
കൊച്ചി: ഖജനാവിലെ പണം ഉപയോഗിക്കുന്നു സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടിയായ വനിതാമതിലിന്റെ ഭാഗമായി അഞ്ചു ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് ഉച്ചകഴിഞ്ഞ് അവധി കൊടുത്തപ്പോള്‍ നാലു ജില്ലകളില്‍ സ്കൂളുകള്‍ നേരത്തേ വിടുന്നു. കോഴിക്കോട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിദ്യാലയങ്ങൾക്കാണ് അവധി നല്‍കിയിരിക്കുന്നത്. മലപ്പുറം, കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ സ്കൂളുകൾ നേരത്തെ വിടും.
വനിതാമതിൽ മൂലമുള്ള ഗതാഗതക്കുരുക്കിന്റെ പേരിലാണ് അവധിയെന്നാണ് വിശദീകരണം. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ പകരം 19 ന് പ്രവർത്തിദിനം ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഗണിച്ച് യുക്തമായ തീരുമാനമെടുക്കാൻ എഇഒമാർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഗതാഗത തടസ്സം പരിഗണിച്ച് ഉച്ചയ്ക്ക് ശേഷം അവധി നൽകുന്നകാര്യത്തിൽ സ്കൂളുകൾക്ക് സ്വയം തീരുമാനിക്കാമെന്നാണ് കോട്ടയം ഡിഡിഇ അറിയിച്ചത്. തൃശൂര്‍, മലപ്പുറം ഡിഡിഇ മാര്‍ ഗതാഗതക്കുരുക്ക് ഉണ്ടായാൽ ക്ലാസുകൾ നേരത്തെ വിടാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറ ജില്ലയില്‍ അവധി നല്‍കിയിട്ടില്ല. പക്ഷേ ടൗണുകളില്‍ ഗതാഗത പ്രതിസന്ധി രൂപപ്പെട്ടേക്കാവുന്ന സാഹചര്യം കണക്കിലെടുത്ത് തീരുമാനം എടുക്കാനാണ് നിര്‍ദേശം.
കോഴിക്കോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം അവധിയാണെന്നാണ് ഡിഡിഇ ഇ.കെ.സുരേഷ് കുമാർ അറിയിച്ചത്. നേരത്തെ മുഴുവൻ ദിവസ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് വിവാദമായതോടെ ഡിഡിഇ പിന്നീട് ഉത്തരവ് തിരുത്തി ഉച്ചയ്ക്കുശേഷം മാത്രം എന്നാക്കുകയായിരുന്നു. വനിതാമതിലില്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും ജീവനക്കാരുടെ ചുമതല നിശ്ചയിച്ചുകൊണ്ട് കോഴിക്കോട് കലക്ടർ ഉത്തരവ് പുറത്തിറക്കി.
ഓരോ സ്ഥലത്തും പങ്കെടുക്കുന്ന വനിതകളുടെ എണ്ണവും സംഘാടന ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേരും മൊബൈല്‍ നമ്പറും ഉത്തരവിലുണ്ട്. എല്ലാ വനിതാ ജീവനക്കാരെയും മെഡിക്കല്‍, പാരാ മെഡിക്കല്‍, ഫാര്‍മസി വിദ്യാര്‍ഥിനികള്‍, പിജി വിദ്യാര്‍ഥിനികള്‍, സീനിയര്‍; റസിഡന്റുമാര്‍ എന്നിവരെയും വനിതാ മതിലില്‍ പങ്കെടുപ്പിക്കണമെന്നു നിര്‍ദേശിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഉത്തരവിറക്കിയിട്ടുണ്ട്






