തിരുവനന്തപുരം: ഒടുവില്‍, പിണറായി സര്‍ക്കാരിന്റെ കാലത്തെ പീഡനപര്‍ത്തിനു കണക്കുചോദിച്ച് ഐ.എ.എസ്. ഉദ്യോഗസ്‌ഥന്‍ എന്‍ പ്രശാന്ത്! മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്‌ഥാനത്തേക്കു വീണ്ടും ഇ.ഡിയുടെ വരവിനു വഴിതെളിച്ചേക്കും.
മെസ്സിയേയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നത് സര്‍വചട്ടങ്ങളും ലംഘിച്ചുള്ള അതിവേഗനീക്കങ്ങളാണെന്ന് പ്രശാന്തിന്റെ റിപ്പോര്‍ട്ട് വ്യക്‌തമാകുന്നു. നിയമവകുപ്പിന്റെ പരിഗണനയ്‌ക്കു വിടാതെ, അന്നത്തെ മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നിയന്ത്രണത്തിലാണു നീക്കങ്ങള്‍ നടന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനി നടത്തുന്ന പരിപാടിക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും സര്‍ക്കാരിന്റെ പങ്കാളിത്തമുണ്ടെന്ന പ്രതീതി വരുത്തുകയും ചെയ്‌തതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണമാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. 15 ദശലക്ഷം യു.എസ്. ഡോളര്‍ കൈമാറിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്ന് ഇ.ഡി അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പോണ്‍സര്‍ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ പിന്തുണയോടെയുള്ള രാജ്യാന്തരമത്സരമെന്ന പ്രതീതി സര്‍ക്കാരിന്റെ പ്രതിഛായയ്‌ക്കു കളങ്കമുണ്ടാക്കി. ധന, നിയമവകുപ്പുകളുടെ വ്യക്‌തമായ പരിശോധനയുണ്ടായില്ല. സ്വകാര്യ സ്‌പോണ്‍സര്‍ക്കു വാണിജ്യനേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ചു. സ്വകാര്യപരിപാടിക്കായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുമ്പോള്‍, സംസ്‌ഥാനത്തെ കായികതാരങ്ങള്‍ക്കു നല്‍കേണ്ടിയിരുന്ന 11 കോടിയോളം രൂപ നല്‍കിയിരുന്നില്ല.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്‌ഥാനസര്‍ക്കാരിന്റെ പേരില്‍ നല്‍കിയ കത്ത് ഔദ്യോഗികമായി മത്സരത്തിനെത്തുമെന്ന അറിയിപ്പോ നിയമ സാധുതയുള്ള രേഖയോ ആയിരുന്നില്ല. അത് വെറും ബ്രോഷറോ സമാനമായ രേഖയോ ആയിരുന്നു. അത് അര്‍ജന്റീനയില്‍നിന്നുള്ള അന്തിമ അറിയിപ്പായി കണക്കാക്കി തുടര്‍നടപടി സ്വീകരിച്ചത് ഗുരുതരപിഴവാണ്. കരാറോ ഫിഫ, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്നിവരുടെ മാച്ച് അപ്രൂവലോ ഫയലില്‍ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അര്‍ജന്റീന ടീം കേരളം സന്ദര്‍ശിക്കുന്നുവെന്ന തരത്തില്‍ കേന്ദ്രസര്‍ക്കാരിന് സംസ്‌ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി കത്ത് നല്‍കിയത്. പരിപാടിയുടെ ആകെ ചെലവ് 210 കോടിയെന്നാണ് കണക്കാക്കിയത്. വരുമാനമാകട്ടെ 82 കോടിയും.
128 കോടിയോളം രൂപയുടെ അന്തരമുണ്ടായിട്ടും ധനവകുപ്പിന്റെ മുന്‍കൂര്‍ അവലോകനം ഒഴിവാക്കി, സ്വകാര്യ സ്‌പോണ്‍സര്‍ഷിപ് മാതൃക തെരഞ്ഞെടുത്തത് ചട്ടലംഘനമാണ്. സ്‌പോണ്‍സറുടെ സാമ്പത്തികഭദ്രതയോ സ്രോതസോ കൃത്യമായി പരിശോധിച്ചില്ല. ടൂര്‍പ്രോഡ്‌എന്റര്‍ എല്‍.എല്‍.സി. എന്ന വിദേശ കമ്പനി വഴി 15 ദശലക്ഷം ഡോളറിന്റെ വിദേശവിനിമയം നടത്താന്‍ അനുമതി നല്‍കിയത് പരിശോധനകള്‍ നടത്താതെയാണ്. ഈ കമ്പനിയെക്കുറിച്ച് രാജ്യാന്തരമാധ്യമങ്ങളില്‍ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇ.ഡി. ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണത്തിനു സാധ്യതയുണ്ട്.
മത്സരം എന്ന് നടക്കുമെന്ന വ്യക്‌തതയില്ലാതെ കലൂര്‍ സ്‌റ്റേഡിയം അറ്റകുറ്റപ്പണികള്‍ക്കായി സ്‌പോണ്‍സര്‍ക്കു കൈമാറിയതില്‍ ജി.സി.ഡി.എയ്‌ക്കും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ഗുരുതരപിഴവുണ്ടായി. സ്വകാര്യപരിപാടിക്കായി ചട്ടങ്ങള്‍ പരിഗണിക്കാതെ മുന്‍മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗങ്ങള്‍ വിളിച്ചു. അര്‍ജന്റീനയുമായി ഒരു കരാറുമില്ലാതെ 2025 ഒക്‌ടോബര്‍ 15-ന് ചീഫ് സെക്രട്ടറി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വകാര്യ കമ്പനിക്ക് ഉപയോഗപ്പെടുത്തുന്ന തരത്തില്‍ ഉത്തരവിറക്കി. ഇതും വിജിലന്‍സ് അന്വേഷിക്കണം. വിദേശവിനിമയച്ചട്ട ലംഘനം ഇ.ഡിയോ മറ്റ് കേന്ദ്ര ഏജന്‍സികളോ അന്വേഷിക്കണം. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആദായനികുതി വകുപ്പും കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡും പരിശോധിക്കണം. ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സില്‍നിന്നു സമാഹരിച്ച സ്‌പോണ്‍സര്‍ഷിപ് തുകയെക്കുറിച്ചു വ്യക്‌തതയുണ്ടാക്കണം. - റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌പോണ്‍സര്‍, ആദ്യമായി പദ്ധതി സമര്‍പ്പിച്ച് ഗോട്ട് ആഡ് ോബല്‍ എല്‍.എല്‍.പി. എന്നിവരുടെ മൂലധനം, ധനേ്രസാതസ് എന്നിവ സംബന്ധിച്ച് രജിസ്‌ട്രാര്‍ ഓഫ് കമ്പനീസ്, കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം എന്നിവര്‍ പരിശോധിക്കണം. ആവശ്യമെങ്കില്‍ എസ്.എഫ്.ഐ.ഒയും ഇടപെടണം.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് ഒന്നരക്കോടി ഡോളര്‍ (അന്നത്തെ മൂല്യം 126 കോടി രൂപ) നല്‍കിയെന്ന് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനി അവകാശപ്പെടുമ്പോള്‍, പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ ഒരു രേഖയുമില്ല. എ.എഫ്.എയും സംസ്‌ഥാനസര്‍ക്കാരും കരാര്‍ ഒപ്പുവച്ചതിന്റെയോ സ്‌പോണ്‍സറും സര്‍ക്കാരും തമ്മില്‍ കരാറുള്ളതിന്റെയോ രേഖകളില്ല.
യു.എസ്. ആസ്‌ഥാനമായ ഏജന്‍സി വഴി പണം കൈമാറ്റം നടത്താനാണു സ്‌പോണ്‍സര്‍ സംസ്‌ഥാനസര്‍ക്കാര്‍ മുഖേന കേന്ദ്രാനുമതി തേടിയത്. ഈ ഏജന്‍സി യു.എസില്‍ അന്വേഷണം നേരിടുന്നവരാണ്. 126 കോടി രൂപയുടെ കൈമാറ്റത്തില്‍ 22.68 കോടി സേവനനികുതി അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി. വകുപ്പ് സ്‌പോണ്‍സര്‍ക്ക് അടുത്തിടെ സമന്‍സ് അയച്ചിരുന്നു. അര്‍ജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാനെന്ന പേരില്‍ മുന്‍കായികമന്ത്രി വി. അബ്‌ദുറഹിമാന്‍ 2024 സെപ്‌റ്റംബറില്‍ അന്നത്തെ കായികവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്‌ടര്‍ പി. വിഷ്‌ണുരാജ് എന്നിവര്‍ക്കൊപ്പം ഒരാഴ്‌ചയോളം സ്‌പെയിനില്‍ പര്യടനം നടത്തി. ആരുമായാണ് മന്ത്രി കൂടിക്കാഴ്‌ച നടത്തിയതെന്നു വ്യക്‌തമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. -----------------------------------







Comments