
നടി സലിംകുമാറിന്റെയും തമിഴ് സംവിധായകൻ ഭാഗ്യരാജിന്റെയും മരണാനന്തര ചടങ്ങുകളിൽ ആളുകൾ അവസരോചിതമായി പെരുമാറാത്തതിനെതിരെ പ്രതികരിച്ച് നടി മഞ്ജു വാര്യർ. സിവിക് സെൻസ് തീരെ ഇല്ലാത്തൊരു സമൂഹമാണ് ഇവിടെയുള്ളതെന്നും പൗരബോധം ജീവിതത്തിൽ പ്രായോഗികമാക്കുമെന്ന തീരുമാനം വിദ്യാർഥികളെടുക്കണമെന്നും മഞ്ജു പറഞ്ഞു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കായുള്ള ഹൈബി ഈഡൻ എം.പി.യുടെ അവാർഡുവിതരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മഞ്ജു. മുഖ്യമന്ത്രി വി.ഡി. സതീശനും ചടങ്ങിൽ പങ്കെടുത്തിരുന്നു.
"സിവിക് സെൻസ് എന്നൊരു വാക്കുണ്ട്. പാഠപുസ്തകങ്ങളിലൂടെയും മറ്റും പലപ്പോഴും നമ്മൾ കേട്ടിട്ടുള്ള വാക്കാണിത്. അത് വാക്കിലുണ്ടെങ്കിലും നമ്മുടെ സമൂഹത്തിൽ എത്രമാത്രം പ്രായോഗികമായിട്ടുണ്ട് എന്ന് ചില അവസരങ്ങളിൽ ഞാൻ ചിന്തിച്ചുപോകാറുണ്ട്. തിയററ്റിക്കലായി പറയുന്നതിലും നല്ലത്, ചില ഉദാഹരണങ്ങൾ പറയുന്നതായിരിക്കും.
സമൂഹമാധ്യമങ്ങളിലൂടെ ഈ അടുത്ത് നമ്മൾ കണ്ട ചില കാഴ്ചകളുണ്ട്. നമ്മുടെ പ്രിയപ്പെട്ട നടൻ സലിംകുമാർ നമ്മളെ വിട്ടുപിരിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങുകളിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയടക്കമുള്ളവർ വന്നപ്പോൾ, സലീമേട്ടന്റെ മകൻ ചന്തുവിനെയൊക്കെ അവിടെ ഔചിത്യമില്ലാതെ, അവസരോചിതമല്ലാതെ നിന്നവരോട് കയർത്തു സംസാരിക്കേണ്ടി വന്ന ഒരു സങ്കടകരമായ കാഴ്ച സോഷ്യൽ മീഡിയയിൽ കണ്ടു.
അതുകഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോൾ തമിഴിലെ വളരെ പ്രശസ്തനായ ഭാഗ്യരാജ് അന്തരിച്ച സമയം. അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ മൊബൈലിൽ ഇതെല്ലാം പകർത്താൻ വന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ നിന്ന നടി രാധികയെ തള്ളി താഴെയിടുന്നതും, അതും മൊബൈലിൽ പകർത്തുന്ന കാഴ്ചയും ഒരുപാട് സങ്കടത്തോടെ ഞാൻ കണ്ടു. വേറാരോ ഫോണിൽ പകർത്തിയ കാഴ്ചയാണ് എന്ന സത്യം അവിടെ നിലനിൽക്കെ, ചില കാര്യങ്ങൾ ശക്തമായി ചിന്തിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി.
നമ്മൾ എവിടെ നിൽക്കുന്നു, ഏത് അവസരത്തിൽ നിൽക്കുന്നു എന്നിങ്ങനെ നമ്മൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമ്മൾ സ്വയം നിയന്ത്രിക്കേണ്ട കാര്യങ്ങളുണ്ടെന്ന ബോധ്യം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്.
ജോലിയുടെ ഭാഗമായും അല്ലാതെയും വിദേശരാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. അവിടെയൊക്കെ ഞാൻ ശ്രദ്ധിച്ചൊരു കാര്യമുണ്ട്. നമ്മുടെ അനുവാദമില്ലാതെ ഒരു പെറ്റിന്റെ (വളർത്തുമൃഗത്തിന്റെ) ദൃശ്യങ്ങൾ പോലും എടുക്കാൻ അവർ മടിക്കാറുണ്ട്. അനുവാദം ചോദിച്ചിട്ടേ അത് ചെയ്യൂ. എല്ലാവരും സാധാരണക്കാരാണ്. അവരവരുടെ സ്വകാര്യത മാനിക്കപ്പെടേണ്ടതാണെന്ന ബോധ്യം നമ്മുടെ നാട്ടിൽ എത്രത്തോളമുണ്ടെന്ന് എനിക്കറിയില്ല.
മാലിന്യം സംസ്കരിക്കേണ്ടതിനെക്കുറിച്ചുള്ള അവബോധമൊക്കെ നാട്ടിലുണ്ട്. പക്ഷേ, ഈയൊരു സിവിക് സെൻസ് ഉണർന്നുപ്രവർത്തിക്കേണ്ട പല അടിയന്തരഘട്ടങ്ങളും നമ്മുടെ സമൂഹത്തിലും ജീവിതത്തിലും ഇന്ന് ഉണ്ടാകുന്നുണ്ടെന്ന് ഇവിടെ ഓർമിപ്പിക്കണമെന്ന് തോന്നി. അതിനുള്ള അവസരമായി ഈ വേദി ഉപയോഗിക്കുന്നു. ആ പൗരബോധം ജീവിതത്തിൽ എത്രത്തോളം പ്രായോഗികമാക്കണം എന്ന് ഉറച്ച തീരുമാനമെടുക്കാനുള്ള വേദിയായി ഇത് മാറട്ടെ" - എന്നാണ് മഞ്ജു വാര്യർ പറയുന്നത്.






