
കൊച്ചി: കര്‍ഷകരുടെ നെഞ്ചില്‍ തീകോരിയിട്ട് രാസവളം വിലയില്‍ കുതിപ്പ്. മണ്‍സൂണ്‍ ആരംഭിച്ചതോടെ വിവിധ കൃഷികളിലേക്ക് കര്‍ഷകര്‍ തിരിയുമ്പോഴാണ് വിലവര്‍ധനയുടെ ഇരുട്ടടി. രാസവളം സബ്‌സിഡി വെട്ടിക്കുറച്ചതും വിലകൂടാന്‍ മറ്റൊരു കാരണമായി. വളത്തിനുപുറമേ കീടനാശിനികള്‍ക്കും വിലയേറിയിട്ടുണ്ട്. കാലാവസ്‌ഥാ വ്യതിയാനംമൂലം വിളനാശംനേരിടുന്ന കര്‍ഷകര്‍ക്ക് കൂനിന്‍മേല്‍ കുരുവായിരിക്കുകയാണ് വിലക്കുതിപ്പ്.
കേരളത്തിലെ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫാക്‌ടംഫോസ് 50 കിലോ ചാക്കിന് 1,425 രൂപയില്‍ നിന്ന് വില 2300 രൂപയിലേക്ക് ഉയര്‍ന്നു. പൊട്ടാഷ് വില 1,800 ല്‍ നിന്ന് 2,200 രൂപയായി. കൂട്ടുവളങ്ങളുടെ വിലയും വര്‍ധിച്ചു.മുണ്ടകന്‍ കൃഷിക്ക് തയാറെടുക്കുന്ന നെല്‍ക്കര്‍ഷകരെ വളം വിലവര്‍ധന പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നെല്‍ക്കൃഷിക്ക് അടിസ്‌ഥാനമായി ഉപയോഗിക്കുന്ന രാസവളങ്ങളുടെയും കുമിള്‍ നാശിനികളുടെയും വിലവര്‍ധനയോടെ ഉല്‍പ്പാദനച്ചെലവും വര്‍ധിച്ചു. നെല്ലിനു പുറമേ മറ്റു കൃഷികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. വളത്തിന് 2026-27 വര്‍ഷം 1.71 ലക്ഷം കോടി രൂപയാണ് സബ്‌സിഡിക്കായി കേന്ദ്രം നീക്കിവച്ചിട്ടുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 1.86 ലക്ഷം കോടിയായിരുന്നു. പശ്‌ചിമേഷ്യ സംഘര്‍ഷവും ഇറക്കുമതിചെയ്യുന്ന അസംസ്‌കൃത വസ്‌തുക്കളുടെ വില ഉയര്‍ന്നതുമാണ് വളംവിലകൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.







Comments