മലയാളഭാഷാചരിത്രത്തിലും ൈക്രസ്‌തവമതബോധനചരിത്രത്തിലും അവിസ്‌മരണീയമായ ഒരു ഗ്രന്ഥമുണ്ട്; അതാണു 'സംക്ഷേപവേദാര്‍ഥം'. ' മലയാളലിപികളില്‍ ആദ്യമായി അച്ചടിമഷിപുരണ്ട ഗ്രന്ഥത്തിന് 267 പേജുകളാണ്. കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളെ സംബന്ധിച്ചുള്ള സമഗ്രവും സാര്‍വത്രിക സ്വഭാവത്തോടുകൂടിയതുമായ മതബോധനഗ്രന്ഥം!
ക്ലെമന്റ് പിയാനിയൂസും സംക്ഷേപവേദാര്‍ഥവും
ഈ പുസ്‌തകത്തിന്റെ രചയിതാവ് ഇറ്റലിയില്‍നിന്നുള്ള ഒരു മിഷനറി വൈദികനാണ്. പേര് ക്ലെമന്റ് പിയാനിയൂസ്. 1731 ഏപ്രില്‍ ഏഴിന് ഇറ്റലിയില്‍ ജനിച്ച അദ്ദേഹം 1749 നവംബര്‍ 27-ന് കര്‍മ്മലീത്താസന്യാസസമൂഹത്തില്‍ ചേര്‍ന്നു. 1755-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും 1756-ല്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ എത്തിച്ചേരുകയും ചെയ്‌തു.
അറബി, ഗ്രീക്ക്, ലത്തീന്‍ ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്ന അദ്ദേഹംസംസ്‌കൃതവും മലയാളവും പഠിച്ചു. രണ്ടു ഭാഷയിലും അഗാധപാണ്ഡിത്യം നേടിയ അദ്ദേഹത്തിന്, കത്തോലിക്കാസഭയുടെ ആസ്‌ഥാനകേന്ദ്രമായ റോമില്‍നിന്ന്, പ്ര?പ്പഗാന്താ കോണ്‍ഗ്രിഗേഷന്റേതായ ഒരു പ്രത്യേക ക്ഷണം കിട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന മിഷനറിമാര്‍ക്കുവേണ്ടി മതബോധനഗ്രന്ഥങ്ങള്‍, അതതുരാജ്യത്തിന്റെതായ ഭാഷയില്‍, രചിക്കുന്നതിനുള്ള ദൗത്യത്തില്‍ പങ്കുചേരുന്നതിനുവേണ്ടിയായിരുന്നു ക്ഷണം. അങ്ങനെയാണ്, അദ്ദേഹം സംക്ഷേപവേദാര്‍ഥം രചിക്കുന്നത്.
സംക്ഷേപവേദാര്‍ഥത്തിന് ഒരു ചരിത്രപശ്‌ചാത്തലമുണ്ട്. തെന്ത്രോസ് സൂനഹദോസിന്റെ (1546-1563) ഏറ്റവും വലിയ സംഭാവനയായിരുന്നു 'റോമന്‍ കാറ്റക്കിസം'. 1566-ല്‍ പ്രസിദ്ധീകൃതമായ പ്രസ്‌തുത ഗ്രന്ഥം ക്ലെമന്റ് പിയാനിയൂസ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയും 'നസ്രാണികള്‍ ഒക്കക്കും അറിയെണ്ടും സംക്ഷേപവെദാര്‍ഥം' എന്ന പേരില്‍ അച്ചടിക്കുകയും ചെയ്‌തു. അങ്ങനെ 1772-ല്‍ മലയാളലിപികളില്‍ ആദ്യമായി അച്ചടിമഷി പുരണ്ടു.
സംക്ഷേപവേദാര്‍ഥവും മലയാളഭാഷയും
സംക്ഷേപവേദാര്‍ഥം മലയാളഭാഷാചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്. ദ്രാവിഡഭാഷാഗോത്രത്തില്‍ പിറന്ന്, സോദരീഭാഷയായ തമിഴിന്റെ സംരക്ഷണത്തില്‍ വളര്‍ന്ന്, ആര്യഭാഷാഗോത്രത്തില്‍പ്പെട്ട സംസ്‌കൃതവുമായി ബാന്ധവത്തിലേര്‍പ്പെട്ടു വളര്‍ന്നുവന്ന മലയാളം മണിപ്രവാളം, കണ്ണശം, ചമ്പു മുതലായ രൂപന്താരങ്ങളിലൂടെ കടന്ന് സ്വതന്ത്രഭാഷയായി മാറിയെങ്കിലും, പാട്ടിന്റെയും പദ്യത്തിന്റെയും തലംകടന്ന് ഗദ്യസാഹിത്യത്തിന്റെ തിരുമുറ്റത്ത് കാല്‍കുത്തുന്നത് വിദേശമിഷനറിമാര്‍ വഴിയാണ്. അവരുടെ കൂട്ടത്തില്‍ ക്ലെമന്റ് പിയാനിയൂസിന്റെയും സംക്ഷേപവേദാര്‍ഥത്തിന്റെയും പങ്ക് നിര്‍ണ്ണായകമായിരുന്നു.
അച്ചടിയും അക്ഷരപ്രതിസന്ധിയും
സംക്ഷേപവേദാര്‍ഥം അച്ചടിക്കുന്നതിന് അച്ചുകള്‍ നിര്‍മിക്കുന്ന ഘട്ടത്തില്‍, ക്ലെമന്റ് പാതിരി നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ അനവധിയായിരുന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ ബ്രാഹ്‌മിലിപി, വട്ടെഴുത്ത്, കോലെഴുത്ത്, ആര്യലിപി എന്നിങ്ങനെ ലിപികളെല്ലാം ചിതറിക്കിടക്കുന്നു! അവയെല്ലാം തപ്പിപ്പെറുക്കിയെടുത്ത് തിട്ടപ്പെടുത്താനും ചിട്ടപ്പെടുത്താനും അദ്ദേഹം നന്നേ ക്ലേശിക്കേണ്ടിവന്നു. മലയാളത്തിന് 51 അക്ഷരങ്ങളാണുള്ളതെന്നും, എന്നാല്‍ അവയുടെ പെരുക്കങ്ങള്‍ ഉള്‍പ്പെടെ 1128 അച്ചുകള്‍ ഉണ്ടാക്കേണ്ടിവന്നു എന്നും, യൂറോപ്യന്‍ ഭാഷകളിലെ അച്ചുണ്ടാക്കുന്നതിനേക്കാള്‍ വളരെയധികം ക്ലേശം സഹിച്ചാണ് സംക്ഷേപവേദാര്‍ഥം അച്ചടിച്ചതെന്നും ക്ലെമന്റ് പിയാനിയൂസ് ലത്തീന്‍ ഭാഷയില്‍ എഴുതിയ മുഖവുരയില്‍ പറയുന്നുണ്ട്. കൂടാതെ, കേരളത്തില്‍ തമിഴ്, സംസ്‌കൃതം, മണിപ്രവാളം, മലയായ്‌മ എന്നിങ്ങനെ പലതരം ഭാഷകള്‍ നിലവിലിരുന്നത്, അദ്ദേഹത്തിന്റെ ക്ലേശം വര്‍ധിപ്പിച്ചു എന്നും അദ്ദേഹം പറയുന്നുണ്ട്. ഗ്രന്ഥഭാഷയും സംസ്‌കൃതഭാഷയും ഒന്നുതന്നെയായിരുന്നുവെന്നും ബ്രാഹ്‌മണര്‍ ഉപയോഗിച്ചിരുന്ന സാഹിത്യഗ്രന്ഥങ്ങളും വേദഗ്രന്ഥങ്ങളും ഈ ഭാഷയിലാണ് എഴുതപ്പെട്ടിരുന്നതെന്നും, എന്നാല്‍ സാധാരണ സംസാരത്തില്‍ ബ്രാഹ്‌മണര്‍പോലും ഉപയോഗിച്ചിരുന്നത് മലയായ്‌മ ആയിരുന്നെന്നും മുഖവുരയില്‍ പറയുന്നുണ്ട്.
അവഗണന-തിരസ്‌കരണം-തമസ്‌കരണം!
ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, വളരെ ക്ലേശിച്ചും കഷ്‌ടപ്പെട്ടും അച്ചടിച്ചെടിച്ചെടുത്ത സംക്ഷേപവേദാര്‍ഥവുമായി കേരളത്തില്‍ തിരിച്ചെത്തിയ ക്ലെമന്റ് പാതിരിക്കും സംക്ഷേപവേദാര്‍ഥത്തിനും കാര്യമായ പരിഗണന ഒന്നും ലഭിച്ചതായി കാണുന്നില്ല.
മതാത്മകവീക്ഷണത്തില്‍, ഉദയംപേരൂര്‍ സൂനഹദോസും കൂനന്‍കുരിശുസത്യവുമെല്ലാമായി മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികളെ ഭിന്നിപ്പിച്ച വിദേശമിഷനറിമാരുടെ പിന്‍മുറക്കാരന്‍ പാതിരി, ലത്തീന്‍വത്‌കരണത്തിനായി തയ്യാറാക്കിയ ഏതോ ഒരു പുസ്‌തകവുമായി വന്നിരിക്കുന്നു എന്നു ചിന്തിച്ചിട്ടുണ്ടാവാം. വിദേശമിഷനറിയായ ഒരു കര്‍മലീത്താ വൈദികന്‍ എന്നതിനപ്പുറം, കാര്യമായ പരിഗണനയൊന്നും കേരളസമൂഹത്തില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചില്ല. 51-ാമത്തെ വയസ്സില്‍ 1782-ല്‍ അദ്ദേഹം കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞതോടെ സംക്ഷേപവേദാര്‍ഥവും വിസ്‌മൃതിയിലാണ്ടുപോയി.
സംക്ഷേപവേദാര്‍ഥത്തിന്
പുനര്‍ജന്മം
എന്നാല്‍, ഏതാണ്ട് ഒരു നൂറ്റാണ്ടുകഴിഞ്ഞപ്പോള്‍, വരാപ്പുഴ അതിരൂപതാ അഡ്‌മിനിസ്‌ട്രേറ്റായി വന്ന ബര്‍ണര്‍ദീന്‍ ബെച്ചനെല്ലി മെത്രാപ്പോലീത്താ സംക്ഷേപവേദാര്‍ഥത്തെ പുനര്‍ജീവിപ്പിക്കുന്നതായി കാണുന്നുണ്ട്. ക്ലെമന്റ് പിയാനിയൂസിന്റേതന്നെ സന്യാസസമൂഹത്തില്‍പ്പെട്ട 'കര്‍മലീത്താ ഗുരുസ്വാമികള്‍' സംക്ഷേപവേദാര്‍ഥത്തിന്റെ ഉള്ളടക്കത്തിലോ അവതരണ രീതിയിലോ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ പുനഃപ്രകാശനം ചെയ്‌ത 'വെദൊപദെശപുസ്‌തകം' പ്രചരിപ്പിക്കുന്നതിനുവേണ്ട ഏര്‍പ്പാടുകള്‍ അദ്ദേഹം ചെയ്യുന്നതായിക്കാണാം. സംക്ഷേപവേദാര്‍ഥത്തിലെപ്പോലെതന്നെ ഗുരുശിഷ്യസംവാദരീതിയിലാണ് പുസ്‌തകം അവതരിപ്പിച്ചിരിക്കുന്നത്.
പുസ്‌തകത്തിന്റെ പ്രസക്‌തിയും പ്രാധാന്യവുമെടുത്തുപറയുന്നതോടൊപ്പം, മതബോധനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടും വൈദികരുടെ ഉത്തരവാദിത്വം ഓര്‍മ്മപ്പെടുത്തിക്കൊണ്ടും ഇതു പഠിപ്പിക്കാന്നതിനാവശ്യമായ പ്രയോഗികമായ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടും അദ്ദേഹം ഒരു ആമുഖം എഴുതി. അതിനുംപുറമേ, മെത്രാപ്പോലീത്താ നേരിട്ട് പ്രചാരണത്തിനിറങ്ങുകയും ചെയ്‌തു. കടുത്തുരുത്തി, മുട്ടുചിറ മുതലായ പള്ളികളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‌കി പഠനം കാര്യക്ഷമാക്കുന്നതായും കാണുന്നുണ്ട്.
പുതിയ മതബോധനഗ്രന്ഥങ്ങള്‍
പിന്നീട്, 1911-ല്‍ ചങ്ങനാശ്ശേരി അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററായിരുന്ന കണ്ടങ്കരി കുറിയാക്കോസ് കത്തനാര്‍ 'ക്രിസ്‌തീയ വേദപഠനസംക്ഷേപം' എന്ന പേരില്‍ ഒരു മതബോധനഗ്രന്ഥം പ്രസിദ്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. അതിലും സംക്ഷേപവേദാര്‍ഥത്തില്‍ നിന്ന് ഉള്ളടക്കത്തിലോ അവതരണരീതിയിലോ കാര്യമായ വ്യത്യാസങ്ങളൊന്നും കാണുന്നില്ല. 1940-45 കാലഘട്ടത്തില്‍ 'മതതത്വബോധനി' എന്ന പേരില്‍ ഫാ. ലാസര്‍ ടി.ഒ.സി.ഡി. രചിച്ച പുസ്‌തകത്തിലും സംക്ഷേപവേദാര്‍ഥത്തിന്റെ വളരെപ്രകടമായ സ്വാധീനം കാണുന്നുണ്ട്. കാല്‍നൂറ്റാണ്ടോളം ഈ പുസ്‌തക പരമ്പരയായിരുന്നു കേരളത്തിലുടനീളം മതബോധനത്തിനായി ഉപയോഗിച്ചു കൊണ്ടിരുന്നത്. അതുപോലെതന്നെ, പിന്നീടുണ്ടായ മതോപദേശിക, മതത്വപ്രദീപം മുതലായ പുസ്‌തകങ്ങളിലും സംക്ഷേപവേദാര്‍ഥത്തിന്റെ സ്വാധീനം കാണുന്നുണ്ട്.
ഏറ്റവും അവസാനം, 2011-ല്‍ പ്രസിദ്ധീകരിച്ച കത്തോലിക്കാസഭയുടെ യുവജനമതബോധന ഗ്രന്ഥമായ 'യൂകാറ്റി'ല്‍ പോലും സംക്ഷേപവേദാര്‍ഥത്തിന്റെ ചോദ്യോത്തരരീതിയിലുള്ള അവതരണം നമ്മള്‍ കാണുന്നുണ്ട്.
അണഞ്ഞുപോയ വഴിവിളക്കുകള്‍ തെളിക്കണം
ഇങ്ങനെ ഭാഷാചരിത്രത്തിലും ൈക്രസ്‌തവമതബോധനചരിത്രത്തിലും തിളങ്ങിനില്‌ക്കുന്ന ഒരു നാഴികക്കല്ലാണ് സംക്ഷേപവേദാര്‍ഥം. പക്ഷേ, ഈ അമൂല്യഗ്രന്ഥവും ഇതു രചിച്ച ക്ലെമന്റ് പിയാനിയൂസും വിസ്‌മൃതിയിലാണ്ടുപോയത് ചരിത്രവഴിയിലെ ഒരു കറുത്ത അദ്ധ്യായമാണ്. ഇതുപോലെ, ചരിത്രവഴികളില്‍ അവഗണിക്കപ്പെട്ടും വിസ്‌മരിക്കപ്പെട്ടും തമസ്‌കരിക്കപ്പെട്ടും വിസ്‌മൃതിയിലാണ്ടുപോയ എത്രയോ ചരിത്രപുരുഷന്മാര്‍...!
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്‌താവന ഓര്‍മ്മയില്‍ വരുന്നു: ''നമ്മുടെ നാട്ടിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരാണ് ൈക്രസ്‌തവ മിഷനറിമാര്‍. ജാതിവ്യവസ്‌ഥയും അടിമസമ്പ്രാദയവും അവസാനിപ്പിക്കുന്നതില്‍ മിഷനറിമാരുടെ പ്രവര്‍ത്തനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കേരളത്തിലെ അച്ചടിക്കു തുടക്കംകുറിച്ചതു മിഷനറിമാരാണ്.''
വാക്കുകളില്‍മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനത്തിലൂടെ ആ മഹാത്മാക്കളെ ആദരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍...! ചരിത്രവഴികളില്‍ അണഞ്ഞുപോയ ആ വഴിവിളക്കുകള്‍ തെളിക്കാനും ജ്വലിപ്പിക്കാനും ഉത്തരവാദിത്വപ്പെട്ടവര്‍ മുന്‍കൈ എടുത്തിരുന്നെങ്കില്‍...!
ഡോ. തോമസ് മൂലയില്‍





Comments