
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷാ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന. കേസില്‍ തെളിവ് നശിപ്പിച്ചതിലടക്കം പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തേ നടത്തിയ ചോദ്യം ചെയ്യലില്‍ അപ്പുണ്ണിയും നാദിര്‍ഷയും നല്കിയ മൊഴികള്‍ പരസ്പരവിരുദ്ധമായിരുന്നു. അതുകൊണ്ട് ഇരുവരേയും കേസില്‍ വീണ്ടും ചോദ്യം ചെയ്തേക്കും.
കേസില്‍ ഗൂഡാലോച മറച്ചുവെച്ചു എന്നാരോപിച്ച് നേരത്തേ അപ്പുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപും നാദിര്‍ഷയും പറഞ്ഞതെങ്കിലും പത്തിലധികം ചിത്രങ്ങളില്‍ സുനി ദിലീപിനൊപ്പം ഉണ്ടായിരുന്നതായി പോലീസിന് തെളിവ് കിട്ടിയിട്ടുണ്ട്. സുനിയെ ദീര്‍ഘനാളായി പരിചയമുണ്ടെന്നും മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ അറിയാമെന്നുമാണ് അപ്പുണ്ണി നല്‍കിയിട്ടുള്ള മൊഴി.
സുനി ജയിലില്‍ നിന്നും ഫോണ്‍ വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നെന്നും ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് അറിയില്ലെന്ന് പറഞ്ഞതെന്നും അപ്പുണ്ണി പോലീസിനോട് പറഞ്ഞിരുന്നു. സുനി കൊടുത്തുവിട്ട കത്ത് സഹായിയില്‍ നിന്നും ഏലൂര്‍ ബസ്റ്റ്ാന്റില് എത്തി വാങ്ങിയതും അപ്പുണ്ണി ആയിരുന്നു. അതുകൊണ്ട് തന്നെ ബന്ധമില്ലെന്ന ദിലീപിന്റെ വാദം പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
കേസില്‍ നേരത്തേ സുനിയെ അറിയില്ലെന്ന നിലപാടാണ് നാദിര്‍ഷയും എടുത്തിട്ടുള്ളത്. ഇതുവരെ ലഭിച്ച വിവിധ മൊഴികളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. പ്പുണ്ണിയെ ചോദ്യം ചെയ്തപ്പോഴും പള്‍സറും നാദിര്‍ഷയും തമ്മില്‍ പരിചയമുണ്ടെന്നു സൂചിപ്പിച്ചിരുന്നു. ഇക്കാര്യവും അന്വേഷണസംഘം ആരായും. നടിയെ ആക്രമിച്ചതു പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ മെമ്മറി കാര്‍ഡ്അ സംബന്ധിച്ച വിവരങ്ങളും നാദിര്‍ഷയില്‍നിന്ന് ആരായും.
നാദിര്‍ഷയെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നു വിളിച്ചിരുന്നതായി സഹതടവുകാരന് ജിന്സണ് പറഞ്ഞിരുന്നു. സൗഹൃദത്തോടെയായിരുന്നു ഇരുവരും സംസാരിച്ചത്. കാവ്യയുടെ കടയില്‍ എന്തോ കൊടുത്തു എന്ന തരത്തിലാണു ഫോണില്‍ പറഞ്ഞതെന്നാണു ജിന്സണ് പോലീസിനോടു വെളിപ്പെടുത്തിയത്. നടി കാവ്യാ മാധവന്റെ കടയെപ്പറ്റിയും പണമിടപാടിനെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നെന്നും ജിന്സണ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്നാണ് പോലീസ് പറയുന്നത്. ക്വട്ടേഷനു പിന്നില്‍ സ്ത്രീ ഇല്ല എന്ന കാര്യം പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
ആക്രമണ സമയത്ത് സ്ത്രീയാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് സുനി നടിയോടു പറഞ്ഞിരുന്നു. ഇക്കാര്യം ആദ്യമൊഴിയില്‍ത്തന്നെ നടി പോലീസിനോട് പറഞ്ഞു. പോലീസിന് നല്കിയ മൊഴിയില്‍ ഒരു മാഡത്തെക്കുറിച്ചും സുനി പരാമര്‍ശിച്ചിരുന്നു. പോലീസ് അന്വേഷണം ദിലീപിലേയ്ക്ക് എത്തിച്ചേരാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് പറയുന്നത്.
ജയിലിലായാലും ദിലീപ് തന്നെ സാമ്പത്തികമായി സഹായിക്കുമെന്ന് സുനിക്ക് ഉറപ്പുണ്ടായിരുന്നു. ബോധപൂര്‍വ്വം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം ഇത്തരം മൊഴി നല്‍കിയിരുന്നതെന്നാണ് പോലീസ് പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. പലരെയും അങ്ങോട്ടുചെന്ന് കണ്ടാണ് ചോദ്യംചെയ്യുന്നത്. മറ്റുചിലരെ രഹസ്യമായി കണ്ടും ഫോണിലും ചോദ്യംചെയ്യുന്നുണ്ട്. ദിലീപിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെയാണ് ചോദ്യംചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് തെളിവുകളുടെ ശേഖരണമാണ് ഇതിലൂടെ പോലീസ് നടത്തുന്നത്.






