റോഡുകള്‍ വാഹനങ്ങള്‍ക്കു മാത്രമല്ല;മനുഷ്യര്‍ക്കുമാണ്. ഈ ലളിതമായ സത്യം വീണ്ടും ഓര്‍മിപ്പിക്കേണ്ടി വന്നത് സുപ്രീം കോടതിക്കാണ്. 'ഫുട്‌പാത്തിലൂടെ നടക്കുക എന്നത് മൗലികാവകാശമാണ്' എന്ന് ജൂണ്‍ 19-ലെ ചരിത്രപരമായ വിധിയില്‍ പ്രഖ്യാപിച്ച കോടതി, ഇപ്പോള്‍ ആ അവകാശം യാഥാര്‍ഥ്യമാക്കാന്‍ മറ്റൊരു നിര്‍ണായക നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ തദ്ദേശസ്‌ഥാപനങ്ങളും നഗരസഭകളും റോഡുകള്‍ക്കരികിലെ നടപ്പാതകള്‍ വ്യക്‌തമായി അതിര്‍ത്തി നിര്‍ണയിക്കുകയും, അവ കൈയേറ്റങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും വേണമെന്നാണ് കോടതിയുടെ നിര്‍ദേശം.
ഈ നിര്‍ദേശത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, ജസ്‌റ്റിസ് പി.എസ്. നരസിംഹ ചൂണ്ടിക്കാട്ടിയ ഒരു വാചകമാണ്. 'നടക്കുന്ന മനുഷ്യന് ഇതാണ് തന്റെ വഴി എന്ന ആത്മവിശ്വാസം ഉണ്ടാകണം.' ഭരണകൂടത്തിന്റെ വികസനദര്‍ശനത്തെ മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു നിരീക്ഷണമാണത്.
നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും 'വഴിയിലൂടെ നടക്കുക' എന്നത് ഇന്ന് ഒരു സാഹസിക വിനോദമായി മാറിയിരിക്കുന്നു. ഫുട്‌പാത്തുണ്ടെങ്കില്‍ അത് വ്യാപാരസ്‌ഥാപനങ്ങളുടെ പ്രദര്‍ശനശാലയാണ്;വാഹന പാര്‍ക്കിങ്ങാണ്; തെരുവ് കച്ചവടക്കാരുടെ ഉപജീവനമേഖലയാണ്; പരസ്യബോര്‍ഡുകളുടെ ഇടമാണ്; ചിലപ്പോള്‍ നിര്‍മാണ മാലിന്യങ്ങളുടെ സംഭരണകേന്ദ്രവുമാണ്. നടക്കേണ്ട മനുഷ്യന്‍ നിര്‍ബന്ധിതനായി റോഡിലിറങ്ങുന്നു. അതിവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവന്‍ പണയംവച്ച് മുന്നോട്ടുപോകുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനകാഴ്‌ചപ്പാട് റോഡുകളെ പ്രധാനമായും വാഹനങ്ങളുടെ സഞ്ചാരത്തിനുള്ള ഇടമായാണ് കണ്ടത്. റോഡ് വീതികൂട്ടി, മേല്‍പ്പാലങ്ങള്‍ പണിതു, ഫൈ്ലഓവറുകള്‍ ഉയര്‍ത്തി. എന്നാല്‍, ആ റോഡിലൂടെ നടക്കുന്ന മനുഷ്യനെക്കുറിച്ച് ആലോചിക്കാന്‍ നാം മറന്നു.
കേരളത്തിലും സ്‌ഥിതി വ്യത്യസ്‌തമല്ല. ദേശീയപാതകള്‍ വികസിപ്പിക്കുമ്പോഴും നഗരറോഡുകള്‍ നവീകരിക്കുമ്പോഴും നടപ്പാത പലപ്പോഴും പദ്ധതിയുടെ അവസാന പരിഗണനയായി മാറുന്നു. ചില സ്‌ഥലങ്ങളില്‍ മനോഹരമായ ടൈലുകള്‍ വിരിച്ച ഫുട്‌പാത്തുകള്‍ ഉണ്ടാക്കും. എന്നാല്‍, അവ ഏതാനും മാസങ്ങള്‍ക്കകം വൈദ്യുതിപോസ്‌റ്റുകളും ട്രാന്‍സ്‌ഫോര്‍മറുകളും കേബിള്‍ ബോക്‌സുകളും പരസ്യബോര്‍ഡുകളും കൈയേറ്റങ്ങളും കൊണ്ട് വീണ്ടും ഉപയോഗശൂന്യമാകും.
ഫുട്‌പാത്ത് നിര്‍മിക്കുന്നത് വികസനമല്ല. ഫുട്‌പാത്ത് നടക്കാനാകുന്ന നിലയില്‍ നിലനിര്‍ത്തുന്നതാണ് യഥാര്‍ത്ഥ വികസനം.
കാല്‍നടയാത്രക്കാരന്‍ രണ്ടാംകിട പൗരനോ?
ഒരു സമൂഹത്തിന്റെ സംസ്‌കാരം അളക്കാനുള്ള മാനദണ്ഡങ്ങളില്‍ ഒന്ന്, ആ സമൂഹം കാല്‍നടയാത്രക്കാരെ എങ്ങനെ പരിഗണിക്കുന്നു എന്നതാണ്. സ്വകാര്യ വാഹനമുള്ളവര്‍ക്കും കാറില്‍ സഞ്ചരിക്കുന്നവര്‍ക്കും നഗരങ്ങള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. എന്നാല്‍, കുട്ടികളും വയോജനങ്ങളും ഭിന്നശേഷിക്കാരും വിദ്യാര്‍ത്ഥികളും സാധാരണ തൊഴിലാളികളും നടന്നു പോകുന്നവരാണ്. കാല്‍നടയാത്രക്കാരന്‍ വാഹനഗതാഗതത്തിന് തടസ്സമാണെന്ന മനോഭാവം ഭരണകൂടത്തിനും സമൂഹത്തിനും ഒരുപോലെ ബാധിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഫുട്‌പാത്ത് കൈയേറപ്പെടുമ്പോള്‍ അതിനെ ഗുരുതരമായ നിയമലംഘനമായി കാണാത്തത്.
സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നിര്‍ദേശം ശ്രദ്ധേയമാകുന്നത് മറ്റൊരു കാരണത്താലുമാണ്. പുതിയ ഫുട്‌പാത്തുകള്‍ നിര്‍മിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടില്ല. ആദ്യം വേണ്ടത് അതിര്‍ത്തി നിര്‍ണയമാണ് എന്നാണ് കോടതി പറയുന്നത്. ഏത് ഭാഗമാണ് കാല്‍നടയാത്രക്കാര്‍ക്കുള്ളത് എന്ന് വ്യക്‌തമായി അടയാളപ്പെടുത്തുക. പിന്നീട് ആ സ്‌ഥലം സംരക്ഷിക്കുക.ഇത് ഒരു ഭരണനിര്‍ദേശത്തേക്കാള്‍ വലിയ ഒരു സാംസ്‌കാരിക പ്രഖ്യാപനമാണ്. നടപ്പാത ഒരു ഒഴിവുള്ള സ്‌ഥലം അല്ല;ആരും വേണമെങ്കില്‍ ഉപയോഗിക്കാവുന്ന പൊതുസ്‌ഥലവുമല്ല. അത് കാല്‍നടയാത്രക്കാരന്റെ അവകാശഭൂമിയാണ്. അതിനെ കൈയേറുന്നത് ഒരു പൊതുസമ്പത്ത് കൈയേറുന്നതിന് തുല്യമാണ്.
കേരളത്തിന് മുന്നിലുള്ള വെല്ലുവിളി
കേരളത്തിലെ നഗരസഭകളും പഞ്ചായത്തുകളും പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും സുപ്രീം കോടതിയുടെ നിര്‍ദേശത്തെ ഒരു നിയമബാധ്യതയായി കാണണം. ഓരോ നഗരത്തിലും നടപ്പാതകളുടെ സമഗ്ര സര്‍വേ നടത്തണം. എവിടെയാണ് ഫുട്‌പാത്ത് ഇല്ലാത്തത്, എവിടെയാണ് കൈയേറ്റം നടന്നിരിക്കുന്നത്, എവിടെയാണ് നടക്കാന്‍ കഴിയാത്ത സ്‌ഥിതി എന്നതിന്റെ പട്ടിക തയ്യാറാക്കണം.
ഫുട്‌പാത്ത് കൈയേറുന്നവര്‍ തെരുവ് കച്ചവടക്കാര്‍ മാത്രമല്ല. സര്‍ക്കാര്‍ ഏജന്‍സികളും പൊതുമേഖലാ സ്‌ഥാപനങ്ങളും സ്വകാര്യ സ്‌ഥാപനങ്ങളും രാഷ്ര്‌ടീയ പാര്‍ട്ടികളും മതസംഘടനകളും ഒരുപോലെ ഉത്തരവാദികളാണ്. അതിനാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണം.
അതിനൊപ്പം നഗരാസൂത്രണത്തില്‍ 'പെഡസ്‌ട്രിയന്‍ ഫസ്‌റ്റ്' എന്ന സമീപനം സ്വീകരിക്കേണ്ട സമയമാണിത്. റോഡ് രൂപകല്‍പന ചെയ്യുമ്പോള്‍ ആദ്യം കാല്‍നടയാത്രക്കാരനെ, പിന്നെ സൈക്കിള്‍ യാത്രക്കാരനെ, അതിനുശേഷം മാത്രമേ മോട്ടോര്‍ വാഹനങ്ങളെ പരിഗണിക്കാവൂ എന്ന ലോകനഗരങ്ങളുടെ മാതൃക ഇന്ത്യയും പിന്തുടരേണ്ടിവരും.
അരവിന്ദ് അലോഷ്യസ്






Comments