
തമിഴകത്തിന്റെ രണ്ട് ഐക്കണുകളാണ് ഉലകനായകന്‍ കമല്‍ഹാസനും തലൈവര്‍ രജനികാന്തും. ഇവര്‍ ഒരുമിച്ചെത്തുന്ന വേദികള്‍ പോലും പ്രേക്ഷകരെ സംബന്ധിച്ച് ഉത്സവമാണ്. 1970 കളുടെ അവസാനത്തിൽ അപൂർവ രാഗങ്ങൾ , അലാവുദ്ദീനും അത്ഭുത വിളക്കും തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിൽ ഇവര്‍ രണ്ടാളും സ്‌ക്രീൻ സ്‌പേസ് പങ്കിട്ടിട്ടുണ്ട്. പിന്നീട് രണ്ടുപേരും തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറുകളായി മാറി. അന്നുമുതല്‍ ഇവര്‍ രണ്ടാളും ഇനിയെന്നാണ് ബിഗ്സ്ക്രീനിലെത്തുകയെന്നത് പ്രേക്ഷകര്‍ നിരന്തരം ചോദിക്കുന്ന ചോദ്യമാണ്.
കാത്തിരിപ്പുകള്‍ക്കവസാനം അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിനായി ഈ ഐക്കണുകള്‍ ഒന്നിക്കുകയാണ്. രജനികാന്തിന്റെ 173-ാമത്തെ ചിത്രമാണിത്, അത് നിര്‍മ്മിക്കുന്നതാകട്ടെ കമല്‍ഹാസനും. ഒരാള്‍ തിരശ്ശീലയ്ക്കു മുന്നിലും മറ്റെയാള്‍ തിരശ്ശീലയ്ക്ക് പിന്നിലും എന്നുള്ളതാണ് ഈ സിനിമയുടെ പ്രത്യേകത. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും സംവിധായകൻ അശ്വത് മാരിമുത്തുവും ഒന്നിക്കുന്നതാണ് ഈ പ്രോജക്ട്.
ഇപ്പോഴിതാ ഈ സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കിടുകയാണ് കമല്‍ഹസന്‍. ധർമ്മൻ - ദി ഡെഡ്‌ലി ഡോക്ടര്‍ എന്നാണ് സിനിമയുടെ പേര്. ‘‘നീതി വിജയിക്കും..’’ എന്ന തമിഴ് അടിക്കുറിപ്പോടെയാണ് കമല്‍ഹാസന്‍ പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. പോസ്റ്ററില്‍ നീല നിറത്തിലുള്ള സ്‌ക്രബുകളിൽ നിഗൂഡമായ ചിരിയോടെ നില്‍ക്കുന്ന രജനികാന്തിനെ കാണാം. താരത്തിന്റെ കൈയില്‍ രക്തം വാര്‍ന്നൊഴുകുന്ന ഒരു സ്‌കാൽപെലുമുണ്ട്. മുഖത്തെ പുഞ്ചിരിയും സിഗ്നേച്ചർ സൺഗ്ലാസുകളും ഓപ്പറേഷൻ തിയേറ്റർ പശ്ചാത്തലവും അധികാരവും നിഗൂഢതയും വഹിക്കുന്ന ഒരു കഥാപാത്രത്തെയാണ് സൂചിപ്പിക്കുന്നത്. സിമ്രാനും റാഷി ഖന്നയും ഈ സിനിമയുടെ ഭാഗമാണ്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ നിർമ്മാതാക്കൾ ഉടനെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്.
തലമുറകളായി ആരാധകരെ ആകര്‍ഷിക്കുന്ന രജനികാന്ത് എന്ന അഭിനേതാവിന്റെ, ജീവിതത്തേക്കാൾ വലിയ പ്രഭാവലയമുള്ള താരത്തിന്റെ പുതിയ പ്രൊജക്ട് ലളിതമാണ് എന്നാല്‍ ശക്തവുമാണ് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. രജനികാന്തിന്റെ 173-ാമത്തെ ചിത്രമെന്ന നിലയിൽ മാത്രമല്ല, രജനീകാന്ത്, കമൽ ഹാസൻ എന്നീ രണ്ട് ലെജന്‍ഡ്സിനെ ഒരു പുതിയ സൃഷ്ടിപരമായ പങ്കാളിത്തത്തിൽ ഒന്നിപ്പിക്കുന്നതു കൊണ്ടും ആരാധകരെ സംബന്ധിച്ച് ഈ സിനിമ സ്പെഷ്യലാണ്. ഇന്ത്യൻ സിനിമയിലെ അവരുടെ പതിറ്റാണ്ടുകൾ നീണ്ട പാരമ്പര്യത്തെ ആഘോഷിക്കുന്ന ഒരു പ്രോജക്റ്റാണിത്.






