
സീറ്റിൽ: മിക്ക അടുക്കളയിലെയും സ്ഥിരസാന്നിധ്യമായ അച്ചാർ ഫിഫ ലോകകപ്പിലും താരമായി! അമേരിക്കയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിലാണ് അച്ചാർ വാർത്തകളിൽ ഇടം നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള അമേരിക്കയുടെ 2-0 വിജയത്തിനിടയിൽ, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റഫറി ഫെലിക്‌സ് സ്വെയറിന് പെട്ടെന്ന് മസിൽ കയറിയപ്പോഴാണ് ഈ വിചിത്രമായ പ്രതിവിധി വലിയ വാർത്തയായത്.
സീറ്റിലിൽ നടന്ന മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ, പരിചയസമ്പന്നനായ ഈ ജർമ്മൻ ഒഫീഷ്യൽ യുഎസ് ഡിഫൻഡർ ക്രിസ് റിച്ചാർഡ്സിന് മഞ്ഞക്കാർഡ് കാണിച്ചതിന് തൊട്ടുപിന്നാലെയാണ് മസിൽ കയറി കടുത്ത വേദനയോടെ നിലത്തുവീഴുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തത്. ഇരു ടീമുകളിലെയും കളിക്കാർ ഉടൻ തന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി. ഓസ്‌ട്രേലിയൻ മിഡ്‌ഫീൽഡർ എയ്‌ഡൻ ഒ നീൽ, യുഎസ് ഫോർവേഡ് ഫോളാരിൻ ബലോഗൻ, കൂടാതെ അസിസ്റ്റന്റ് റഫറിമാരിൽ ഒരാളും ചേർന്ന് അദ്ദേഹത്തിന്റെ കാൽ നീട്ടിവെക്കാൻ സഹായിച്ചു.
തൊട്ടുപിന്നാലെയാണ് ആരാധകരെ അമ്പരപ്പിച്ച ആ നിമിഷം അരങ്ങേറിയത്. ഹെഡ് റഫറിയായ ഫെലിക്‌സ് സ്വെയറിന്റെ ആരോഗ്യപ്രശ്നം കാരണം മത്സരം അൽപ്പനേരത്തേക്ക് തടസ്സപ്പെട്ടിരുന്നു. ഈ സമയത്താണ് അദ്ദേഹത്തിന് അച്ചാർ വെള്ളം നൽകിയതും അത്ഭുതകരമെന്നോണം അദ്ദേഹം സുഖം പ്രാപിച്ചതും. മസിൽ കയറ്റത്തിന് പെട്ടെന്ന് ആശ്വാസം നൽകാൻ അച്ചാർ വെള്ളത്തിന് സാധിക്കുമെന്നത് കൊണ്ടാണ് ഈ വിദ്യ പ്രയോഗിച്ചത്.
രാഷ്ട്രീയ തർക്കങ്ങൾ, വിസ പ്രശ്നങ്ങൾ, കളിക്കാരുടെ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകൾ, ചരിത്രപരമായ നിയമ മാറ്റങ്ങൾ, വിവാദപരമായ റഫറിയിംഗ് തീരുമാനങ്ങൾ, റെക്കോർഡ് ടിക്കറ്റ് നിരക്കുകൾ എന്നിവയെല്ലാം ചേർന്ന് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ടൂർണമെന്റുകളിലൊന്നായി 2026-ലെ ലോകകപ്പ് മാറിക്കഴിഞ്ഞു. നെതർലൻഡ്‌സ് ലോകകപ്പിൽ 100 ഗോളുകൾ തികയ്ക്കുന്ന എട്ടാമത്തെ ടീമായി മാറിയതും ഇതേ ടൂർണമെന്റിലാണ്. ഇതിനിടയിലാണ് അച്ചാർ വെള്ളവും വാർത്തകളിൽ ഇടം നേടുന്നത്.






