
പാലക്കാട്: വ്യാഴാഴ്ച വൈകിട്ട് വാഹന പരിശോധന നടത്തുകയായിരുന്ന ഓപ്പറേഷൻ തൂഫാൻ സംഘത്തിനു നേർക്ക് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത് അവധിക്ക് നാട്ടിലെത്തിയ സൈനികന്റെ നേതൃത്വത്തിൽ. ജിനേഷ് (27) എന്ന സൈനികൻ ഉൾപ്പെടെ നാലംഗ സംഘം നടത്തിയ ആക്രമണത്തിൽ വാഹനപരിശോധ നടത്താൻ എത്തിയ വനിതാ പൊലീസ് ഓഫീസറടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കുപറ്റിയിരുന്നു.
ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മലമ്പുഴ പയറ്റുകുന്നം ഭാഗത്ത് പരിശോധനയ്ക്കായി നിൽക്കുമ്പോൾ അതുവഴി വന്ന ഒരു കാർ കൈ കാണിച്ചു നിർത്തുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന നാലംഗ സംഘം സൈനികൻ ജിനേഷിന്റെ നേതൃത്വത്തിൽ പൊലീസുകാർക്ക് നേരെ അസഭ്യവർഷം നടത്തുകയും ആക്രമണമഴിച്ചുവിടുകയുമായിരുന്നു. ജിനേഷ് ഒരു എസ്ഐയുടെ കഴുത്തിൽ കുത്തിപ്പിടിക്കുകയും കണ്ണട അടിച്ചുപൊട്ടിക്കുകയും ചെയ്തു. പൊലീസ് സംഘത്തിൽ ഒരു പ്രിൻസിപ്പൽ എസ്ഐയും ഒരു എസ്ഐയും ഒരു സിപിഒയും ഉൾപ്പെടെ മൂന്നു പേരാണുണ്ടായിരുന്നത്.
വൈകിട്ട് ആറേകാലോടെ നടന്ന സംഭവത്തിൽ മദ്യപിച്ച് ആക്രമണം നടത്തിയ നാലംഗ സംഘത്തെ സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് കീഴടക്കിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് പ്രയാസപ്പെട്ടു. പാലക്കാട് മണ്ണാർകാട് സ്വദേശിയാണ് അറസ്റ്റിലായ സൈനികൻ .ഇയാൾ കഴിഞ്ഞ ഒമ്പത് വർഷത്തോളമായി സൈനികസേവനം നടത്തിവരികയാണ്. സംഘത്തിലെ ഒരാൾ ഒരു കോളജിലെ ക്ലർക്ക് ആണെന്നും വിവരമുണ്ട്.






