
മുംബൈ: തന്നെ ആഭിചാര കർമ്മങ്ങൾക്ക് ഇരയാക്കി പീഡിപ്പിച്ചെന്ന് ശിവസേന (യുബിടി) മുൻ എം.പി വിനായക് റാവത്തിന്റെ മരുമകൾ. ഇവരുടെ പരാതിയെ തുടർന്ന് റാവത്തിനും മകനും രണ്ട് മന്ത്രവാദികൾക്കുമെതിരെ മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമപ്രകാരം കേസെടുത്തു.
ഗിരിജ റാവത്ത് തനിക്കെതിരെ നടന്ന ക്രൂരതകൾ വിവരിക്കുന്നത് ഇങ്ങനെ; 2016-17 കാലഘട്ടത്തിൽ നടന്ന വിവാഹത്തിന് ശേഷം കുട്ടികളുണ്ടാകാൻ എന്ന പേരിൽ ക്രൂരമായ ആഭിചാര കർമ്മങ്ങൾക്ക് ഇരയാക്കുകയായിരുന്നു. പശുവിൻ മൂത്രം കുടിപ്പിക്കുക, തലമുടി പിഴുതെടുക്കുക, ജീവനുള്ള കോഴി, കമ്പികൾ, പ്രത്യേകമായി തയ്യാറാക്കിയ പാനീയങ്ങൾ എന്നിവ ഉപയോഗിച്ച് മന്ത്രവാദം നടത്തുക തുടങ്ങിയവയായിരുന്നു ചെയ്തിരുന്നത്. നിരവധി മന്ത്രവാദികളെ വീട്ടിൽ എത്തിച്ചിരുന്നു. കൂടാതെ വിവിധതരം ഗുളികകളും മരുന്നുകളും നിർബന്ധിച്ച് കഴിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്.
2018 മുതൽ താനും ഭർത്താവും തമ്മിൽ ശാരീരിക ബന്ധമില്ലായിരുന്നുവെന്നും, ഗണപതി ഉത്സവത്തിന് ശേഷം കുഞ്ഞിനായി ശ്രമിക്കാമെന്ന് നിരന്തരം പറഞ്ഞ് പറ്റിക്കുകയുമായിരുന്നുവെന്നും ഗിരിജ ആരോപിക്കുന്നു. എന്നാൽ അതിന് പകരം ആഭിചാര കർമ്മങ്ങളാണ് തുടങ്ങിയത്. കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണമാണ് വർഷങ്ങളോളം ഇതെല്ലാം സഹിച്ചതെന്നും കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചതായും അവർ വ്യക്തമാക്കി
താൻ ഏഴ് വർഷമായി ഒന്നും മിണ്ടാതെ ഭർത്താവ് ഗിതേഷ് റാവത്തിനൊപ്പം ഒരു ചെറു ലയത്തിലാണ് കഴിഞ്ഞിരുന്നതെന്ന് ഗിരിജ റാവത്ത് പറയുന്നു. ഭർത്താവിന്റെ പിതാവും ശിവസേന (യുബിടി) മുൻ എം.പിയുമായ വിനായക് റാവത്ത് നവരാത്രിയുടെ ആദ്യ ദിവസവും അവസാന ദിവസവും മാത്രമാണ് ഇവിടെ വന്നിരുന്നതെന്നും, ബാക്കി സമയം മുഴുവൻ തന്റെ രണ്ടാം ഭാര്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീക്കൊപ്പം മറ്റൊരിടത്താണ് കഴിഞ്ഞിരുന്നതെന്നും അവർ പറഞ്ഞു. കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനം ഭയന്നും, സാഹചര്യങ്ങൾ മാറുമെന്ന പ്രതീക്ഷയിലുമാണ് താൻ അവിടെ തുടർന്നത്. എന്നാൽ ഒന്നും മാറിയില്ല
പോലീസിനു നൽകിയ പരാതിയെ തുടർന്ന് വിനായക് റാവത്ത്, അദ്ദേഹത്തിന്റെ മകനും കോർപ്പറേറ്ററുമായ ഗിതേഷ് റാവത്ത്, ഫിറോസ് ബാബ, കാസി ബാബ എന്ന് വിളിക്കുന്ന രണ്ട് മന്ത്രവാദികൾ എന്നിവർക്കെതിരെ താനെയിലെ കപൂർബാവ്ഡി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ കരിനിയമമായ അന്ധവിശ്വാസ നിരോധന നിയമപ്രകാരമാണ് കേസ്.






