
ഇരുപതോളം ഭാഷകളിൽ ഇരുപതിനായിരത്തിലേറെ പാട്ടുകളുമായി ഹൃദയങ്ങൾ കീഴടക്കിയ തെന്നിന്ത്യന്‍ വാനമ്പാടി എസ്. ജാനകിയുടെ വിടവാങ്ങല്‍ ആസ്വാദകഹൃദയങ്ങള്‍ക്ക് വലിയൊരു ഞെട്ടലായിരുന്നു. ആന്ധ്രാപ്രദേശിൽ ജനിച്ച്, തെന്നിന്ത്യൻ സിനിമകളിൽ തന്റെ അസാധാരണമായ ശബ്ദം കൊണ്ട് വിസ്മയം തീർത്ത ഗായികയാണ് ഓർമ്മയായത്. തെലുങ്കും തമിഴും കന്നഡയും അനായാസം വഴങ്ങിയ ജാനകിയമ്മയ്ക്ക് മലയാളവും സ്വന്തം മാതൃഭാഷ പോലെയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയിൽ മലയാളത്തിൽ ജാനകിയുടെ സ്വരമാധുരിയിൽ പുറത്തിറങ്ങിയ ഗാനങ്ങൾ നിരവധിയാണ്.
ഇപ്പോഴിതാ എസ്. ജാനകിയുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഒരു നൃത്തം പങ്കിടുകയാണ് സ്വാസിക വിജയ്. തലമുറകൾക്കിപ്പുറം ഇന്നും ആസ്വദിക്കപ്പെടുന്ന ജാനകിയമ്മയുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളില്‍ ഒന്നായ ‘നാഥാ...നീ വരും കാലൊച്ച കേള്‍ക്കുവാന്‍...’ എന്ന ഗാനത്തിനാണ് സ്വാസിക ക്ലാസിക്കല്‍ നൃത്തം അവതരിപ്പിച്ചത്. ജാനകി അമ്മയ്ക്കുള്ള തന്റെ എളിയ ആദരാഞ്ജലിയാണിത് എന്ന് കുറിച്ചാണ് സ്വാസിക നൃത്തം പങ്കിട്ടിരിക്കുന്നത്.
‘‘ജാനകി അമ്മയ്ക്കുള്ള എന്റെ എളിയ ആദരാഞ്ജലിയാണിത്. ജാനകിയമ്മയുടെ അനശ്വരമായ നിരവധി ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്, വർഷങ്ങളായി എന്നെ പ്രചോദിപ്പിച്ച ഇതിഹാസ ശബ്ദത്തോടുള്ള എന്റെ സ്നേഹവും നന്ദിയും ആദരവും പ്രകടിപ്പിക്കാനുള്ള എന്റെ ചെറിയൊരു മാർഗമാണിത്....’’ എന്നാണ് നൃത്ത വീഡിയോ പങ്കിട്ട് സ്വാസിക വിജയ് കുറിച്ചിരിക്കുന്നത്.
മിനിസ്‌ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ സ്വാസിക മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു. സൂര്യ നായകനായി എത്തിയ ആർജെ ബാലാജി ചിത്രം കറുപ്പിലും സ്വാസിക മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. വിജയ് ആന്റണി-ശശി കൂട്ടുകെട്ടിലിറങ്ങിയ ‘നൂറു സ്വാമി’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിലൂടെ തമിഴ്നാട്ടിൽ വലിയ തരംഗമാണ് സ്വാസിക സൃഷ്ടിക്കുന്നത്.







