
തിരുവനന്തപുരം: ഉസ്ബക്കിസ്ഥാനിൽ കൊലചെയ്യപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത്അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ബന്ധുക്കൾ. മതം മാറുന്നതിനായി സാവരിയയെ സഹപാഠി സദറുൽ അനം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും തല മുതൽ കാൽ വരെ അടിച്ചു ചതച്ചിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.
സാവരിയുടെ ശരീരം മുഴുവൻ മുറിവുകളാണ്. മതപരിവർത്തനത്തിനു നിർബന്ധിച്ചിരുന്നെങ്കിലും അവൾ അതിനു സമ്മതിച്ചിരുന്നില്ല എന്ന് സഹപാഠികൾ പറഞ്ഞ് അറിഞ്ഞു. മൃതദേഹത്തിലെ മുറിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചുതന്നു എന്നും അതിക്രൂരമായാണ് സാവരിയെ കൊന്നതെന്നും ബന്ധുക്കൾ പറഞ്ഞു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മാത്രമാണ് ഉസ്ബക്കിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് മുറിവുകളോ ക്രൂരതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉസ്ബക്കിസ്ഥാനിൽ നിന്ന് കേസിന്റെ വിവരങ്ങൾ ലഭിക്കുന്നില്ല. പ്രതി സാദറുൽ അനം മുമ്പും ഉപദ്രവിച്ചിരുന്നതായാണ് കുടുംബം സംശയിക്കുന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രതി സാദറുൽ അനാമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് കേസെടുത്തത്.
ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ട 21 വയസുകാരി സാവരിയ ബസന്തും 23 കാരനായ പ്രതി സദാറുൽ അനമും. പെൺകുട്ടിയുടെ സഹപാഠിയും പെരിന്തൽമണ്ണ സ്വദേശിയുമായ സാദറുൽ അനം നിലവിൽ ഉസ്ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.






