
ഓഗസ്‌റ്റ് അഞ്ചിന് കേരളത്തിലാകെ 462 പ്രളയദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 392 എണ്ണം കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മാത്രമായിരുന്നു. സംസ്‌ഥാനത്താകെ 27,048 ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ടിവന്നു. ഇവരില്‍ ചെറിയ കുട്ടികള്‍ മുതല്‍ കിടപ്പിലായ മുതിര്‍ന്ന പൗരര്‍ വരെയും സ്‌ത്രീകളും പുരുഷന്മാരും തൊഴില്‍ ചെയ്യുന്നവരും അല്ലാത്തവരുമൊക്കെ ഉള്‍പ്പെടുന്നു. ഒട്ടുമിക്ക പ്രദേശങ്ങളിലും വിദ്യാലയങ്ങളോ കോളജുകളോ ആണ് ക്യാമ്പുകളായി പ്രവര്‍ത്തിച്ചത്. ഇതിന് മൂന്നുദിവസം മുമ്പ് ഓഗസ്‌റ്റ് രണ്ടിന്റെ വാര്‍ത്ത 7600 ആളുകള്‍ ക്യാമ്പുകളില്‍ എത്തിയെന്നായിരുന്നു. മൂന്നുദിവസം കൊണ്ടാണ് ഇരുപതിനായിരത്തോളം ആളുകള്‍ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നത്. പൊടുന്നനെ വലിയ തോതില്‍ ക്യാമ്പുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്വം അധികാരികളുടെ മേലുള്ള സമ്മര്‍ദമാകുന്നു. ക്യാമ്പില്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ എല്ലാവരും കൂടി വരരുത് എന്നൊരു പഞ്ചായത്ത് പ്രസിഡന്റിന് അഭ്യര്‍ത്ഥിക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്.ഇത്തവണത്തെ പ്രളയം പൊടുന്നനെ സംഭവിച്ച ഒന്നാണ്. സാധാരണപോലെ മഴക്കാലം ആരംഭിച്ച് ജലനിരപ്പ് ക്രമമായി ഉയര്‍ന്ന് പ്രളയത്തിലേക്ക് വരികയല്ല ചെയ്‌തത്. സമീപകാലത്തെ മഴയുടെ സ്വഭാവമാണിതിന്റെ കാരണം. ഉയര്‍ന്ന അളവിലുള്ള മഴ ചെറിയ സമയം കൊണ്ട്, ചെറിയ പ്രദേശത്ത് പെയ്‌തുതീരുന്നതാണ് സമകാലിക അനുഭവം. ആഗോളതാപനത്തിന്റെയും കാലാവസ്‌ഥാമാറ്റത്തിന്റെയും പശ്‌ചാത്തലത്തില്‍ ഇത്തരം പ്രതിഭാസങ്ങള്‍ തുടരുമെന്ന് തന്നെ കരുതണം. എല്ലാ ജില്ലകളിലും ഒരേസമയം ക്യാമ്പുകള്‍ തുറക്കേണ്ട സ്‌ഥിതിയുമുണ്ടായേക്കാം. ഇത് കേരളത്തിന് ആദ്യാനുഭവമല്ല. ഏറ്റവുമടുത്ത തൊട്ടുമുമ്പുള്ള അനുഭവം 2018ലെ പ്രളയമായിരുന്നു. അന്ന് ഇന്നത്തേതിന്റെ അഞ്ചുമടങ്ങെങ്കിലും ക്യാമ്പുകള്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചു. ഇത്തരം പ്രതിഭാസങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന് വിലയിരുത്തിയാല്‍ ദുരിതാശ്വാസക്യാമ്പുകളെ വ്യത്യസ്‌തരൂപത്തില്‍ സമീപിക്കണമെന്ന് മനസിലാകും.ആദ്യം വേണ്ടത് ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് ആശ്വാസം പകരുന്നതിന് അധികാരികള്‍ ചെയ്യുന്ന ഔദാര്യമാണ് ഇത്തരം ക്യാമ്പുളെന്ന മനോഭാവം മാറ്റുകയാണ്. ഏത് പ്രകൃതിദുരന്തത്തിലും കാലാവസ്‌ഥാപ്രതിഭാസത്തിലും അന്തസ്സായി ജീവിക്കാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ട്. അതുറപ്പുവരുത്തുന്നത് വിവിധ തട്ടിലുള്ള ഭരണകൂടങ്ങളുടെ ചുമതലയുമാണ്. തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കും സംസ്‌ഥാനസര്‍ക്കാരിനും ഇതില്‍ വലിയ ഉത്തരവാദിത്വമുണ്ട്. അവരെ സഹായിക്കാന്‍ യൂണിയന്‍ സര്‍ക്കാരിനും. അങ്ങനെ നോക്കിയാല്‍ ദുരിതാശ്വാസക്യാമ്പുകളല്ല, ബദല്‍ പാര്‍പ്പിടസമുച്ചയങ്ങളാണ് ഒരുക്കേണ്ടതെന്ന് കാണാം. പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വന്തം വീട് വാസയോഗ്യമല്ലാതാകുന്ന ഘട്ടത്തില്‍ മാറിത്താമസിക്കുന്നതിനുള്ള സൗക ര്യമുണ്ടാവുകയാണ് വേണ്ടത്. സ്വന്തം വീടുകളിലെ അതേ അന്തസ്സില്‍, തന്റെ തന്നെ മറ്റൊരു വീട്ടില്‍ താമസിക്കുന്നത് പോലെ, താമസിക്കാന്‍ കഴിയണം. ദുരിതാശ്വാസ ക്യാമ്പ് എന്ന പേര്‍ തന്നെ മാറണം. പ്രളയകാല/പ്രതിസന്ധികാല പാര്‍പ്പിടമെന്ന സങ്കല്‍പം രൂപപ്പെടണം.
താല്‍ക്കാലികമായി ഒരുക്കുന്ന ദുരിതാശ്വാസക്യാമ്പുകള്‍ക്കു പകരം വിദ്യാലയങ്ങളുടെ വളപ്പുകളിലോ പൊതുസ്‌ഥലങ്ങളിലോ സ്‌ഥിരം പാര്‍പ്പിടമാവാം. കെട്ടിടങ്ങളായി മാത്രമാകണമെന്നില്ല. ഓരോ പ്രകൃതി ദുരന്തവും വ്യത്യസ്‌തരൂപത്തിലാണ് അനുഭവപ്പെടുന്നത്. അവ അനുഭവപ്പെടാത്ത പ്രദേശങ്ങളുമുണ്ട്. ഉദാഹരണമായി സാധാരണ നിലയില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും മലയിടിച്ചിലും ബാധിക്കാത്ത മേഖലകള്‍ എല്ലാ ജില്ലകളിലുമുണ്ട്. ഇത്തരം സവിശേഷപ്രകൃതിദുരന്തങ്ങള്‍ സാധാരണ നിലയില്‍ ബാധിക്കാത്ത പ്രദേശങ്ങളില്‍ സ്‌ഥിരമായ വാസസ്‌ഥലവും കൃഷിയിടങ്ങളും ദുരിതകാലത്തേക്കായി ഒരുക്കാമേല്ലാ? ഇവിടെ കൃഷി, മൃഗസംരക്ഷണം, മത്സ്യം വളര്‍ത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്തിപ്പോരുകയും ചെയ്യാം. ഇതിനായി സുരക്ഷാമേഖലയില്‍ സ്‌ഥലം കണ്ടെത്തണം. ഇവിടെ ബദല്‍വാസത്തിന് വീടുകള്‍ വേണം. ഓരോ കുടുംബത്തിനും ഓരോ വീടെന്നത് സാദ്ധ്യമാവണമെന്നില്ല. എന്നാല്‍, സുരക്ഷിതത്വവും ശുചിത്വവും വേണം. കുടിവെള്ളം, ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം, ശുചിമുറികള്‍ എന്നിവയും വേണം. പ്രതിസന്ധികാലത്ത് താല്‍ക്കാലികമായെങ്കിലും വൈദ്യസഹായം ലഭ്യമാകണം. ഇത്തരം ക്യാമ്പുകളില്‍ ധാരാളം കുട്ടികളുമുണ്ടായിരിക്കും. മുതിര്‍ന്ന ആളുകള്‍ ജീവിക്കുന്നതുപോലെ പ്രവര്‍ത്തനമൊന്നുമില്ലാതെ കുട്ടികള്‍ക്ക് ജീവിക്കാനാവില്ല. അവര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ആ നിലയ്‌ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ വിനോദത്തിനും കളികള്‍ക്കും ആവശ്യമായ സൗകര്യമൊരുക്കണം. കളിയുപകരണങ്ങള്‍ ലഭ്യമാക്കണം. ദുരന്തസമയങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി കൊടുത്താണ് ഇപ്പോള്‍ അതിനെ നേരിടുന്നത്. എന്നാല്‍, പ്രതിസന്ധികാല വാസസ്‌ഥലങ്ങളില്‍, അത് വിദ്യാലയ വളപ്പുകളിലായാലും അല്ലെങ്കിലും കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കാവുന്നതേയുള്ളൂ. പ്രളയകാലത്ത് അധ്യാപകര്‍ക്ക് അവധി കൊടുക്കേണ്ടതില്ലേല്ലാ?
സാധാരണ ക്ലാസ് മുറികളിലെ പ്രവര്‍ത്തനം ഇത്തരം സങ്കേതങ്ങളില്‍ സാധ്യമാകില്ല. വിവിധ പ്രായത്തിലും പഠനനിലവാരത്തിലുമുള്ള കുട്ടികള്‍ക്ക് ആവശ്യമായ പൊതുവായ പഠനപ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടിത്തന്നെ രൂപപ്പെടുത്തണം.100-150 ആളുകളെങ്കിലും ഇപ്പോഴത്തെ ക്യാമ്പുകളി ലുണ്ട്. അത്രയും പേര്‍ ഒന്നിച്ചു താമസിക്കുമ്പോള്‍ അവിടെ ജീവിതത്തിനുള്ള ഭൗതിക പശ്‌ചാത്തലവും ആഹാരമടക്കമുള്ള പ്രാഥമികാവശ്യങ്ങളും പരിമിതമാവുന്നത് മാനസിക പിരിമുറുക്കങ്ങള്‍ക്ക് കാരണമാകാം. സ്വാഭാവികമായും പ്രതിസന്ധികാല പാര്‍പ്പിടങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യമുണ്ടാവണം. ഈ പാര്‍പ്പിടകേന്ദ്രങ്ങള്‍ക്ക് സമീപം ആളുകള്‍ താമസിക്കുന്ന വീടുകള്‍ ഉണ്ടാവുമേല്ലാ? അവിടങ്ങളില്‍ അതിഥിക ളായി ദുരന്തബാധിതരെ സ്വീകരിക്കുകയുമാവാം. പ്രതിസന്ധികാലത്ത് താമസിക്കാനെത്തുന്നവരും ചുറ്റപാടുമുള്ളവരും തമ്മില്‍ ഒരു അതിഥിആതിഥേയബന്ധം രൂപപ്പെടുത്തണം.
പ്രളയകാലവീടുകള്‍ സമാധാനകാലത്ത് ഉപയോഗശൂന്യമായിക്കിടക്കുകയും പരിപാലനമില്ലാതെ നശിക്കുകയോ അനധികൃത ഉപയോക്‌താക്കള്‍ കേടുപാടുകള്‍ വരുത്തുകയോ ചെയ്യാനുമിടയുണ്ട്. ഇത് പരിഹരിക്കാന്‍ ഈ സംവിധാനം കേവലമായി ഭരണാധികാരികളുടെയോ ഉദ്യോഗസ്‌ഥരുടെയോ മാത്രം ചുമതലയാക്കാതെ പ്രാദേശികസമൂഹത്തിന്റെ ഉടമസ്‌ഥതയിലും ഉത്തരവാദിത്വത്തിലുമായിരിക്കണം. അവിടെ മുമ്പ് പറഞ്ഞ ഉത്‌പാദനപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാവാം.
ദുരിതകാലത്ത് ജനങ്ങളുടെ ആദ്യ ആശ്രയം തദ്ദേശഭരണസ്‌ഥാപനങ്ങളാണ്. അവര്‍ ദുരന്തങ്ങള്‍ നേരിടാന്‍ സജ്‌ജമായിരിക്കുക തന്നെ വേണം. അത് ജീവിതം ദുസ്സഹമാകുമെന്ന ഘട്ടത്തിലല്ല ആലോചിക്കേണ്ടത്. ഏതുതരം ബദല്‍ സംവിധാനങ്ങള്‍ കൊണ്ടും പ്രകൃതിദുരന്തങ്ങളുടെ ആഘാതം പൂര്‍ണമായി ഇല്ലാതാക്കാനാവില്ലെന്നത് സത്യമാണ്. പ്രകൃതിപ്രതിഭാസങ്ങള്‍ ദുരന്തമായി മാറാതിരിക്കത്തക്കവണ്ണം വികസനാസൂത്രണത്തില്‍ പരിസ്‌ഥിതിപരിഗണനയുണ്ടാവുക തന്നെയാണ് വേണ്ടത്. ഒപ്പം പ്രതിസന്ധികാല പാര്‍പ്പിടങ്ങള്‍ യാഥാര്‍ ത്ഥ്യമാവുകയും വേണം.
ജോജി കൂട്ടുമ്മേല്‍





Comments