
ലണ്ടന്‍: ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ അമരക്കാരനായി 23 മാസത്തോളം പൂര്‍ത്തിയാക്കിയ ശേഷമാണു പ്രധാനമന്ത്രി കെയ്‌ര്‍ സ്‌റ്റാര്‍മറുടെ രാജി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏഴാമത്തെ പ്രധാനമന്ത്രിക്കായുള്ള കാത്തിരിപ്പിലാണ് ഇതോടെ ബ്രിട്ടന്‍. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹം അധികാരത്തില്‍ തുടരും.
ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്‌ചിതത്വങ്ങള്‍ക്കൊടുവിലാണ് സ്‌റ്റാര്‍മറുടെ രാജി. എന്നാല്‍, കഴിഞ്ഞ വാരാന്ത്യം വരെ തനിക്കെതിരേയുള്ള വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കുമെന്ന നിലപാടിലായിരുന്നു അദ്ദേഹം. അഴിമതി ആരോപണങ്ങളും പ്രമുഖരുടെ കൂട്ടരാജികളും തിരിച്ചടിയായപ്പോഴും അധികാരത്തില്‍ തുടരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. സ്‌റ്റാര്‍മറുടെ രാജി പെട്ടെന്നൊന്നുണ്ടായതല്ല. മാസങ്ങളായി അദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ വലിയ സമ്മര്‍ദം രൂപപ്പെടുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അതൃപ്‌തരായ മധ്യഇടതുപക്ഷ കൂട്ടായ്‌മയിലെ ജനപ്രതിനിധികള്‍, അദ്ദേഹം പുറത്തുപോകണഗെന്ന് ആഗ്രഹിച്ചിരുന്നു. 2024 ജൂലൈയില്‍ വന്‍ ഭൂരിപക്ഷത്തോടെയാണു സ്‌റ്റാര്‍മര്‍ അധികാരമേറ്റത്. പക്ഷേ, അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഇടിയുന്നതാണു പിന്നീട് കണ്ടത്. ആ തകര്‍ച്ചയ്‌ക്ക് ലേബര്‍ പാര്‍ട്ടി കണ്ട പരിഹാരമാണു രാജി. ലിബറല്‍ വോട്ടര്‍മാര്‍ ഗ്രീന്‍ പാര്‍ട്ടിയിലേക്ക് മാറുന്നതിലും, നൈജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ 'റിഫോം യു.കെ.'യില്‍നിന്ന് നേരിടുന്ന വെല്ലുവിളികളിലും ലേബര്‍ പാര്‍ട്ടിയില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു. ജനപ്രീതിയിലുണ്ടായ ഇടിവിന് വ്യക്‌തമായ കാരണങ്ങളുമുണ്ട്. ഭരണപരമായ എല്ലാ മേഖലകളിലും സ്‌റ്റാര്‍മര്‍ പതറുകയായിരുന്നു. ആവര്‍ത്തിച്ചുള്ള വീഴ്‌ചകള്‍ അദ്ദേഹത്തിന്റെ ഭരണത്തെ ദുര്‍ബലപ്പെടുത്തി. വിവാദങ്ങളില്‍പ്പെട്ട മുന്‍ എം.പി. പീറ്റര്‍ മണ്ടല്‍സണെ യു.എസിലെ യു.കെ. അംബാസഡറായി നിയമിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള ബന്ധം പുറത്തുവന്നതിനെത്തുടര്‍ന്നു മണ്ടല്‍സണെ പിന്നീട് ആ പദവിയില്‍നിന്നു നീക്കിയെങ്കിലും, അപ്പോഴേക്കും പാര്‍ട്ടിക്ക് വലിയ രീതിയില്‍ പ്രതിച്‌ഛായ നഷ്‌ടപ്പെട്ടിരുന്നു. വിമര്‍ശനങ്ങള്‍ക്കിടയിലും ചില കാര്യങ്ങളില്‍ അദ്ദേഹം പ്രശംസ പിടിച്ചുപറ്റിയിരുന്നു. റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ യുൈക്രന് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിലും, ഇറാന്‍ യുദ്ധത്തിന്റെ ആഘാതം കുറയ്‌ക്കുന്നതിനുള്ള ശ്രമങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിച്ചു.
പിന്‍ഗാമി?
ലേബര്‍ പാര്‍ട്ടി തങ്ങളുടെ പുതിയ നേതാവിനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. ഈ മത്സരത്തില്‍ മുന്‍പന്തിയിലുള്ള പ്രമുഖരില്‍ ഒരാള്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആന്‍ഡി ബേണ്‍ഹാമാണ്. 15ാം വയസില്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 2017 മുതല്‍ ഗ്രേറ്റര്‍ മാഞ്ചസ്‌റ്ററിലെ മേയറായിരുന്നു.
ഇന്നലെ പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്‌ഞ ചെയ്‌ത ബേണ്‍ഹാമിന്റെ പ്രചാരണം മുഴുവന്‍, പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും നേതാവെന്ന നിലയില്‍ സ്‌റ്റാര്‍മറെ വെല്ലുവിളിക്കുന്നതിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. എങ്കിലും, അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകും എന്ന് ഉറപ്പിച്ചു പറയാനാകില്ല. നേരത്തെ സ്‌റ്റാര്‍മറുടെ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചിരുന്ന മുന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്‌ട്രീറ്റിംഗും, മത്സരമുണ്ടായാല്‍ പങ്കാളിയാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
10 വര്‍ഷത്തിനിടെ 6 പ്രധാനമന്ത്രിമാര്‍
കാലാവധി തികയ്‌ക്കാതെ പടിയിറങ്ങുന്ന പത്തു വര്‍ഷത്തിനിടയിലെ ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് കെയ്‌ര്‍ സ്‌റ്റാര്‍മര്‍. യൂറോപ്യന്‍ യൂണിയന്‍ (ഇ.യു.) വിടാന്‍ ബ്രിട്ടന്‍ വോട്ട് ചെയ്‌ത 'ബ്രെക്‌സിറ്റ്' ഹിതപരിശോധനയുടെ പത്താം വാര്‍ഷികത്തിന് തൊട്ടുതലേന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.അദ്ദേഹത്തിന് തൊട്ടുമുമ്പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ലിസ് ട്രസ് വെറും ഒന്നര മാസത്തില്‍ താഴെ മാത്രമാണ് ഭരിച്ചത്. ഋഷി സുനക് 20 മാസത്തോളം പ്രധാനമന്ത്രിയായി സേവനമനുഷ്‌ഠിച്ചു. അദ്ദേഹത്തിന് മുമ്പ് ബോറിസ് ജോണ്‍സണും, അതിനും മുമ്പ് ബ്രെക്‌സിറ്റ് അനുകൂല നിലപാടിന്റെ പേരില്‍ അധികാരത്തിലെത്തിയ തെരേസ മേയും രാജ്യം ഭരിച്ചു. ഇവര്‍ക്കെല്ലാം മുമ്പാണ് ബ്രെക്‌സിറ്റ് ഹിതപരിശോധന രാജ്യത്തിന് പരിചയപ്പെടുത്തിയ ഡേവിഡ് ക്യാമറൂണ്‍ പ്രധാനമന്ത്രിയായിരുന്നത്.

