
തിരുവനന്തപുരം: കോട്ടയം ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ട പി.ജെ. ജോസഫും കെ.എം. മാണിയും കേരളാകോണ്ഗ്രസില് വഴിപിരിയല്‍ ഘട്ടത്തില്‍ എത്തി നില്‍ക്കേ ഭിന്നത പരിഹരിക്കാൻ ഇന്ന് തിരുവനന്തപുരത്ത് നിർണായക യോഗം. പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പി ജെ ജോസഫ് കൂടിക്കാഴ്ച നടത്തുന്നത്.
നേരത്തേ കോട്ടയത്ത് മത്സരിക്കാനുള്ള പി ജെ ജോസഫിന്റെ താല്‍പ്പര്യത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. മാണിഗ്രൂപ്പില്‍ പെടുന്ന ആള്‍ക്കാര്‍ക്ക് വിജയസാധ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജോസഫിന് വേണ്ടി സമ്മര്‍ദ്ദം ശക്തിയാക്കിയതോടെയാണ് കെ എം മാണി തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ച് എല്ലാം തകിടം മറിച്ചത്. ഇതോടെ കേരളാകോണ്‍ഗ്രസ് വീണ്ടും പിളരുന്ന ഘട്ടത്തിലേക്കായി കാര്യങ്ങള്‍. ഇന്നത്തെ കൂടിക്കാഴ്ചയിലൂടെ ജോസഫ് ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമല്ല. പാലാ ബിഷപ്പുമായും ജോസഫ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. എന്നാല്‍ തീരുമാനത്തില്‍ മാണി ഉറച്ചു നില്‍ക്കുകയാണ്. തോമസ് ചാഴിക്കാടന് കോട്ടയത്ത് വൻ ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് ആത്മവിശ്വാസം കൊള്ളുകയും ചെയ്യുന്നു. മാണി സ്ഥാനാര്‍ത്ഥിയെ നാടകീയമായി പ്രഖ്യാപിച്ചതിൽ അതൃപ്തിയുണ്ടെങ്കിലും കേരള കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഫ്രാന്‍സീസ് ജോര്‍ജിനൊപ്പം പലരും മുന്നണി വിട്ടതോടെ ദുര്‍ബലമായ ജോസഫ് പക്ഷത്തിന് പഴയ പോലെ വിലപേശൽ ശക്തിയില്ല.
നിലവിലെ അവസ്ഥയില്‍ പ്രശ്നം പരിഹരിക്കാതെ പാർട്ടിയിൽ പിളര്‍പ്പുണ്ടായാലും ജോസഫ് യു ഡി എഫിൽ തന്നെ തുടരാനാണ് സാധ്യത. നേരത്തേ കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം റോയി കെ. പൗലോസിനോടും യു.ഡി.എഫില്‍ തുടരാനുള്ള താത്പര്യം ജോസഫ് പ്രകടിപ്പിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ ഇന്ന് കാണുന്ന ജോസഫ് ഇനി മാണിക്കൊപ്പമില്ലെന്ന നിലപാടാകും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുക. ജോസഫ് വിഭാഗത്തെ യു.ഡി.എഫില്‍ പ്രത്യേക ബ്ലോക്കായി തുടരാന്‍ അനുവദിക്കുന്നതു മുന്നണി നേതൃത്വത്തിന്റെയും പരിഗണനയിലാണ്.






