ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബില്‍ ചര്‍ച്ചകളില്ലാതെ ലോക്‌സഭ പാസാക്കി. സുപ്രീംകോടതി ജഡ്‌ജിമാരുടെ അംഗസഖ്യ 33 ല്‍നിന്ന് 37 ആക്കി വര്‍ധിപ്പിക്കുന്ന ബില്ലാണ് ലോക്‌സഭ കടന്നത്. നീറ്റ് ചോദ്യപേപ്പര്‍ വിവാദവും രാമക്ഷേത്ര കൊള്ളയും ആരോപിച്ചു പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടയിലാണ് ബില്‍ അവതരിപ്പിച്ചത്.കേന്ദ്രനിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആമുഖ പ്രസ്‌താവനയ്‌ക്കുശേഷം ചെയര്‍ എം.പിമാരെ സംസാരിക്കാനായി ക്ഷണിച്ചെങ്കിലും മുദ്രാവാക്യം വിളികള്‍ തുടര്‍ന്നു. ഇതിനിടെ, ശബ്‌ദവോട്ടോടു കൂടി ബില്‍ പാസാക്കുകയായിരുന്നു. ബില്‍ പാസാക്കിയതിനു പിന്നാലെ സഭ പിരിഞ്ഞു. ചീഫ് ജസ്‌റ്റിസ് ഒഴികെയുള്ള മറ്റ് ജഡ്‌ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു വ്യവസ്‌ഥ ചെയ്യുന്ന 1956 ലെ സുപ്രീം കോര്‍ട്ട് (നമ്പര്‍ ഓഫ് ജഡ്‌ജസ്) ആക്‌ട്, 1956 ഭേദഗതി ചെയ്യുന്നതിനാണു നിയമനിര്‍മാണം ലക്ഷ്യമിടുന്നത്. ജഡ്‌ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സുപ്രീംകോടതിയെ കൂടുതല്‍ കാര്യക്ഷമമായും ഫലപ്രദമായും പ്രവര്‍ത്തിക്കാന്‍ പ്രാപ്‌തമാക്കുമെന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതിനു മുന്‍പ് 2019 ലാണ് നിയമഭേദഗതി വരുത്തിയത്.
അതേസമയം, സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജില്ലാ കോടതികളിലുമായി ആകെ 5.64 കോടി കേസുകളാണ് നിലവില്‍ തീര്‍പ്പാക്കാനുള്ളതെന്ന് നിയമമന്ത്രി രാജ്യസഭയെ അറിയിച്ചു. സുപ്രീം കോടതിയില്‍ മാത്രം 96,000ലധികം കേസുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഇതില്‍ പതിനായിരത്തിലധികം കേസുകള്‍ പത്തു വര്‍ഷത്തിലേറെയായി തുടരുന്നവയാണ്.30 വര്‍ഷത്തിലേറെയായി വിധി വരാത്ത 26 കേസുകളും 20 വര്‍ഷത്തിലേറെയായി മാറ്റിവെച്ച 558 കേസുകളും സുപ്രീം കോടതിയിലുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.30 വര്‍ഷത്തിലധികമായി വിധി കാത്തുകിടക്കുന്ന 80,660 കേസുകളാണ് ഹൈക്കോടതികളില്‍ മാത്രമുള്ളത്. സാക്ഷികളുടെയും അന്വേഷണ ഏജന്‍സികളുടെയും സഹകരണം, തെളിവുകളുടെ സ്വഭാവം, നിയമപരമായ സങ്കീര്‍ണ്ണതകള്‍ എന്നിവയൊക്കെയാണ് കേസുകള്‍ നീണ്ടുപോകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോടതികളിലെ ജഡ്‌ജിമാരുടെ കുറവാണ് മറ്റൊരു പ്രധാന പ്രതിസന്ധി. രാജ്യത്തെ 25 ഹൈക്കോടതികളിലായി അനുവദിക്കപ്പെട്ട 1,122 ജഡ്‌ജിമാരുടെ സ്‌ഥാനത്ത് നിലവില്‍ 341 ഒഴിവുകളാണുള്ളത്. കീഴ്‌ക്കോടതികളിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. അനുവദിക്കപ്പെട്ട 30,868 തസ്‌തികകളില്‍ 7,311 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യമായ ഭൗതിക സാഹചര്യങ്ങളുടെയും കോടതി ജീവനക്കാരുടെ കുറവും നടപടികളെ മന്ദഗതിയിലാക്കുന്നുണ്ട്.



Comments