
ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നിര്‍ണായകമായ ചില മാറ്റങ്ങളുടെ സൂചനകളാണ് സമീപകാല സംഭവവികാസങ്ങള്‍ നല്‍കുന്നത്. ബിഹാറിലും മധ്യപ്രദേശിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത ഫലങ്ങളും, ഡല്‍ഹി ജന്തര്‍മന്തറില്‍ യുവജനങ്ങളും വിദ്യാര്‍ഥികളും നടത്തിയ ശക്‌തമായ സമരങ്ങളും ഭരണപക്ഷമായ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും നല്‍കുന്ന മുന്നറിയിപ്പുകള്‍ ചെറുതല്ല. രാജ്യത്ത് രൂപംകൊണ്ടിരിക്കുന്ന പുതിയ രാഷ്‌ട്രീയ സാഹചര്യങ്ങളുടെ ആഴം വ്യക്‌തമാക്കുന്നതാണ് ഈ സംഭവങ്ങള്‍.
ബിഹാറിലും മധ്യപ്രദേശിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് നേരിടേണ്ടിവന്നത് ദയനീയ പരാജയമാണ്. 1995 മുതല്‍ തുടര്‍ച്ചയായി വിജയിച്ചിരുന്ന പട്‌ന നഗരത്തിലെ ബങ്കിപ്പൂരില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാണുണ്ടായത്. എട്ടുമാസം മുമ്പ് നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ 52,000 വോട്ടിന്റെ ഭൂരിപക്ഷം ബി.ജെ.പി. നേടിയിരുന്ന മണ്ഡലത്തില്‍, ജന്‍സ്വരാജ് പാര്‍ട്ടി നേതാവും തെരഞ്ഞെടുപ്പ് വിദഗ്‌ധനുമായ പ്രശാന്ത് കിഷോറാണ് അട്ടിമറിവിജയം സ്വന്തമാക്കിയത്. അതുപോലെ 2008 മുതല്‍ തുടര്‍ച്ചയായി മൂന്നുവട്ടം ബി.ജെ.പിയുടെ നരോത്തം മിശ്ര വിജയിച്ച മധ്യപ്രദേശിലെ ദതിയ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഈ രണ്ട് പരാജയങ്ങളും രാജ്യത്ത് ഉയര്‍ന്നുവരുന്ന ബി.ജെ.പി. വിരുദ്ധ തരംഗത്തിന്റെ തുടക്കമായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പരീക്ഷകളിലെ തുടര്‍ച്ചയായ കെടുകാര്യസ്‌ഥതയും തട്ടിപ്പുകളും വലിയ പ്രതീക്ഷയോടെ ജീവിതത്തെ കാണുന്ന യുവതലമുറയില്‍ കടുത്ത നിരാശയാണുണ്ടാക്കിയത്. നീറ്റ് പരീക്ഷ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരേ ഡല്‍ഹി ജന്തര്‍മന്തറില്‍ യുവജന പ്രസ്‌ഥാനങ്ങള്‍ നടത്തിയ സമരം സര്‍ക്കാരിന് ശക്‌തമായ മുന്നറിയിപ്പായിരുന്നു. അവരുടെ നിരാശയില്‍നിന്നാണ് ആര്‍മിയുടെയും വിവിധ കേന്ദ്ര സേനകളുയെും പെല്ലറ്റ് മഴയ്‌ക്ക് മുന്നില്‍ നെഞ്ചു വിരിച്ച് നില്‍ക്കാന്‍ യുവാക്കള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ ശക്‌തി നേടിയത്. ആദ്യമായി, സമരക്കാര്‍ പറഞ്ഞ സ്‌ഥലത്ത് അവരുടെ ആവശ്യങ്ങള്‍ ഒന്നൊന്നായി അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്‌ടാക്കള്‍ക്ക് കീഴടങ്ങേണ്ടി വന്നു. ഒടുവില്‍ കേന്ദ്രമന്ത്രിസഭയിലെ കരുത്തനായ വിദ്യാഭ്യാസ മന്ത്രിയും ആര്‍.എസ്.എസിന്റെ തലയെടുപ്പുള്ള നേതാവുമായ ധര്‍മേന്ദ്ര പ്രധാന് അപമാനിതനായി മാനവശേഷി മന്ത്രി കാര്യാലയത്തില്‍നിന്ന് ഇറങ്ങി പോകേണ്ടി വന്നു. സര്‍ക്കാരിന്റെ ശക്‌തമായ പ്രതിരോധങ്ങളെ വകവയ്‌ക്കാതെ യുവാക്കള്‍ നടത്തിയ ഈ സമരം ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് തുറന്നത്.
എങ്കിലും, സമരനേതാക്കള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാതെയും പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാതെയും സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അത് മറ്റൊരു വലിയ ജനരോഷത്തിന് വഴിമൊരുക്കുമെന്ന ആശങ്ക ശക്‌തമാണ്. ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത് ചൂണ്ടിക്കാണിച്ചതുപോലെ, പുതിയ തലമുറയുടെ ചോദ്യങ്ങള്‍ക്ക് യുക്‌തിസഹമായ മറുപടി നല്‍കാന്‍ ഭരണകൂടങ്ങള്‍ ബാധ്യസ്‌ഥരാണ്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണശൈലിയും മാസ്‌മരികതയും മാതൃകയാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപതെരഞ്ഞെടുപ്പിലെ ജനവിധിയും ജന്തര്‍മന്തിറിലെ യുവജനശക്‌തിയും അവഗണിക്കരുത്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തിയും അവഗണിച്ചും ഒരു ഭരണാധികാരിക്കും മുന്നോട്ട് പോകാനാകില്ല. തുറന്ന മനസ്സോടുകൂടി ജനകീയ ആവശ്യങ്ങളെ മനസിലാക്കാനും, യുവതലമുറയുടെ പ്രശ്‌നങ്ങള്‍ക്ക് സത്യസന്ധമായ പരിഹാരം കാണാനും ബി.ജെ.പി. സര്‍ക്കാര്‍ തയാറാകേണ്ടിയിരിക്കുന്നു.






Comments