
തിരുവനന്തപുരം: പുതിയ കെ.പി.സി.സി. അധ്യക്ഷനിയമനം വൈകുന്നതിനിടെ, തുടരാന്‍ താത്‌പര്യം പ്രകടിപ്പിച്ച് നിലവിലെ അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. മന്ത്രിപദവിയും കെ.പി.സി.സി. അധ്യക്ഷപദവിയും ഒന്നിച്ച് വഹിക്കുന്നത് അത്ര ഭാരിച്ച ജോലിയല്ലെന്നാണ് സണ്ണിയുടെ പുതിയ നിലപാട്. ആവശ്യമെങ്കില്‍ രണ്ടും ഒന്നിച്ച് കൊണ്ടുപോകും. അല്ലെങ്കില്‍, ഏത് പദവി ഒഴിവാക്കണമെന്നു പാര്‍ട്ടി പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു.
വൈദ്യുതി വകുപ്പ് തലയില്‍ അടിച്ചേല്‍പ്പിച്ച കുരിശാണെന്നു സണ്ണി നേരത്തേ പറഞ്ഞതും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടും രാഷ്‌ട്രീയനിരീക്ഷകര്‍ കൂട്ടിവായിക്കുന്നു. വേണ്ടിവന്നാല്‍ മന്ത്രിപദവി ഒഴിഞ്ഞ് കെ.പി.സി.സി. അധ്യക്ഷനായി തുടരാന്‍ മടിയില്ലെന്നാണ് സൂചന.
കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രിപദവിയും പി.സി.സി. ഉപാധ്യക്ഷപദവിയും ഒരാള്‍ രണ്ടരവര്‍ഷം കൊണ്ടുനടന്നില്ലേയെന്നും സണ്ണി ചോദിക്കുന്നു. ആവശ്യമെങ്കില്‍ രണ്ടും ഒന്നിച്ച് കൊണ്ടുപോകും. അല്ലെങ്കില്‍ ഏത് ഒഴിവാക്കണമെന്നു പാര്‍ട്ടി പറഞ്ഞാല്‍ മതി. എന്നാല്‍, വേറൊരാള്‍ കെ.പി.സി.സി. അധ്യക്ഷനായി വരുകയാണെങ്കില്‍ അവസരം നല്‍കണമെന്നാണ് തന്റെ നിലപാടെന്നും സണ്ണി വ്യക്‌തമാക്കി.
കെ.പി.സി.സി. അധ്യക്ഷന്‍ മന്ത്രിയായതോടെ സംഘടനാപ്രവര്‍ത്തനം ദുര്‍ബലമായെന്ന വിമര്‍ശനം ശക്‌തമാണ്.
സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനം മാത്രമല്ല, ഭാരവാഹി യോഗങ്ങള്‍ പോലും കൃത്യമായി നടക്കുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ് അധ്യക്ഷപദവിയില്‍ സജീവമാകാനുള്ള സണ്ണിയുടെ നീക്കം. നാളെ കെ.പി.സി.സി. രാഷ്‌ട്രീയകാര്യസമിതി വിളിച്ചുചേര്‍ത്തിരിക്കുന്നതും ഇതിന്റെ ഭാഗമായാണ്. തുടര്‍ന്ന്, അധ്യക്ഷന്‍ എല്ലാ ജില്ലകളും സന്ദര്‍ശിക്കും.
പിന്നാലെ, കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി. അധ്യക്ഷരുടെയും യോഗം വിളിക്കാനും ആലോചനയുണ്ട്. തലസ്‌ഥാനത്തുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് സണ്ണി കെ.പി.സി.സി. ആസ്‌ഥാനത്തുണ്ടാകുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റശേഷം വകുപ്പുമായി ബന്ധപ്പെട്ട ചില തിരക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നെന്നും പാര്‍ട്ടി കാര്യങ്ങളില്‍ മുഴുവന്‍സമയം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും സണ്ണി സമ്മതിക്കുന്നു.
സുനില്‍ ജെ. സണ്ണി







Comments