
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്‌തി ഭരണഘടനയിലും അതിന്റെ അടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളിലുമാണ്. പാര്‍ലമെന്റ് നിയമം നിര്‍മിക്കുന്നു, സര്‍ക്കാര്‍ അത് നടപ്പാക്കുന്നു, നിയമങ്ങളുടെ ഭരണഘടനാസാധുത പരിശോധിക്കുന്നത് കോടതികളാണ്. ഈ അധികാരവിതരണത്തിന്റെ സന്തുലിതാവസ്‌ഥയാണ് ഭരണഘടനയുടെ ആത്മാവ്. അതുകൊണ്ടുതന്നെ, പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തെ ചോദ്യം ചെയ്‌ത് സേവനത്തിലിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗസ്‌ഥര്‍ സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യം സാധാരണ സംഭവമായി കാണാനാവില്ല.
അടുത്തിടെ കേന്ദ്ര സായുധ പൊലീസ് സേനകളിലെ (സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് - സി.എ.പി.എഫ്.) 3,000ത്തിലധികം ഗ്രൂപ്പ് എ ഉദ്യോഗസ്‌ഥര്‍ കേന്ദ്ര സായുധ പൊലീസ് സേന (ജനറല്‍ അഡ്‌മിനിസ്‌ട്രേഷന്‍) നിയമം, 2026നെ ചോദ്യം ചെയ്‌ത് സുപ്രീം കോടതിയെ സമീപിച്ചത് ഇന്ത്യന്‍ ഭരണ-നിയമ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു സംഭവ വികാസമാണ്. വിവിധ പുരസ്‌കാര ജേതാക്കളും വനിതാ ഉദ്യോഗസ്‌ഥരും ഉള്‍പ്പെടെ നല്‍കിയ ഈ കൂട്ടായ ഹര്‍ജിക്ക് സേവനനിയമത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കുള്ള പ്രാധാന്യമുണ്ട്. കേന്ദ്ര സായുധ പോലീസ് സേനകളുടെ തലപ്പത്ത് ഐ.പി.എസ്. ഉദ്യോഗസ്‌ഥരെ അധികമായി നിയമിക്കാനുള്ള നീക്കത്തിനെതിരേയാണ് ഇവരുടെ ഹര്‍ജി.
ഈ നിയമം പാസാകാന്‍ കാരണമായ പശ്‌ചാത്തലമാണ് കൂടുതല്‍ ശ്രദ്ധേയമാകുന്നത്. 2025 മേയ് 23-ന് സഞ്‌ജയ് പ്രകാശും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ കേസില്‍ സുപ്രീം കോടതി നല്‍കിയ വിധിയില്‍, സി.എ.പി.എഫ്. ഗ്രൂപ്പ് എ എക്‌സിക്യൂട്ടീവ് കേഡര്‍ ഉദ്യോഗസ്‌ഥരെ എല്ലാ ആവശ്യങ്ങള്‍ക്കും സംഘടിത ഗ്രൂപ്പ് എ സര്‍വീസായി അംഗീകരിക്കുകയും, ഐ.പി.എസ്. ഉദ്യോഗസ്‌ഥരുടെ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ (ഐ.ജി) തലം വരെ ഘട്ടംഘട്ടമായി കുറയ്‌ക്കുകയും ചെയ്‌തതിനൊപ്പം കേഡര്‍-സര്‍വീസ് ചട്ടങ്ങള്‍ സമയബന്ധിതമായി പുനഃപരിശോധിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി സുപ്രീം കോടതി 2025 ഒകേ്‌ടാബറില്‍ തള്ളുകയും ചെയ്‌തു. അതോടെ ആ വിധി പ്രാബല്യത്തിലുള്ള അന്തിമവിധിയായി തുടരുകയായിരുന്നു.
എന്നാല്‍, ഈ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം, വിവിധ ഉയര്‍ന്ന തസ്‌തികകളില്‍ ഐ.പി.എസ്. ഉദ്യോഗസ്‌ഥരുടെ ഡെപ്യൂട്ടേഷന്‍ വിഹിതം നിയമപരമായി നിശ്‌ചയിച്ചു. ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ തസ്‌തികകളില്‍ 50 ശതമാനം, അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ തസ്‌തികകളില്‍ കുറഞ്ഞത് 67 ശതമാനം, സ്‌പെഷല്‍ ഡയറക്‌ടര്‍ ജനറലും ഡയറക്‌ടര്‍ ജനറലും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന തസ്‌തികകള്‍ മുഴുവന്‍ ഐ.പി.എസ്. ഡെപ്യൂട്ടേഷന്‍ മുഖേന നികത്തണമെന്നാണ് നിയമം വ്യവസ്‌ഥ ചെയ്യുന്നത്. ഇതുവരെ പ്രധാനമായും ഭരണനിര്‍ദേശങ്ങളിലൂടെ നടപ്പാക്കിയിരുന്ന ക്രമീകരണത്തിന് ഇതിലൂടെ നിയമപരമായ അടിത്തറ ലഭിച്ചു.
ഈ നിയമമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ വീണ്ടും ഭരണഘടനാ പരിശോധനയ്‌ക്ക് വിധേയമാകുന്നത്. നിയമത്തിലെ ചില വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. പ്രത്യേകിച്ച്, കോടതിവിധികള്‍ നിലനില്‍ക്കുമ്പോഴും നിയമന-സേവന വ്യവസ്‌ഥകള്‍ നിര്‍ണയിക്കാന്‍ നിയമം അനുവദിക്കുന്ന വ്യവസ്‌ഥകളും, ഷെഡ്യൂളുകളില്‍ കേന്ദ്രസര്‍ക്കാരിന് വിജ്‌ഞാപനത്തിലൂടെ മാറ്റം വരുത്താനുള്ള അധികാരവും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് അവരുടെ വാദം.
ഇവിടെ ഒരു അടിസ്‌ഥാന ഭരണഘടനാ ചോദ്യമാണ് ഉയരുന്നത്. സുപ്രീം കോടതി ഒരു നിയമത്തിന്റെ വ്യാഖ്യാനം നല്‍കുകയോ ഒരു അവകാശം അംഗീകരിക്കുകയോ ചെയ്‌താല്‍, അതിന് ശേഷം പാര്‍ലമെന്റിന് നിയമനിര്‍മാണം നടത്താന്‍ അധികാരമില്ല എന്നല്ല ഭരണഘടന പറയുന്നത്. മറിച്ച്, കോടതിവിധിയില്‍ ചൂണ്ടിക്കാട്ടിയ നിയമപരമായ കുറവുകള്‍ പരിഹരിക്കുന്ന തരത്തില്‍ പുതിയ നിയമം കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. എന്നാല്‍, കോടതിവിധിയെ വെറുതെ അസാധുവാക്കുകയോ അതിന്റെ ഫലം മാത്രം ഇല്ലാതാക്കുകയോ ചെയ്യുന്ന രീതിയിലുള്ള നിയമനിര്‍മാണം ഭരണഘടനാപരമായ പരിശോധനയ്‌ക്ക് വിധേയമാകുമെന്നത് ഇന്ത്യന്‍ ഭരണഘടനാ നിയമത്തില്‍ പല സുപ്രീം കോടതി വിധികളിലും വിശദീകരിക്കപ്പെട്ട തത്വമാണ്.
ഈ സംഭവത്തിന്റെ മറ്റൊരു പ്രത്യേകത, ഇത്രയും വലിയ തോതില്‍ സേവനത്തിലിരിക്കുന്ന ഉദ്യോഗസ്‌ഥര്‍ കൂട്ടായ്‌മയായി സുപ്രീം കോടതിയെ സമീപിച്ചതാണ്. ഇന്ത്യന്‍ സിവില്‍ സര്‍വീസുകളിലും സുരക്ഷാസേനകളിലും സേവനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതിയിലെത്തുന്നത് അപൂര്‍വമല്ല. സ്‌ഥാനക്കയറ്റം, സീനിയോറിറ്റി, കേഡര്‍ പുനഃസംഘടന, ഡെപ്യൂട്ടേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ മുമ്പും നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിലവിലെ ആയിരക്കണക്കിന് ഉദ്യോഗസ്‌ഥര്‍ ഒന്നിച്ച് പാര്‍ലമെന്റ് പാസാക്കിയ ഒരു കേന്ദ്രനിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്നത് തീര്‍ച്ചയായും അസാധാരണ പ്രാധാന്യമുള്ള സംഭവമാണ്.
ഇതിന്റെ മറുവശത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും നിയമപരമായി പരിശോധിക്കപ്പെടേണ്ടതാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സേനകളുടെ നേതൃത്വഘടന, വിവിധ സേനകളിലെ ഏകോപനം, ഓള്‍ ഇന്ത്യ സര്‍വീസായ ഐ.പി.എസിന്റെ പങ്ക് എന്നിവ പരിഗണിച്ചാണ് നിയമനിര്‍മാണം നടത്തിയതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിക്കാന്‍ സാധ്യത. ആ വാദങ്ങളുടെ നിയമപരമായ സാധുതയും ഭരണഘടനയുമായുള്ള പൊരുത്തവുമാണ് ഇനി സുപ്രീം കോടതി പരിശോധിക്കുക.
കെ.ജി. സന്ദീപ്





Comments