
കൊച്ചി: കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സ്‌ത്രീവിരുദ്ധ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദം ശക്‌തം. മുസ്ലിം സംഘടനകള്‍ കാന്തപുരത്തെ പൊതുവില്‍ പിന്തുണച്ചപ്പോള്‍ എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും വനിതാനേതാക്കള്‍ കാന്തപുരത്തിനെതിരേ ശക്‌തമായി പ്രതികരിച്ചു.
അതേ സമയം, മുസ്ലിം ലീഗ് ഈ വിഷയത്തില്‍ മൗനത്തിലാണ്. മുസ്ലിം ലീഗിന് വനിതാ എം.എല്‍.എ. അടക്കമുണ്ടായിരുന്നിട്ടും ഈ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിയുകയാണ്. എന്നാല്‍, കോണ്‍ഗ്രസ് മന്ത്രിമാര്‍ കാന്തപുരത്തെ തള്ളിപ്പറഞ്ഞു. കൊച്ചിയില്‍ കേരള മുസ്ലിം ജമാ അത്ത് എറണാകുളം ജില്ലാ കമ്മിറ്റി 30 ന് സംഘടിപ്പിച്ച സംഘടിപ്പിച്ച 'ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സ്' ഉദ്‌ഘാടനം ചെയ്ുമ്പോഴാണ് കാന്തപുരത്തിന്റെ വിവാദ പ്രസംഗമുണ്ടായത്. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്നും അതാണ് ഖുര്‍ ആന്‍ പഠിപ്പിക്കുന്നതെന്നും സ്‌ത്രീകള്‍ പൊതുരംഗത്തിറങ്ങിയാല്‍ അത് വലിയ നാശമുണ്ടാക്കുമെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രസംഗം.പണ്ഡിതര്‍ പറഞ്ഞതിനു മറുപടി പറയാന്‍ താന്‍ തയാറാല്ലെന്നായിരുന്നു മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ഷംസുദീന്റെ പ്രതികരണം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറല്ലെന്നു പറഞ്ഞതിനു പുറമേ ചോദ്യമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകനുനേരേ കയര്‍ക്കുകയും ചെയ്‌തു. മതപരമായ വിഷയമായതുകൊണ്ട് ഇതില്‍ ഒന്നും പറയാനില്ലെന്നാണ് ലീഗ് നേതാവ് കെ.എം.എ. സലാം പറഞ്ഞത്.
എന്നാല്‍, മന്ത്രി ബിന്ദു കൃഷ്‌ണ ശക്‌തമായ ഭാഷയിലാണ് കാന്തപുരത്തിന് മറുപടി നല്‍കിയത്. ഇത്തരം സമീപനം കാലഘട്ടത്തിനു ചേര്‍ന്നതല്ലെന്നും സ്‌ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്‌താവന ഗുണപരമല്ലെന്നും മന്ത്രി ബിന്ദു കൃഷ്‌ണ തുറന്നടിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തിലയും കാന്തപുരത്തെ തള്ളിപ്പറഞ്ഞു. വൈദ്യുതി മന്ത്രി സണ്ണി ജോസഫും കാന്തപുരത്തിന്റെ പ്രസ്‌താവനയെ എതിര്‍ത്തു.
കാന്തപുരം വിണ്ടും സ്‌ത്രീവിരുദ്ധത ഛര്‍ദിച്ചുവെന്നാണ് പി.കെ. ശ്രീമതി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത്. പ്രായാധിക്യത്തിന്റെ അത്തുംപിത്തുമായി ഈ പ്രസ്‌താവനയെ കണ്ട് അവഗണിച്ചാല്‍ കാലം ആധുനിക കേരളത്തിന് മാപ്പു നല്‍കില്ലെന്നും ശ്രീമതി കുറിച്ചു. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും കാന്തപുരത്തിന്റെ പ്രസ്‌താവനയെ എതിര്‍ത്തു രംഗത്തുവന്നു.കാന്തപുരത്തിന്റെ മകന്‍ ഹക്കീം ഫൈസ് അസ്‌ഹരി പ്രസ്‌താവനയെ പിന്തുണച്ചു. മുസ്ലിം സമുദായത്തിന്റെ അച്ചടക്കത്തിനുവേണ്ടിയുള്ള നിര്‍ദേശമായി അതിനെ കാണണമെന്നാണ് അസ്‌ഹരി പറഞ്ഞു. സ്‌ത്രീകള്‍ അടുക്കളയില്‍ തന്നെ ഒതുങ്ങേണ്ടവരാണെന്ന പ്രസ്‌താവനയും അദ്ദേഹം നടത്തി. കാന്തപുരത്തിന്റെ പ്രസ്‌താവനയെ ശരിവച്ച് മുസ്ലീം വൈദിക സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തുവരികയും ചെയ്‌തു.
സമസ്‌ത കാന്തപുരം വിഭാഗത്തിന്റെ പത്രമായ സിറാജില്‍ എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം കാന്തപുരത്തിന്റെ പ്രസ്‌താവനയെ ശക്‌തമായ ഭാഷയില്‍ പിന്തുണച്ചു. കാന്തപുരത്തിന്റെ പ്രസ്‌താവം മുസ്ലിം സമുദായത്തിന്റെ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ നല്‍കിയ നിര്‍ദേശമാണെന്നും എളമരം പറയുന്നു. എന്നാല്‍, കാന്തപുരത്തിന്റെ പരാമര്‍ശത്തോട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചിട്ടില്ല. എന്നാല്‍, ആരേയും എടുത്തുപറയാതെ സമൂഹത്തെ പിന്നോട്ടടിക്കുന്ന പ്രസ്‌താവനകള്‍ മതപണ്ഡിതന്‍മാര്‍ നടത്തരുതെന്ന് മുന്‍ നിയമസഭാ സ്‌പീക്കറും സി.പി.എം. നേതാവുമായ എ.എന്‍. ഷംസീര്‍ പറഞ്ഞു.







Comments