
മൂന്നു പതറ്റാണ്ടിലധിമായി നിലനില്‍ക്കുന്ന താരസംഘടനയായ ‘അമ്മ’യുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വനിതാ നേതൃത്വം നിലവില്‍ വന്നത്. ശ്വേത മേനോന്‍ പ്രസിഡന്റായിരുന്ന സംഘടനയ്ക്കുള്ളില്‍ പക്ഷേ അധികാരത്തിലേറി ഒരു വർഷം തികയുന്നതിന് വലിയ പൊട്ടിത്തെറി നടന്നിരിക്കുകയാണ്. അന്‍സിബ, ലക്ഷ്മിപ്രിയ, ടിനി ടോം, കുക്കു പരമേശ്വരന്‍ എന്നിവര്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളും വഴക്കുകളും കാരണം കുറച്ചധികം നാളുകളായി കലുഷിതമായ അന്തരീക്ഷമായിരുന്നു. അതിനു പിന്നാലെ താരസംഘടനയായ അമ്മയില്‍ ജനറല്‍ ബോഡി മീറ്റിങ്ങിലെ കണക്ക് അവതരണം വലിയ തർക്കങ്ങള്‍ക്ക് വഴിവച്ചു.
റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി സിദ്ധീഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖ അംഗങ്ങൾ റിപ്പോർട്ട് പാസാക്കുന്നതിനെ ശക്തമായി എതിർത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലെ തര്‍ക്കങ്ങളും ബഹളങ്ങളും രൂക്ഷമായതോടെ ശ്വേത മേനോൻ അടങ്ങുന്ന ഭരണ സമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോൻ താൻ രാജിവെക്കുകയാണെന്നറിയച്ചതോടെ ‘അമ്മ’യില്‍ കൂട്ടരാജി നടന്നത്.
ഇപ്പോഴിതാ ശ്വേതയ്ക്ക് പകരം ഭരണസമിതിയിലെ മറ്റുള്ളവരായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് നടി മല്ലിക സുകുമാരൻ. സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സംഘടനയായി അമ്മ മാറിയിട്ടില്ലെന്നും സ്ത്രീകള്‍, സ്ത്രീകളായിട്ട് പെരുമാറണമെന്നും അപ്പോള്‍ നിലനില്‍ക്കുമെന്നും മല്ലിക പറഞ്ഞു. വിഷയത്തില്‍ സീനിയർ നടന്മാർ ഇടപെടണമെന്നും അവർ മൗനം പാലിച്ചിട്ട് കാര്യമില്ലെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.
‘‘ശ്വേത മേനോന്‍ അംഗത്വം രാജി വെച്ചെന്നത് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. കുറേ പതിര് കറക്കേണ്ടി വരും മോനെ. വാര്‍ഷിക കണക്ക് പാസാക്കാന്‍ പറ്റിയില്ല എന്നത് വാസ്തവമാണ്. അതിന്റെ കുറ്റബോധം ശ്വേതയ്ക്കുണ്ട്. ഒരുപാട് ആരോപണങ്ങള്‍ വന്നപ്പോള്‍ ശ്വേതയ്ക്ക്, ഞാന്‍ ചെയ്യാത്ത തെറ്റിന് കൂടി കേള്‍ക്കേണ്ടി വരുന്നല്ലോ എന്നത് ഉണ്ടായി. സംഘടനയിലെ മറ്റ് പെണ്ണുങ്ങളെല്ലാം തെറ്റ് ചെയ്തവര്‍ തന്നെയാണ്. ശ്വേതയ്ക്ക് പകരം മറ്റുള്ളവരായിരുന്നു രാജി വച്ച് കാണിക്കേണ്ടിയിരുന്നത്. ഞങ്ങള്‍ക്ക് തെറ്റ് പറ്റി ക്ഷമിക്കണമെന്ന് പറഞ്ഞ്. അവരാരും ചെയ്തില്ല. പകരം ശ്വേത ചെയ്തു.
സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സംഘടനയായി അമ്മ മാറിയിട്ടില്ല. സ്ത്രീകള്‍, സ്ത്രീകളായിട്ട് പെരുമാറണം. അപ്പോള്‍ നിലനില്‍ക്കും. അതിന് വഴിവച്ച് കൊടുത്ത തിരശീലയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരുണ്ടാകും. കണക്കിലെ പൊരുത്തക്കേടാണ് ശ്വേതയ്ക്ക് വല്ലായ്മ ഉണ്ടാക്കിയത്. ജനറല്‍ സെക്രട്ടറിക്കും, ഖജാന്‍ജിയ്ക്കും അല്ലെ കണക്കിന്റെ ഉത്തരവാദിത്വം. അതാണ് സത്യം. സെക്രട്ടറിയും ട്രഷററിയും ഒക്കെ ആണ് കണക്ക് ശരിയായില്ലെന്ന് പറയുമ്പോള്‍ രാജിവയ്ക്കേണ്ടത്. പക്ഷേ അവര്‍ മിണ്ടാതിരുന്നപ്പോള്‍, താന്‍ ഒട്ടിപ്പിടിച്ചിരിക്കേണ്ടെന്ന് ശ്വേതയ്ക്ക് തോന്നിയിട്ടുണ്ടാകും.
ഭരണ സമിതിയ്ക്ക് ഒരുപാട് തെറ്റുകളൊക്കെ പറ്റിയിട്ടുണ്ട്. ഈ പ്രദേശത്തോട്ട് തിരിഞ്ഞ് നോക്കാത്ത എന്നില്‍ നിന്നുമാണ് തുടങ്ങുന്നത്. മല്ലിക ചേച്ചി ലൂസ് ടോക്കര്‍ എന്ന് കുക്കുപരമേശ്വരന്‍ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് കുക്കു അത് പറഞ്ഞത്.
കാണാതെ, കേള്‍ക്കാതെ അഭിപ്രായങ്ങള്‍ പറഞ്ഞ് എല്ലാവരും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലാതായി. അവര്‍ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. തുള്ളാനുള്ള പ്രായമൊക്കെ എനിക്ക് കഴിഞ്ഞു. കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്ന, വിവരമുള്ള, ചലച്ചിത്ര ലോകത്തെ പറ്റി ആധികാരികമായിട്ട് നല്ല ഭാഷയില്‍ സംസാരിക്കാന്‍ അറിയാവുന്നവര്‍ ഭരണ സമിതിയില്‍ വരണം. അക്കൂട്ടത്തില്‍ പെണ്ണുങ്ങള്‍ വളരെ കുറവാണ്. ഇല്ലെന്ന് തന്നെ പറയണം. സീനിയേഴ്സായിട്ടുള്ള നടന്മാര്‍ വിഷയത്തില്‍ ഇടപെടണം. അവര്‍ മൗനം പാലിച്ചിട്ട് കാര്യമില്ല. സംഘടന നിലനില്‍ക്കണമെങ്കില്‍ നന്നായിട്ട് നയിക്കണം. നന്നായിട്ട് നയിക്കുന്നവരോട് ശത്രുതാമനോഭാവം വച്ചു പുലര്‍ത്തുന്ന പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്...’’ മല്ലിക സുകുമാരന്‍ പറഞ്ഞു.
‘അമ്മ’ സംഘടനയിലെ 17 അംഗങ്ങളാണ് ഒരുമിച്ച് രാജിവച്ചത്. നിലവിലെ കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കി നിൽക്കെയാണ് ഈ അപ്രതീക്ഷിത നീക്കം. ജോയിന്റ് സെക്രട്ടറിയായ അൻസിബ ഹസൻ നേരത്തെ തന്നെ രാജിവെച്ചിരുന്നു. തുടർന്ന് അവിശ്വാസ പ്രമേയം നേരിടാതെ തന്നെ മുഴുവൻ ഭരണസമിതിയും പിന്മാറുകയായിരുന്നു.
അതിനു ശേഷം പ്രസിഡന്റ് ശ്വേത മേനോനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച് മല്ലിക സുകുമാരനും രാജി വച്ചു. ശ്വേതാ മേനോനെതിരെ നടന്ന നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് നടി മാല പാർവതിയാണെന്നും, കഴിഞ്ഞ 15 ദിവസമായി ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നുവെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ‘‘ശ്വേതയെ പുറത്താക്കുന്നതിനായുള്ള അവിശ്വാസ പ്രമേയത്തിന് ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യം മാല പാർവതിയാണ് എന്നെ വിളിച്ച് അറിയിച്ചത്. നടന്മാരായ സിദ്ദിഖും രഞ്ജി പണിക്കരും ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാൻ ഇക്കാര്യം വിളിച്ചുപറയുന്നതെന്ന് മാല പാർവതി വ്യക്തമാക്കി...’’ മല്ലിക പറഞ്ഞു.






