
മയിലാടുതുറൈ: തമിഴ്‌നാട്ടിലെ സിർകാഴിക്ക് സമീപം സ്വന്തം ജീവൻ പോലും വകവെക്കാതെ ഒരു റെയിൽവേ ഗേറ്റ് കീപ്പർ നടത്തിയ ധീരമായ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. അതിവേഗത്തിൽ ട്രെയിൻ പാഞ്ഞടുക്കുമ്പോഴാണ് റെയിൽവേ ട്രാക്കിൽ ഒരാൾ നിൽക്കുന്നത് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ഗേറ്റ് കീപ്പറുടെ ശ്രദ്ധയിൽ പെടുന്നത്. ഒട്ടും മടിക്കാതെ പാളത്തിലേക്ക് ഓടിയടുത്ത അദ്ദേഹം, ട്രെയിൻ കടന്നുപോകാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ആ മനുഷ്യനെ സുരക്ഷിതമായി വശത്തേക്ക് വലിച്ചുമാറ്റുകയായിരുന്നു.
‘ഘർ കേ കലേഷ്' എന്ന എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ കണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം ജീവനക്കാരന്റെ അസാധാരണമായ മനക്കരുത്തിനെയും ധീരതയെയും പ്രശംസിക്കുകയാണ്. വൻ ദുരന്തം ഒഴിവാക്കിയ ഈ യഥാർത്ഥ നായകന് ഔദ്യോഗികമായി പുരസ്കാരം നൽകി ആദരിക്കണമെന്നാണ് ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്നത്.
സന്ദീപ് ചാഹർ എന്ന ജയ്‌പൂർ സ്വദേശിയാണ് ഡ്യൂട്ടിയിലിരിക്കെ ഒരു ജീവൻ മരണത്തിന്റെ ട്രാക്കിൽ നിന്ന് പിടിച്ചുമാറ്റിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 4.30 ന് ഗേറ്റ് അടച്ചപ്പോഴാണ് മദ്യലഹരിയിൽ ഒരാൾ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുന്നത് കണ്ടത്. ചാഹർ ഓടിച്ചെന്ന് അയാളെ വലിച്ചു മാറ്റുന്ന നിമിഷത്തിൽ തന്നെ മയിലാടുതുറൈയിൽ നിന്ന് വില്ലുപുരത്തേക്കുള്ള പാസഞ്ചർ ട്രെയിൻ തൊട്ടടുത്ത് എത്തിയിരുന്നു. ഒരു നിമിഷം താമസിച്ചിരുന്നെങ്കിൽ അയാൾ മരണത്തെ പുൽകുമായിരുന്നു.
എന്തായാലും സോഷ്യൽ മീഡിയയുടെ ആഗ്രഹം സാധിച്ചു എന്നുവേണം കരുതാൻ, ചാഹറിനെ അനുമോദിക്കാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു എന്നാണ് റിപ്പോർട്ടുകൾ.






