
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവ വിലക്കി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്‌ടര്‍ എം.എസ് മാധവിക്കുട്ടിയുടെ ഉത്തരവ്.
കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് തുടര്‍ച്ചയായ നാല് ദിവസം ഗ്രീന്‍ അലേര്‍ട്ട് പ്രഖ്യാപിക്കുന്നത് വരെയാണ് വിലക്ക് ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷന്‍ 26, 30 അടിസ്‌ഥാനത്തിലാണ് നടപടി. ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു.
ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. താമരശേരി ചുരംഎട്ടാം വളവില്‍ റോഡിന്റെ ഒരു വശത്ത് വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകള്‍ പ്രധാന പാതയില്‍ നിന്ന് അല്‌പം വേര്‍പെട്ട നിലയിലാണ് കണ്ടെത്തിയത്. മഴ പെയ്ുയന്ന സാഹചര്യമായതിനാല്‍ ഈ ഭാഗത്ത് മണ്ണ് ഇനിയും ഒലിച്ചുപോകാന്‍ സാധ്യതയുണ്ട്.
അതിനാല്‍ ഈ വഴി കടന്നുപോകുന്നവര്‍ നിലവിലെ സാഹചര്യം മനസിലാക്കി കൃത്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്നാണ് അധികൃതരുടെ നിര്‍ദേശം. ചുരത്തിലൂടെ രാത്രികാലങ്ങളിലും മറ്റും സര്‍വീസ് നടത്തുന്ന വലിയ മള്‍ട്ടി ആക്‌സല്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഈ ഭാഗത്ത് പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ഭാരമേറിയ ഇത്തരം വാഹനങ്ങള്‍ പോകുമ്പോള്‍ വശങ്ങളിലേക്ക് അമിതമായി ചേര്‍ക്കാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
രാത്രിയാത്രകളില്‍ കാഴ്‌ച പരിമിതമാകാന്‍ സാധ്യതയുള്ളതിനാല്‍ ചുരം വഴി കയറുകയും ഇറങ്ങുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും ഈ ഭാഗത്ത് വേഗത കുറച്ച്, അതീവ ശ്രദ്ധയോടെ മാത്രം കടന്നുപോകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.



