപാടുകളില്‍ വന്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണം ഉയര്‍ന്നത്. പൊതുമേഖലാ സ്‌ഥാപനങ്ങളെ ജനങ്ങള്‍ വിശ്വസിക്കുന്നത് അവ പൊതുതാല്‍പര്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ഉറച്ച ധാരണയുടെ അടിസ്‌ഥാനത്തിലാണ്. ആ വിശ്വാസം തകരുമ്പോള്‍ നഷ്‌ടമാകുന്നത് പണം മാത്രമല്ല;പൊതുസ്‌ഥാപനങ്ങളുടെ വിശ്വാസ്യത കൂടിയാണ്.
അതിനാല്‍ ഈ കേസില്‍ സര്‍ക്കാരും അന്വേഷണ ഏജന്‍സികളും കോടതിയും ഇനി ഒരേ ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകേണ്ടത്. അഴിമതിയുടെ യഥാര്‍ഥ വ്യാപ്‌തി എന്തായിരുന്നു? പൊതുഖജനാവിന് യഥാര്‍ഥത്തില്‍ എത്ര നഷ്‌ടമുണ്ടായി? തീരുമാനങ്ങള്‍ ആരുടെ നിര്‍ദേശപ്രകാരമായിരുന്നു? ആരൊക്കെ അതില്‍നിന്ന് അനധികൃത നേട്ടം കൊയ്‌തു? ഇതെല്ലാം സമഗ്രമായി പൊതുസമൂഹത്തിന്റെ മുന്നില്‍ വരണം.
അന്വേഷണത്തിന്റെ അവസാനത്തില്‍ നിരപരാധികള്‍ നിരപരാധികളായി തെളിയുകയും കുറ്റക്കാര്‍ കുറ്റക്കാരായി ശിക്ഷിക്കപ്പെടുകയും വേണം. അതാണ് നീതിയുടെ യഥാര്‍ഥ വിജയം. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ വിശ്വാസ്യതയും ജനങ്ങളുടെ ഭരണസംവിധാനത്തിലുള്ള ആത്മവിശ്വാസവും വീണ്ടെടുക്കാനുള്ള ഏക മാര്‍ഗവും അതുതന്നെയാണ്.




