
തിരുവനന്തപുരം: ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് എക്‌സൈസ് മന്ത്രി എം. ലിജുവിന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. വിഷയത്തിൽ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിക്കാനായി മന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നിയമസഭാ മന്ദിരത്തിലായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച.
വകുപ്പ് മന്ത്രിയുമായി മുൻകൂർ ആലോചന നടത്താതെയാണ് നികുതി ഇളവ് പ്രഖ്യാപിച്ചതെന്നതാണ് എം. ലിജുവിന്റെ പ്രധാന പ്രതിഷേധം. എക്‌സൈസ് നയത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ രാഷ്ട്രീയമായും ഭരണപരമായും നിർണായകമാണെന്നും, വിഷയത്തിൽ പാർട്ടി തലത്തിലോ വകുപ്പുതലത്തിലോ ചർച്ച നടന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ തീരുമാനമെടുത്തതിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.
ഇതിനിടെ, സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതികരണമാണ് ഉയരുന്നത്. ഓർത്തഡോക്സ് സഭയും സിറോ മലബാർ സഭയും സർക്കാർ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി. സർക്കാരിന്റെ നീക്കം സംശയാസ്പദമാണെന്നും, ഇത് ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു. പുതുതലമുറയെ ലഹരിയിലേക്ക് നയിക്കാനിടയുള്ള തീരുമാനമാണിതെന്നും, തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.






