
കേരളത്തിലെ സമീപകാല അതിതീവ്രമഴ വീണ്ടും അസ്വസ്‌ഥമാക്കുന്ന ഒരു സത്യം ഓര്‍മ്മിപ്പിച്ചു. പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനാവില്ല. എന്നാല്‍, അവയുടെ ആഘാതം കുറയ്‌ക്കാന്‍ കഴിയുന്ന മുന്നറിയിപ്പ് സംവിധാനത്തിലെ വീഴ്‌ചകള്‍ ഇനി അവഗണിക്കാനാവില്ല. കാലാവസ്‌ഥാ വ്യതിയാനം മഴയുടെ സ്വഭാവം മാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇന്നലത്തെ കാലാവസ്‌ഥാ മാതൃകകളെ ആശ്രയിച്ചുള്ള പ്രവചനങ്ങള്‍ മാത്രം മതിയാകില്ല.
പത്തനംതിട്ട, വയനാട്, കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്‌തിറങ്ങിയ അതിതീവ്രമഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വഴിവെച്ചു. ഔദ്യോഗികമായി ഇതിനെ 'മേഘ വിസ്‌ഫോടനം' എന്ന് വിശേഷിപ്പിച്ചിട്ടില്ലെങ്കിലും, അനുഭവത്തിന്റെ തലത്തില്‍ അത് അത്തരമൊരു പ്രതിഭാസത്തിന്റെ തീവ്രത തന്നെയായിരുന്നു. ഒരു പ്രദേശത്ത് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അസാധാരണമായ അളവില്‍ മഴ ലഭിക്കുമ്പോള്‍ അതിന്റെ സാമൂഹിക പ്രത്യാഘാതം നിര്‍വചനങ്ങളെക്കാള്‍ വലുതാണ്.
ഇവിടെ ഉയരുന്ന പ്രധാന ചോദ്യം മഴ പെയ്‌തതെന്തുകൊണ്ടാണ് എന്നതല്ല;അത്രയും തീവ്രമായ മഴയുടെ സാധ്യത കൃത്യസമയത്ത് തിരിച്ചറിയാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല എന്നതാണ്.
ഇന്ത്യന്‍ കാലാവസ്‌ഥാ വകുപ്പ് (ഐ.എം.ഡി.) ദീര്‍ഘകാലമായി ഉപയോഗിക്കുന്ന മുന്നറിയിപ്പ് സംവിധാനം പ്രധാനമായും ന്യൂനമര്‍ദം, ചക്രവാതം, ഓഫ്‌ഷോര്‍ ട്രഫ്, മണ്‍സൂണ്‍ അച്ചുതണ്ട് തുടങ്ങിയ വലിയ അന്തരീക്ഷ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഇന്നത്തെ അതിതീവ്രമഴകളില്‍ പലതും രൂപപ്പെടുന്നത് തദ്ദേശീയമായ ചൂട്, ഈര്‍പ്പം, മലനിരകളുടെ ഭൂപ്രകൃതി, കാറ്റിന്റെ സൂക്ഷ്‌മമായ മാറ്റങ്ങള്‍ എന്നിവയുടെ സംയോജനത്തിലൂടെയാണ്. അതുകൊണ്ടുതന്നെ ഒരേ ജില്ലയില്‍ ഒരു ഭാഗത്ത് അതിശക്‌തമായ മഴയും ഏതാനും കിലോമീറ്റര്‍ അകലെ മഴയില്ലാത്ത അവസ്‌ഥയും ഇന്ന് സാധാരണ കാഴ്‌ചയായി മാറിയിരിക്കുന്നു.
ശാസ്‌ത്രലോകം ഇതിനെ 'ലോക്കല്‍ കണ്‍വെക്‌ഷന്‍' എന്ന പ്രക്രിയയിലൂടെ വിശദീകരിക്കുന്നു. മഴക്കുറവ് അനുഭവപ്പെട്ട പ്രദേശങ്ങളില്‍ ഭൂതല താപനില ഉയരുന്നു. ഈ ചൂട് വായുവിനെ ശക്‌തമായി ഉയര്‍ത്തുകയും, പടിഞ്ഞാറന്‍ കാറ്റിലൂടെ എത്തുന്ന ഈര്‍പ്പമുള്ള വായുവുമായി ചേര്‍ന്ന് ക്യൂമുലോനിംബസ് മേഘങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. പശ്‌ചിമഘട്ടത്തിന്റെ ഭൂപ്രകൃതിയും ഈ പ്രക്രിയയെ ശക്‌തിപ്പെടുത്തുന്നു. ഫലമായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്രമായ മഴ ലഭിക്കുന്നു. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ പശ്‌ചാത്തലത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രാദേശിക അതിതീവ്രമഴകള്‍ വര്‍ധിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് കേരളത്തിനുള്ള വലിയ പാഠമാണ്. ജില്ല അടിസ്‌ഥാനത്തിലുള്ള മഴമുന്നറിയിപ്പുകള്‍ ഇനി മതിയാകില്ല. ഒരു ജില്ലയില്‍ 5,000 ചതുരശ്ര കിലോമീറ്ററിലേറെ വിസ്‌തൃതിയുണ്ട്. എന്നാല്‍, അപകടമുണ്ടാകുന്നത് ചിലപ്പോള്‍ ഏതാനും ചതുരശ്ര കിലോമീറ്ററുകള്‍ മാത്രമുള്ള ഒരു താഴ്വരയിലോ മലഞ്ചെരിവിലോ ആയിരിക്കും. അതിനാല്‍ 'ജില്ലാ മുന്നറിയിപ്പ്' എന്ന സമീപനത്തില്‍ നിന്ന് 'സ്‌ഥലം തിരിച്ചുള്ള മുന്നറിയിപ്പ്' എന്ന രീതിയിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതിനായി നിരവധി നടപടികള്‍ അനിവാര്യമാണ്. ആദ്യമായി, കേരളത്തില്‍ ഡോപ്ലര്‍ കാലാവസ്‌ഥാ റഡാറുകളുടെ ശൃംഖല കൂടുതല്‍ സാന്ദ്രമാക്കണം. ഇപ്പോഴുള്ള നിരീക്ഷണ സംവിധാനങ്ങള്‍ക്കൊപ്പം മലനിരകളില്‍ കൂടുതല്‍ ഓട്ടോമാറ്റിക് കാലാവസ്‌ഥാ കേന്ദ്രങ്ങളും മഴമാപിനികളും സ്‌ഥാപിക്കണം. മഴ പെയ്‌തശേഷം വിവരം ലഭിക്കുന്നതല്ല, മഴ രൂപപ്പെടുന്ന ഘട്ടം തിരിച്ചറിയുന്ന സംവിധാനമാണ് ആവശ്യം.
കാലാവസ്‌ഥാ വകുപ്പും കേരള ദുരന്തനിവാരണ അതോറിറ്റിയും ജലവിഭവ വകുപ്പ്, ഭൗമശാസ്‌ത്ര സ്‌ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയും ചേര്‍ന്നുള്ള തത്സമയ ഡേറ്റാ സംയോജിത സംവിധാനം രൂപപ്പെടുത്തണം. ഉപഗ്രഹ ചിത്രങ്ങള്‍, റഡാര്‍ വിവരങ്ങള്‍, ഓട്ടോമാറ്റിക് മഴമാപിനികള്‍, നദികളിലെ ജലനിരപ്പ്, മണ്ണിലെ ഈര്‍പ്പനില എന്നിവയെ ഒരുമിച്ച് വിശകലനം ചെയ്യുന്ന നിര്‍മിത ബുദ്ധി അധിഷ്‌ഠിത സംവിധാനങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉപയോഗിച്ചുവരുന്നു. കേരളത്തിനും അത്തരം സംവിധാനങ്ങള്‍ അനിവാര്യമാണ്.
മുന്നറിയിപ്പ് ജനങ്ങളിലെത്തിക്കുന്ന രീതിയിലും മാറ്റം വേണം. 'യെല്ലോ', 'ഓറഞ്ച്', 'റെഡ്' അലര്‍ട്ടുകള്‍ മാത്രം സാധാരണക്കാര്‍ക്ക് പലപ്പോഴും മതിയായ സന്ദേശമാകുന്നില്ല. 'അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ നിങ്ങളുടെ പഞ്ചായത്തില്‍ അതിതീവ്രമഴയ്‌ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്;മലഞ്ചെരിവുകളിലേക്ക് പോകരുത്' എന്നതുപോലുള്ള വ്യക്‌തവും പ്രവര്‍ത്തനാധിഷ്‌ഠിതവുമായ സന്ദേശങ്ങളാണ് ജീവന്‍ രക്ഷിക്കുന്നത്. സമീപകാല മഴയെത്തുടര്‍ന്ന് സംസ്‌ഥാനത്ത് മൊബൈല്‍ അടിയന്തര മുന്നറിയിപ്പുകളും സുരക്ഷാ നിര്‍ദേശങ്ങളും വ്യാപകമായി നല്‍കിയെങ്കിലും, അതിന്റെ സമയബന്ധിതതയും കൃത്യതയും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്.
അപകടസാധ്യതയുള്ള ഓരോ ഗ്രാമപഞ്ചായത്തിനും മഴയെ അടിസ്‌ഥാനമാക്കിയുള്ള പ്രാദേശിക ദുരന്തപ്രതികരണ പദ്ധതി നിര്‍ബന്ധമാക്കണം. ഏത് റോഡുകള്‍ അടയ്‌ക്കണം, ഏത് കുടുംബങ്ങളെ ആദ്യം മാറ്റിപ്പാര്‍പ്പിക്കണം, ഏത് സ്‌കൂളുകളെ ദുരിതാശ്വാസ ക്യാമ്പുകളാക്കണം എന്നതുവരെ മുന്‍കൂട്ടി തയ്യാറാക്കിയ പ്രവര്‍ത്തനപദ്ധതി ഉണ്ടാകണം.
കേരളം 2018-ലെ പ്രളയത്തിനുശേഷം ദുരന്തനിവാരണത്തില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ കൈവരിച്ചു. എങ്കിലും മഴയുടെ സ്വഭാവം മാറുമ്പോള്‍ സംവിധാനങ്ങളും മാറണം. പ്രകൃതിയെ നിയന്ത്രിക്കാന്‍ മനുഷ്യന് കഴിയില്ല. പക്ഷേ പ്രകൃതിയുടെ മുന്നറിയിപ്പുകള്‍ കൂടുതല്‍ കൃത്യമായി വായിക്കാനും, അതിവേഗം ജനങ്ങളിലെത്തിക്കാനും, ശാസ്‌ത്രത്തെ കൂടുതല്‍ പ്രാദേശികമാക്കാനും മനുഷ്യന് കഴിയും. അതാണ് ഇനി കേരളം സ്വീകരിക്കേണ്ട വഴി.
ജോണ്‍ മാത്യു





Comments