എന്‍.വി. കൃഷ്‌ണവാര്യരുടെ സപ്‌തതിയോ മറ്റോ ആയിരിക്കണം. എറണാകുളം ഭാരതീയ വിദ്യാഭവനില്‍ നടന്ന സാഹിത്യ സമ്മേളനത്തില്‍ തൊട്ടുമുമ്പ് സംസാരിച്ച പി. ഗോവിന്ദപ്പിള്ളയുടെ പ്രസംഗത്തെ പരാമര്‍ശിച്ച് ഡോ. കെ. അയ്യപ്പപ്പണിക്കര്‍ ഇപ്രകാരമാണ് തന്റെ സരസ ഭാഷണം ആരംഭിച്ചത്. നമുക്കൊരു ചിന്താക്കുഴപ്പമില്ലാത്ത കുഴപ്പം തീര്‍ത്തുകൊണ്ടാണ് പി.ജി. പ്രസംഗം അവസാനിപ്പിച്ചത്‌്. പൊതുവേ, ഇടതുപക്ഷ ബുദ്ധിജീവികളുടെ ഒരു തന്ത്രമാണിത്. അന്യഭാഷയില്‍ പറഞ്ഞ് കേള്‍വിക്കാരെ ആകര്‍ഷിക്കുന്നു പഴയ തെരുവോര മരുന്നു കച്ചവടക്കാരന്റെ ചെട്ടിമിടുക്കുതന്നെയാണിവര്‍ക്കും. പി.ജി. ഇവരുടെ തലതൊട്ടപ്പനായിരുന്നല്ലോ? എന്‍.എച്ച്. വിജയന്‍ മാത്രമാണ് ന്യായീകരണ എഴുത്തുകാരില്‍ മൗലികത പ്രകടിപ്പിച്ചത്. പറയുന്ന കാര്യങ്ങള്‍ മനസിലായി എന്ന് വായനക്കാര്‍ക്ക് പിടികിട്ടാതെ വരുന്നതാണ് പ്രശ്‌നം. സച്ചിദാനന്ദന്‍ പണ്ടുതന്നെ കുളം കലക്കി മീന്‍ പിടിക്കാന്‍ സമര്‍ത്ഥനാണ്. നേരെ ചൊവ്വെ ഒന്നും പറയില്ല പ്രത്യേകിച്ചും ഗദ്യത്തില്‍. നേരെ ചെന്ന് പ്രശ്‌നത്തിന്റെ കൊമ്പു പിടിക്കില്ല. ഇപ്പോള്‍ ഇടതുപക്ഷത്തെ നവീകരിക്കാന്‍ കച്ചകെട്ടിയിരിക്കയാണദ്ദേഹം. നവകേരള ബസു മുതല്‍ ലോകസഭയും അയ്യപ്പ നവീകരണവുമൊക്കെ നടത്തിയതിന്റെ ഫലം ഇടതുപക്ഷം അനുഭവിച്ചു തീര്‍ന്നിട്ടില്ല. ഇടതുപക്ഷ നവീകരണത്തിന് മാര്‍ക്‌സിസ്‌റ്റു വര്‍ഗ സങ്കല്‍പം മാത്രം മതിയാവില്ലത്രെ. സമഗ്രാധിപത്യവും സോഷ്യലിസവും വിനാശകരമായ ഒരു മിശ്രിതമാണ്. നിഷേധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്‌ത പ്രതിപക്ഷ സ്വാതന്ത്ര്യമാണ് കമ്യൂണിസ്‌റ്റ് രാജ്യങ്ങളെ കമ്യൂണിസ്‌റ്റ് അല്ലാതാക്കിയതെന്നും സച്ചിദാനന്ദന്‍. ആശയ സങ്കീര്‍ണതയുടെ കുളംകലക്കലിന് ഇടക്കിടെ നെഗ്രി, ഹാര്‍ട്ട്, ഴാക്‌റാന്‍ സിയ തുടങ്ങിയ വൈദേശിക നാമങ്ങള്‍ വിതറുന്നുണ്ട്. വായനക്കാരന്റ തലകറങ്ങിപ്പോകുന്ന ഇതേ അഭ്യാസമാണ് സുനില്‍ പി. ഇളയിടം, കെ.ഇ.എന്‍ തുടങ്ങിയ നേര്‍ച്ചക്കോഴികളെല്ലാം ഇതേ ഇടുക്കുവഴികളിലൂടെയാണ് നീങ്ങുന്നത്.
(തന്മ-ജൂലൈ)
ഭ്രമഭാവ വിസ്‌മയം
മലയാളത്തിന്റെ കൊടിപ്പടം ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി പാറിച്ച മഹാകവി ജി.ക്കു ശേഷം വീണ്ടും ഒരു മഹാരാജകീയനായ മഹാനടന്‍ മമ്മൂട്ടി ഭ്രമഭാവ വിസ്‌മത്തിലൂടെ ദേശീയാംഗീകാരത്തിന്റെ നാലാമൂഴത്തിലെത്തിയിരിക്കുന്നു. നിരന്തരമായ ആത്മസമര്‍പ്പണത്തിന്റേയും ഉടച്ചു വാര്‍ക്കലിന്റെയം നവീകരണത്തിന്റെയും വിരല്‍പ്പാടുകളാണ് മമ്മൂട്ടിയുടെ അഭിനയഗാത്രത്തെ വ്യത്യസ്‌തമാക്കുന്നത്. മലയാള സിനിമയുടെ ഒഴുക്കിനെതിരെയാണ് മമ്മൂട്ടി നീന്തിക്കയറിയത്. ചുഴികളും മലരികളും നിറഞ്ഞ ആ യാത്രയില്‍ ഒരു നടന്റെ അതിരുവിട്ട സിനിമാ കമ്പം ഇന്നും മമ്മൂട്ടിയില്‍ ശമിച്ചിട്ടില്ല. ആരും കൊടുത്ത ഇരിപ്പിടത്തിലല്ല, താന്‍ തന്നെ നേടിയ സിനിമാ സിംഹാസനത്തിലാണ് താന്‍ ഉപവിഷ്‌ടനായിരിക്കുന്നതെന്ന് മമ്മൂട്ടിതന്നെ പറയാറുണ്ട്. തന്റെ പരിമിതികളേയും സാധ്യതകളേയും ഇത്രത്തോളം തിരിച്ചറിയുന്ന മറ്റൊരു നടനുണ്ടാവില്ല.
കൊട്ടാരക്കെട്ടിലൊരു രാമായണ സന്ധ്യ
ഇടപ്പള്ളി സ്വരൂപത്തിന്റെ ആസ്‌ഥാന മന്ദിര സമുച്ചയത്തിലെ നാലുകെട്ടിന്റെ നടുമുറ്റത്താണ് ഇടപ്പള്ളി മഹാഗണപതിക്ഷേത്രം. ഇവിടുത്തെ പുരാതനമായ നാടകശാലയിലായിരുന്നു ഇപ്രാവശ്യത്തെ രാമായണ മാസാരംഭം. യോഗക്ഷേമസഭയുടെ രാമായണമാസാചരണം ഉദ്‌ഘാടനം. ചരിത്രം മയങ്ങുന്ന കൊട്ടാരത്തിന്റെ ലാളിത്യവും പ്രൗഢിയും ദാരുശില്‌പ ഭംഗിയും പഴയ വാസ്‌തു സവിശേഷതകളും സംഗമിക്കുന്നതാണീ നാടകശാലയും കൊട്ടാരവും. രാമായണ പ്രൗഢി പ്രകാശിക്കുന്ന സഹൃദയ സദസ്. ഇടപ്പള്ളി വലിയ രാജ രാജശ്രീ ദാമോദര രാജു ദീപ പ്രോജ്വലനം നടത്തി. കാവ്യ സംസ്‌കാരത്തെ ഗാര്‍ഹിക സംസ്‌കാരമാക്കിയത് രാമായണ പാരായണമാണെന്നും ഗ്രന്ഥപാരായണത്തിന് രാജകല്‌പനയുണ്ടായ നാടാണിതെന്നും ഉദ്‌ഘാടനഭാഷണത്തില്‍ ഞാന്‍ പറഞ്ഞു. ഗാനരചയിതാവും കവിയുമായ ആര്‍.കെ. ദാമോദരന്‍, കൈതപ്രം വാസുദേവന്‍ നമ്പൂതിരി, മധു കുട്ടമ്പേരൂര്‍, പി.വി. കൃഷ്‌ണന്‍ നമ്പൂതിരി കുറൂര്‍ തുടങ്ങിയവരും സംബന്ധിച്ച രാമായണ സദസ് ഭജന രാമായണ പാരായണം, ആരതി, പാരമ്പര്യഭോജനം എന്നിങ്ങനെ വിഭവ സമൃദ്ധമായൊരനുഭവമായി. (മാതൃ. ജൂലൈ 19).
നാരി നടിച്ചിടം...
നാരി നടിച്ചിടം, നാരകം കെട്ടിടം നശിച്ചുപോകുമെന്ന് ഈ കാലത്ത് പറയുന്നത് ശരിയല്ല. എന്നാല്‍ സിനിമാ നടീനടന്മാരുടെ സംഘടനയിലെ സംഭവങ്ങള്‍ ഈ ചൊല്ലിനെ പ്രത്യാനയിച്ചു എന്നു പറയാം. ഒരു സൂപ്പര്‍ ഹിറ്റ് സിനിമയിലെ നായകന്റെ മാസ് എന്‍ട്രി പോലെയായിരുന്നു ശ്വേതാ മേനോനും സംഘവും അധികാരമേറ്റത്. ഇന്നസെന്റും മോഹന്‍ലാലും നയിച്ച 'അമ്മയെ' നടിമാര്‍ നയിക്കാന്‍ പോകുന്നതു കണ്ട് ആരാധകരും സമൂഹവും കൈയടിച്ചു. പക്ഷേ ഇപ്പോള്‍ ക്ലൈമാക്‌സില്‍ സീന്‍ മുഴുവന്‍ ഡാര്‍ക്കാണെന്ന് സിറാജ് കാസിം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മോഹന്‍ലാല്‍ രാജിവച്ചു. തുടര്‍ന്നുവന്ന വനിതാ സംഘം സാമ്പത്തിക-വര്‍ഗീയ ആരോപണങ്ങളില്‍ പതറി പിന്നോക്കം പോകുകയായിരുന്നു. രാഷ്‌ട്രീയവും വര്‍ഗീയവുമായ ചേരിതിരിവുകളില്‍പെട്ട് അമ്മ ആടി ഉലയുന്നു. മുട്ടുശാന്തിക്കു വന്ന അഡ്‌ഹോക്കു കമ്മറ്റിയും പിന്‍വാങ്ങി! ചുരുക്കത്തില്‍ അമ്മ ഇപ്പോള്‍ നാഥനില്ലാക്കളരിയായിരിക്കുന്നു. (മാതൃ. ജൂലൈ 19).
പാട്ടിന്റെ പൂക്കാലം
കല്യാണത്തിനും പ്രസവത്തിനും മരണത്തിനുമെല്ലാം പാട്ടുകളുണ്ടായിരുന്ന കാലത്തെ എം.എന്‍. കാരശേരി ഓര്‍ത്തെടുക്കുന്നു. പാടിപ്പറയല്‍, കല്യാണപ്പാട്ട്, മത്സരപ്പാട്ട്, നേര്‍ച്ചപ്പാട്ട്, മാലപ്പാട്ട്, കുറത്തിപ്പാട്ട്, പക്ഷിപ്പാട്ട്, കുപ്പിപ്പാട്ട് എന്നിങ്ങനെ പലയിനം പാട്ടുണ്ട്. രാത്രിയില്‍ പായിപ്ര തോട്ടിറമ്പത്തുകൂടി തലയില്‍ പെട്രോമാക്‌സ് വെളിച്ചവുമായി പോകുന്ന കല്യാണങ്ങള്‍ ഞങ്ങള്‍ക്ക് കൗതുകക്കാഴ്‌ചയായിരുന്നു. മൈലാഞ്ചിപ്പോക്ക്, പുതിയാപ്പിള പോക്ക്, പുതുക്കം എന്നിങ്ങനെ പലവിധ ആഘോഷങ്ങളെക്കുറിച്ച് എം.എന്‍. കാരശേരി.
(മാതൃ. ജൂലൈ 12).
ശിഖണ്ഡിയുടെ സ്വരഭേദങ്ങള്‍
മഹാഭാരതത്തിലെ കഥാപാത്രങ്ങളെ അടിസ്‌ഥാനമാക്കി വിനയശ്രീയുടെ 'പാഞ്ചാലിയുടെ ഏഴുരാത്രികള്‍', ദുശള എന്നീ നോവലുകള്‍ക്കുശേഷം രചിക്കപ്പെട്ട 'ശിഖണ്ഡിയെ' ഇതള്‍ വിടര്‍ത്തി നിരീക്ഷിക്കുകയാണ് പോള്‍ മണലില്‍. ശിഖണ്ഡിയുടെ കരുത്തും ദൗര്‍ബല്യവും ഒരുപോലെ പ്രദര്‍ശിപ്പിക്കുമ്പോഴും പ്രതികാര ബുദ്ധി മുന്നിട്ടു നില്‍ക്കുന്നുണ്ട്. എങ്കിലും ആ മനസിന്റെ മൃദുലത വായനക്കാരിലേക്ക് സമര്‍ത്ഥമായി പകരുവാന്‍ നോവലിസ്‌റ്റിനു കഴിയുന്നു. കഥാകാരിയുടെ ഭാഷയില്‍ വാശിയുടേയും വൈരാഗ്യത്തിന്റെയും എക്കലടിഞ്ഞ ഈ കുരുക്ഷേത്രവും അതിനു കാരണമായ മഹായുദ്ധവും വായനക്കാരുടെ ചിന്താധാരയില്‍ വിശകലനം ചെയ്യപ്പെടും. മനുഷ്യ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്നതാണീ നോവലെന്നും ആഖ്യാനത്തെ ശ്ലാഘിച്ചുകൊണ്ട് പോള്‍ മണലില്‍. മഹാഭാരത പശ്‌ചാത്തലത്തില്‍ തുടര്‍ന്നെഴുതപ്പെട്ട ചില നോവലുകള്‍ക്ക് വിനയശ്രീയുടെ ഈ കൃതി സാരമായി സ്വാധീനിച്ചിട്ടുണ്ടെന്നുള്ള ചര്‍ച്ചകളും ആരോപണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്.
(മലയാളം-ജൂലൈ 6)
രാമായണ സന്ദേശങ്ങള്‍
പൗരോഹിത്യത്തിന്റെ രാജര്‍ഷി കൊല്ല് എന്നു കല്‌പിക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ മഹാ മഹര്‍ഷി കൊല്ലരുത് എന്നു അപേക്ഷിക്കുന്നു-മാനിഷാദ! വിശ്വാമിത്ര മഹര്‍ഷി യാഗരക്ഷക്കായി നിഷ്‌കളങ്കബാലകരായ രാമലക്ഷ്‌മണന്മാരെ വനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയല്ലോ? വനഹരിതാഭകള്‍ കണ്ടും കുയില്‍പ്പാട്ടുകള്‍ കേട്ടും സന്തോഷവാന്മാരായി നടക്കുമ്പോഴാണ് കൊല്‌യൂനിശാചരിതാടകയണവള്‍' എന്ന് കല്‌പിക്കുന്നത്. രാജവിരുദ്ധ സന്ദേശങ്ങള്‍ക്കിടയിലാണ് രാമായണത്തിന്റെ സ്‌ഥാനമെന്ന് കവി പ്രഭാവര്‍മ്മ. രാമന്റെ വാസസ്‌ഥാനം, മാതൃകാനദി പ്രകാശനം, ഹനുമാന്റെ വാഗ്‌ശുദ്ധി തുടങ്ങി രാമായണ അടരുകളിലൂടെ കാണാക്കാഴ്‌ചകള്‍ കാട്ടിക്കൊണ്ടുള്ള ഈ അയനം ഹൃദ്യമായ വായനാനുഭവമാകുന്നു. (കലാ. ജൂലൈ 12).
ഏക്‌താര
ആത്മഭാഷണത്തിന്റെ സാന്ദ്രരൂപമായി കവിത ഭവിക്കാറുണ്ട്. അടച്ചിട്ട മുറിയില്‍ കവിയും വിരുന്നുണ്ണാനെത്തുന്ന അനുഭവ വൈവിധ്യങ്ങളും പൂവും പൂമ്പാറ്റയും മഴയും നിലാവും സര്‍വചരാചരങ്ങളും അവിടണഞ്ഞെന്നും വരാം. ആത്മസംഘര്‍ഷങ്ങളുടേയും സന്താപങ്ങളുടേയും പ്രണയശ്രുതികളുടേയും സംഗീത മുതിര്‍ക്കുന്ന അമ്പിളിയുടെ ഏക്‌താര വേറിട്ടൊരു കാവ്യാനുഭവത്തിലേക്കാനയിക്കുന്നു-അമ്മയോര്‍മ്മയും അമ്മയടുക്കളയും വിഷുവോര്‍മ്മകളും നവീന പ്രണയവുമൊക്കെ ആഴം കാണിച്ചുകൊണ്ടുള്ള തെളിമയാര്‍ന്നൊരൊഴുക്കാണ്. (കൈപ്പട 130 രൂപ).
അത്ഭുതഗായിക
ജാനകിയമ്മ ഭാവഗായികയാണ്. ഓരോ അക്ഷരത്തിലും വികാരം നിറയ്‌ക്കാന്‍ കഴിവുള്ള അത്ഭുതഗായികയെന്ന് ശ്രീകുമാരന്‍ തമ്പി. തന്റെ അനുഭവത്തില്‍ മലയാളത്തില്‍ പാടിയ അന്യഭാഷാ ഗായകരില്‍ ഏറ്റവും ഉച്ചാരണശുദ്ധി ജാനകിക്കാണെന്നും ശ്രീകുമാരന്‍ തമ്പി. ഏതു ശ്രുതിയിലും അവര്‍ക്ക് പാടാന്‍ കഴിയും.
(മാതൃ. ആഴ്‌ച. ജൂലൈ 26).
കവിമൊഴി
ഇല്ല വാക്കുകള്‍ തുന്നിവച്ചതാം
ചുണ്ടുകള്‍ക്കില്ല മിണ്ടുവാനൊട്ടുമേ
നല്ലവാക്കുകള്‍ കേള്‍ക്കുവാനെന്തിനാ
ണൊച്ച, മൗനമിന്നെത്രമേല്‍ വാചാലം!
(സിംപിള്‍ ചന്ദ്രന്‍)






Comments