
കൊച്ചി: വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ രണ്ട് സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ. (വിദേശസംഭാവന നിയന്ത്രണനിയമം) രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ തള്ളിയ കേന്ദ്രനടപടി ഹൈക്കോടതി റദ്ദാക്കി. കാരണം വ്യക്‌തമാക്കാതെ അപേക്ഷ നിരസിച്ച നടപടി സ്വേഛാപരവും നിയമവിരുദ്ധവുമാണെന്ന് ജസ്‌റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചൂണ്ടിക്കാട്ടി.
കേന്ദ്രനടപടി ചോദ്യംചെയ്‌ത് കാലടി കാഞ്ഞൂരിലെ സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യ, കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നീ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. കോടതിയുടെ നിരീക്ഷണങ്ങള്‍ പരിഗണിച്ച്, മൂന്നുമാസത്തിനകം അപേക്ഷയില്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിലെ എഫ്.സി.ആര്‍.എ. വിഭാഗത്തിനു നിര്‍ദേശം നല്‍കി.
വിദേശസംഭാവനകള്‍ സ്വീകരിക്കുന്നതിലും വിനിയോഗിക്കുന്നതിലും ഹര്‍ജിക്കാര്‍ ഗുരുതരനിയമലംഘനങ്ങളോ ദുരുപയോഗമോ നടത്തിയതായി രേഖകളില്‍ വ്യക്‌തമല്ലെന്നു കോടതി നിരീക്ഷിച്ചു. എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ മനസിരുത്തി പരിഗണിക്കാതെ, തോന്നുംപടി തീര്‍പ്പ് കല്‍പ്പിക്കുകയാണ് ചെയ്‌തത്.
അനഭിലഷണീയമായ കാര്യങ്ങള്‍ക്കു വിദേശ ഫണ്ട് ഉപയോഗിക്കരുതെന്ന എഫ്.സി.ആര്‍.എ. പരിധിയില്‍ സര്‍ക്കാരിന്റെയോ പാര്‍ട്ടികളുടേയോ രാഷ്‌ട്രീയതാത്‌പര്യപ്രകാരം വിലയിരുത്തല്‍ നടത്തി കാര്യങ്ങള്‍ നടപ്പാക്കാനാവില്ല. നിയമപരമായ വിലക്കുള്ളതിനെ മാത്രമേ അനഭിമതമായി കാണാനാകൂ. പ്രതിഷേധങ്ങളോടുള്ള ഭരണകൂടത്തിന്റെ അതൃപ്‌തിയും എതിര്‍പ്പും മൂലം ഒന്നും അനഭിമതമാകില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. അഭിപ്രായപ്രകടനത്തിനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ട്. സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കാനും പൗരന് അവകാശമുണ്ട്. ഏത് പുതിയ പദ്ധതി വന്നാലും ബാധിക്കുന്നവരുടെ ഭാഗത്തുനിന്ന് പ്രതിഷേധം സ്വാഭാവികമാണ്. അവരുടെ തൊഴിലും വാസസ്‌ഥലവും മറ്റും നഷ്‌ടപ്പെടുന്നതിന്റെയും മതിയായ നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് പ്രതിഷേധങ്ങള്‍.
സമാധാനപരമായ സമരത്തിനു ഫണ്ട് നല്‍കിയെങ്കില്‍ത്തന്നെ അത് എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ നിരസിക്കാന്‍ കാരണമാകില്ല. വിദേശസംഭാവന അനഭിമതമായ ലക്ഷ്യത്തിനോ പൊതുതാത്‌പര്യത്തിനോ എതിരായി വിനിയോഗിച്ചെന്ന തരത്തില്‍ അതിനെ വ്യാഖ്യാനിക്കാനാവില്ല. ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട അവകാശത്തെ അനഭിമതമാക്കി മാറ്റാനാവില്ല. അതിനാല്‍, എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ നിഷേധിച്ചത് നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞു.
ലൈസന്‍സ് പുതുക്കാത്തതിന്റെ കാരണം ഹര്‍ജിക്കാര്‍ക്ക് ഇ-മെയിലില്‍ നല്‍കിയ ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടില്ല. കാരണം പറയുകയെന്നത് ഏത് ഉത്തരവിന്റെയും മര്‍മമാണ്. ജനാധിപത്യസ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനാടിസ്‌ഥാനം അതാണ്. അല്ലാത്ത ഉത്തരവുകള്‍ നിയമപരമല്ല. പുനഃപരിശോധനാഹര്‍ജി തള്ളിയപ്പോഴും കാരണം അറിയിച്ചില്ല. എന്നാല്‍, കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച, കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ കണ്ടെത്തലാണ് നിരസിക്കാന്‍ കാരണമായി കാണാവുന്നത്. വിദേശ ഫണ്ട് കൈപ്പറ്റിയ സംഘടന അത് സമരക്കാര്‍ക്ക് നല്‍കിയെന്നതിന് തെളിവുകളില്ലാതെ വെറും സങ്കല്‍പ്പത്തിന്റെ അടിസ്‌ഥാനത്തില്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നിരസിച്ചത് നിയമവിരുദ്ധമാണ്.
ലൈസന്‍സ് ഉണ്ടായിരുന്ന കാലയളവിലെ അക്കൗണ്ട് മരവിപ്പിച്ചതും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ ഉത്തരവ് വരുന്നതുവരെ ഹര്‍ജിക്കാരുടെ എഫ്.സി.ആര്‍.എ. സര്‍ട്ടിഫിക്കറ്റിന് സാധുതയുണ്ടെന്നും മുമ്പ് ലഭിച്ചതും അക്കൗണ്ടിലുള്ളതുമായ തുക വിനിയോഗിക്കാന്‍ തടസമില്ലെന്നും കോടതി വ്യക്‌തമാക്കി. എന്നാല്‍, പുതിയ ഉത്തരവ് വരുന്നതുവരെ വിദേശസംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതിയില്ല.







Comments