
ഇംഗല്‍വുഡ് (യു.എസ്.എ.): ബെല്‍ജിയത്തെ 2-1 നു തോല്‍പ്പിച്ച് സ്‌പെയിന്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു. ലൊസാഞ്ചലസ് സ്‌റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനായി ഫാബിയന്‍ റൂയിസും മികേല്‍ മെറീനോയും ഗോളടിച്ചു.
ചാള്‍സ് ഡി കെറ്റലാറെയാണ് ബെല്‍ജിയത്തിനായി ഗോളടിച്ചത്. 15 നു നടക്കുന്ന സെമി ഫൈനലില്‍ ഫ്രാന്‍സിനെയാണ് സ്‌പെയ്‌ന്‍ നേരിടുക. 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവര്‍ ലോകകപ്പ് സെമിയില്‍ കളിക്കുന്നത്.
2010 സ്‌പെയിന്‍ ചാമ്പ്യനുമായി. 2014 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും 2018, 2022 ലോകകപ്പുകളില്‍ നോക്കൗട്ടിലും തോറ്റു പുറത്തായി. ഗോള്‍ കീപ്പര്‍ തിബൗത്ത് കോര്‍ട്ടോസിസ് പരുക്കേറ്റു പുറത്തു പോയതു ബെല്‍ജിയത്തിന് ആഘാതമായി. പകരം വലയം കാത്ത സെന്നെ ലെമന്‍സിന്റെ പിഴവ് തോല്‍വിക്കു കാരണവുമായി. ഒരിക്കല്‍ കൂടി മെറീനോയുടെ അവസാന നിമിഷത്തെ ഗോളിലാണ് സ്‌പാനിഷ് സംഘം ജയിച്ചത്.
പ്രീ ക്വാര്‍ട്ടറില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിനെതിരേ വിജയ ഗോളടിച്ചതും മെറീനോയായിരുന്നു. അന്ന് 85-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മെറീനോ ഇഞ്ചുറി ടൈമിലാണു ഗോളടിച്ചത്. ലൊസാഞ്ചലസ് സ്‌റ്റേഡിയത്തില്‍ 86-ാം മിനിറ്റിലാണു താരം പകരക്കാരനായി കളത്തിലെത്തിയത്. വന്നു രണ്ടാം മിനിറ്റില്‍ ഗോളുമടിച്ചു. മെറീനോ ഒന്നിലധികം തവണ അവസാന നിമിഷത്തില്‍ സ്‌പെയിനിനായി ഗോളടിച്ചിട്ടുണ്ട്‌്.
2024 യൂറോ കപ്പ് ക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരേ പകരക്കാരനായിറങ്ങിയ മെറീനോ അധിക സമയത്ത് ഗോളടിച്ചു. സ്‌പാനിഷ് കോച്ച് ലൂയിസ് ഡാ ലാ ഫുണ്ടെ അപ്രതീക്ഷിത വിജയ ശില്‍പ്പിയായാണു മെറീനോയെ കാണുന്നത്. മത്സരം തുടങ്ങി 30-ാം മിനിറ്റില്‍ ആദ്യ ഗോള്‍ വീണു. ഫാബിയാന്‍ റൂയിസിലൂടെയാണു സ്‌പെയിന്‍ മുന്നിലെത്തിയത്. 11 മിനിറ്റുകള്‍ക്ക് ശേഷം കെറ്റെലാറിലൂടെ ബെല്‍ജിയം തിരിച്ചടിച്ചു.
കസസ്‌റ്റാഗ്‌നയുടെഅസിസ്‌റ്റിലായിരുന്നു ഗോള്‍. ഈ ലോകകപ്പില്‍ സ്‌പാനിഷ് ഗോള്‍ കീപ്പര്‍ ഉനായ് സിമോണ്‍ വഴങ്ങുന്ന ആദ്യ ഗോളാണിത്. 71-ാം മിനിറ്റിലാണ് തിബൗത്ത് കോര്‍ട്ടോസിസ് പേശീവലിവിനെ തുടര്‍ന്നു പുറത്തു പോകുന്നത്. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ കോര്‍ട്ടോസിസ് അസ്വസ്‌ഥത പ്രകടിപ്പിച്ചിരുന്നു. കോര്‍ട്ടോസിസ് കളി തുടരാന്‍ സന്നദ്ധനായിരുന്നെങ്കിലും കോച്ച് റൗള്‍ ഗാഴ്‌സിയ താരത്തെ തിരിച്ചു വിളിച്ചു. ഗോള്‍ കിക്കെടുക്കാന്‍ കോര്‍ട്ടോസിസാകില്ലെന്ന കണക്കു കൂട്ടലിലായിരുന്നു നടപടി. അതോടെ കന്നി ലോകകപ്പ് കളിക്കാന്‍ സെന്നെ ലെമന്‍സ് കളത്തിലേക്ക്. കളി ഇഞ്ചുറി സമയത്തിലേക്കു നീങ്ങാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കേയാണു ബെല്‍ജിയത്തിന്റെ മോഹങ്ങള്‍ തകര്‍ത്ത ഗോളെത്തിയത്‌്. പ്രതിരോധ താരം പൗ കുബാഴ്‌സിയുടെ ഷോട്ട് ലെമന്‍സ് തടുത്തെങ്കിലും കൈയിലൊതുക്കാനായില്ല. റീബൗണ്ട് കിട്ടിയ മെറീനോയ്‌ക്കു പിഴച്ചില്ല. കളിയില്‍ സ്‌പെയിനിന്റെ സര്‍വാധിപത്യം പ്രകടമായി. 62 ശതമാനം സമയത്തും പന്ത് അവരുടെ കാല്‍ക്കലായിരുന്നു. സ്‌പാനിഷ് പട 663 പാസുകള്‍ പൂര്‍ത്തിയാക്കി. മറുപക്ഷത്ത് 295 പാസുകളാണു പൂര്‍ത്തിയായത്.
സ്‌പാനിഷ് ടീം 18 ഷോട്ടുകളും ബെല്‍ജിയംകാര്‍ അഞ്ച് ഷോട്ടുകളും പോസ്‌റ്റിലേക്ക് ഉതിര്‍ത്തു. സ്‌പെയിന്റെ എട്ട് ഷോട്ടുകളും ബെല്‍ജിയത്തിന്റെ രണ്ട് ഷോട്ടുകളും ലക്ഷ്യത്തിലേക്കായി.





