
ന്യൂഡല്‍ഹി/തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനം പാരമ്പര്യമായി സി.പി.എമ്മിനാണെന്ന വാദം സി.പി.എമ്മിന്റെ അഭിപ്രായം മാത്രമാണെന്നും അത് എല്‍.ഡി.എഫിന്റെ തീരുമാനമല്ലെന്നും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേ സമയം, എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ വ്യക്‌തമാക്കി.
' എല്‍.ഡി.എഫ് രൂപീകരിക്കുന്നതില്‍ സി.പി.ഐ. നിര്‍ണായക പങ്കുവഹിച്ചു. എല്‍.ഡി.എഫ്., സി.പി.ഐയുടെ കുഞ്ഞാണ്. മുന്നണിയെ കൂടുതല്‍ ശക്‌തവും ആരോഗ്യകരവുമായി വളര്‍ത്തുകയാണ് സി.പി.ഐയുടെ ലക്ഷ്യം. എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കില്ല.'- ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട സി.പി.ഐ. ദേശീയ നേതൃത്വവും പാര്‍ട്ടി സംസ്‌ഥാന ഘടകത്തിന് പിന്തുണ പ്രഖ്യാപിച്ചു. പിണറായി വിജയന്‍ തന്നെ മുന്‍കൈയെടുത്ത് ഇടതുപക്ഷത്തിനുള്ളിലെ ഭിന്നത പരിഹരിക്കണമെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ ആവശ്യപ്പെട്ടു. മുതിര്‍ന്ന ഇടതുനേതാവെന്ന നിലയില്‍ പിണറായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം സ്വീകരിക്കണമെന്നും സി.പി.എം നേതാക്കളില്‍നിന്നുള്ള പരിഹാസപരമായ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും രാജ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെങ്കിലും ഇടതുപക്ഷ ഐക്യം പ്രധാനമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഡല്‍ഹിയില്‍ സി.പി.ഐ. സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരുന്ന പശ്‌ചാത്തലത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ശക്‌തമായത്.
പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനം സി.പി.ഐക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തപക്ഷം ശക്‌തമായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. പ്രത്യേക നിയമസഭാ ബ്ലോക്ക് രൂപീകരിക്കുന്നതടക്കമുള്ള സാധ്യതകളും ചര്‍ച്ചയിലുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനം സി.പി.ഐ. ആവശ്യപ്പെട്ടത്. 140 അംഗ നിയമസഭയില്‍ എല്‍.ഡി.എഫിന് 35 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സി.പി.എമ്മിന് 26 അംഗങ്ങളും സി.പി.ഐക്ക് എട്ട് അംഗങ്ങളുമാണുള്ളത്. തോല്‍വിക്ക് ശേഷം ഇടതുപക്ഷത്തിന് കൂട്ടായ നേതൃത്വം വേണമെന്ന നിലപാടിന്റെ ഭാഗമായാണ് ഉപ നേതാവ് സ്‌ഥാനം ആവശ്യപ്പെടുന്നതെന്നാണ് സി.പി.ഐയുടെ വിശദീകരണം.
അതേസമയം, 1980ല്‍ എല്‍.ഡി.എഫ് രൂപീകരിച്ചതുമുതല്‍ പ്രതിപക്ഷത്തായിരുന്ന ഘട്ടങ്ങളില്‍ പ്രതിപക്ഷ ഉപ നേതാവ് സ്‌ഥാനം സി.പി.എമ്മിനായിരുന്നെന്ന് സി.പി.എം. വാദിക്കുന്നു. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗില്‍നിന്ന് സി.പി.ഐക്ക് ലഭിച്ച പിന്തുണയും തര്‍ക്കത്തിന് പുതിയ രാഷ്‌ട്രീയമാനം നല്‍കി.







Comments