
കല്‍പ്പറ്റ: വൈദികന് പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ആടിയുലഞ്ഞ മാനന്തവാടി രൂപത മുന്‍കരുതല്‍ നടപടികളുമായി രംഗത്ത്. വൈദികരെയും സന്യസ്തരെയും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്ാന്‍ ഇയടവകകള് തോറും പ്രശ്ന പരിഹാര സമിതി രൂപീകരിക്കാനും പള്ളി മേടകളില്‍ സി.സി. ടി വി സ്ഥാപിക്കാനും മാനന്തവാടി രൂപതയിലെ വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും യോഗത്തില്‍ തീരുമാനിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന യോഗത്തില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ രൂപതാ അധികൃതര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. മുന്‍കരുതല്‍ നടപടികള്‍ പൊതുജനമധ്യേ ചര്‍ച്ചയ്ക്കിടയാക്കാതെ എത്രയും പെട്ടന്ന് നടപ്പാക്കാനാണ് തീരുമാനം. പ്രശ്ന പരിഹാര സെല്‍ ഉടന്‍ രൂപീകരിച്ച് ഇടവകയില്‍ നിന്ന് കിട്ടുന്ന പരാതികള്‍ താമസംവിനാ പരിഗണിച്ച് പരിഹാരം നല്‍കണമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. സമിതിയില്‍ വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ക്കു പുറമെ അല്മായ പ്രതിനിധികളെയും ഉള്‍പ്പെടുത്തണം.
പള്ളിമുറിയുടെ ഓഫീസ് ഇടങ്ങളിലാണ് സി.സി. ടിവി കാമറകള്‍ സ്ഥാപിക്കുക. ഇതുവഴി പള്ളിമേടകളിലെ സന്ദര്‍ശകര്‍ ആരൊക്കെയെന്ന് മനസിലാക്കാനും പള്ളിമേടകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും ആക്ഷേപങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് യോഗം വിലയിരുത്തിയത്. ഇടവകകളില്‍ അഞ്ചു വര്‍ഷത്തേക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനമായി. നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ മാത്രം പൂര്‍ത്തിയാക്കും. പിരിവിന്റെയോ സംഭാവനയുടേയോ പേരില്‍ ഒരു ശിക്ഷാ നടപടിയും പാടില്ല. അള്‍ത്താര ബാലികമാര്‍ അനിവാര്യമല്ല. ഉണ്ടെങ്കില്‍ അവര്‍ക്ക് വസ്ത്രം മാറുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ നിര്‍ബന്ധമായും പള്ളികള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തിയിരിക്കണം. പള്ളിമുറിയില്‍ സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും. ഇടവകയിലെ വികാരിക്കും അസിസ്റ്റന്റ് വികാരിമാര്‍ക്കും മാത്രമേ പള്ളിമുറിയില്‍ രാത്രി തങ്ങാന്‍ അനുവാദമുള്ളു.
കൗണ്‍സലിങ് പോലുള്ളവ തുറന്ന സ്ഥലങ്ങളില്‍ മാത്രമേ നടത്താന്‍ പാടുള്ളു. ഗ്രൂപ്പുകള്‍, വ്യക്തികള്‍ എന്നിവരെ വിദേശയാത്രയ്ക്ക് കൊണ്ടു പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. വൈദികരുള്‍പ്പെടെയുള്ളവരെക്കുറിച്ച് രൂപതയ്ക്ക് പരാതി നല്കാന് സംവിധാനമുണ്ടാക്കും. കുര്‍ബാന പ്രസംഗ മധ്യേ വൈദികര്‍ ആരെയും തേജോവധം ചെയ്യാന്‍ പാടില്ല. പിരിവ്, സംഭാവന തുടങ്ങിയവ കുടിശികയായതിന്റെ പേരില്‍ വിവാഹം, മാമോദീസ, മരണാനന്തര കര്‍മങ്ങള്‍ തുടങ്ങിയവ നിഷേധിക്കാന്‍ പാടില്ലെന്നും തീരുമാനിച്ചു.
വൈദികരും സന്യസ്തരും കൂടുതലായി ആഡംബര ജീവിതത്തിലേക്ക് വഴിമാറുന്നത് ഗൗരവമായി എടുക്കണമെന്ന് അല്മായ പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വൈദികന് ചെയ്ത തെറ്റിന്റെ പേരില്‍ വൈദിക സമൂഹം മുഴുവന്‍ അവഹേളനത്തിന് ഇരയായ സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കൊട്ടിയൂര്‍ സംഭവത്തില്‍ ധാര്‍മിക ഉത്തരവാദിത്വം രൂപതാ കേന്ദ്രത്തിനാണെന്നും ഫാ. റോബിനെക്കുറിച്ച് പല കോണുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടും രൂപതാ അധികൃതര്‍ മൗനം പാലിച്ചുവെന്നുമുള്ള നിലപാടാണ് പല അല്മായ പ്രതിനിധികള്‍ക്കുമുണ്ടായിരുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് യോഗത്തില്‍ പൊതുചര്‍ച്ചയ്ക്ക് ഇടനല്‍കാതെ ബിഷപ് മാര്‍ ജോസ് പൊരുന്നേടം തന്നെയാണ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.






