
കണ്ണൂര്‍: കൊട്ടിയൂരില്‍ പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയായ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ. റോബിന് വടക്കുംചേരി സഹതടവുകാര്‍ക്കു മുന്നില്‍ കുറ്റസമ്മതം നടത്തി. തനിക്കു തെറ്റുപറ്റിയെന്ന് ഇയാള്‍ ഏറ്റുപറഞ്ഞെന്നാണു വിവരം.
കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ എ ബ്ലോക്കിലാണു വിവിധ കേസുകളിലെ വിചാരണത്തടവുകാരുടെ കൂടെ െവെദികനെ പാര്‍പ്പിച്ചിരിക്കുന്നത്. മറ്റു അഞ്ചുപേരാണ് ഈ ബ്ലോക്കിലുള്ളത്. എല്ലാവരോടും സൗഹൃദപരമായാണു പെരുമാറ്റം.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ പട്ടുവത്തെ സര്‍ക്കാര്‍ അനാഥമന്ദിരത്തില്‍ കഴിയുന്ന കുഞ്ഞിന്റെയും റിമാന്‍ഡില്‍ കഴിയുന്ന െവെദികന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ചാണു പരിശോധന നടത്തുക. എന്നാല്‍, പരിശോധന ഭയന്ന് കുഞ്ഞിനെ ചിലര്‍ മാറ്റിയതായി ആരോപണമുണ്ട്.
തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ച ഉടന്‍ ചോരക്കുഞ്ഞിനെ മാനന്തവാടി രൂപതയുടെ കീഴിലുള്ള വയനാട്ടിലെ അനാഥാലയത്തില്‍ എത്തിച്ചിരുന്നു. 12 ദിവസത്തിനുശേഷമാണ് കുഞ്ഞിനെ ഇവിടെനിന്നു പേരാവൂര്‍ പോലീസ് രക്ഷപ്പെടുത്തി കൊട്ടിയൂര്‍ പട്ടുവത്തെ സര്‍ക്കാര്‍ അനാഥാലയത്തില്‍ എത്തിച്ചത്.
രൂപതയുടെ പി.ആര്.ഒ: ഫാ. തോമസാണ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍. ഈ കമ്മിറ്റി അംഗമായ കന്യാസ്ത്രീക്കാണ് അനാഥാലയത്തിന്റെ ചുമതല. ഇവര്‍ രണ്ടുപേരും നേരത്തേ തന്നെ െവെദികനെ രക്ഷിക്കാന്‍ ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.
അതുകൊണ്ടു തന്നെ കുട്ടിയെ മാറ്റിയിട്ടുണ്ടെങ്കില്‍ ഡി.എന്‍.എ. പരിശോധനാഫലം പ്രതിക്ക് അനുകൂലമാകും. ഇതോടെ, കേസ് തള്ളാമെന്ന ആശങ്കയുണ്ട്. കുട്ടിയെ മാറ്റിെയന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് പോലീസ് വ്യക്തമായ അന്വേഷണം നടത്തും.
കുഞ്ഞിനെ അനാഥാലത്തില്‍ എത്തിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നാണ് നിയമം. ഇതു അധികൃതര്‍ പാലിച്ചില്ല. ഇരിട്ടി ഡിെവെ.എസ്.പി. പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സി.ഐ: സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.






