
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 1 മുതൽ നിലവിലെ തീയതി വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. സംസ്ഥാനത്തെ 10 ജില്ലകളിൽ ലഭിച്ച മഴ ശരാശരിയേക്കാൾ താഴെയാണെന്നും വകുപ്പ് വ്യക്തമാക്കി.
കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ തോതിൽ മഴ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട്ടിലാണ്. ഇവിടെ 56 ശതമാനം മഴക്കുറവാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ തിരുവനന്തപുരത്ത് 29 മില്ലിമീറ്റർ മഴ ലഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും തെക്കൻ കേരളത്തിലായിരുന്നു ശക്തമായ മഴ അനുഭവപ്പെട്ടത്. എന്നാൽ നാളെയോടെ കാലവർഷം വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, ഈ മാസം അവസാനത്തോടെ കാലവർഷം ശക്തിപ്രാപിക്കുമെന്നും മഴയുടെ ലഭ്യത മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷ.






