
നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലുള്ള ബാറ്റ്സ്മാനെ പന്ത് എറിയുന്നതിനു മുന്‍പു ബൗളര്‍ റണ്ണൗട്ടാക്കുന്ന പ്രക്രിയയാണു മങ്കാദിങ്. 1947 ല്‍ ഇന്ത്യന്‍ ബൗളര്‍ വിനൂ മങ്കാദാണ് ഇക്കാര്യം ആദ്യം ചെയ്തത്. ഓസ്ട്രേലിയന്‍ താരം ബില്‍ ബ്രൗണിനെ ഈ രീതിയില്‍ രണ്ടു തവണ വിനു മങ്കാദ് പുറത്താക്കി. ആദ്യം വാം അപ്പ് മത്സരത്തിലും പിന്നീട് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും മങ്കാദ് ബ്രൗണിനെ പുറത്താക്കി. അന്ന് ക്രിക്കറ്റിന്റെ മാന്യത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ മങ്കാദിനെ വിമര്‍ശിച്ച ഓസ്ട്രേലിയന്‍ മാദ്ധ്യമങ്ങളാണ് ഈ സ്റ്റംപിംഗിന് ‘മങ്കാദിംഗ്’ എന്ന പേരു നല്‍കിയത്.
അതേസമയം വാം അപ്പ് മത്സരത്തില്‍ തന്നെ ബ്രൗണിന് മങ്കാദ് പന്തെറിയും മുമ്പ് ക്രീസ് വിടുന്നതിന് വാണിംഗ് നല്‍കിയിരുന്നു. ഓസീസ് മാധ്യമങ്ങള്‍ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞെങ്കിലും ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് വിനു മങ്കാദിനെ അനുകൂലിച്ച് രംഗത്ത് വന്നു. 'വിനു മങ്കാദിന്റെ സ്പോര്‍ട്സ്മാന്‍ഷിപ്പിനെ മാധ്യമങ്ങള്‍ ഇങ്ങനെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് ഒരിക്കലും മനസിലാക്കാന്‍ കഴിയില്ല. നിയമാവലിയില്‍ വളരെ കൃത്യമായി തന്നെ ഇതിനുള്ള ഉത്തരമുണ്ട്. ബൗളര്‍ പന്ത് കൈയില്‍ നിന്ന് വിടുന്നതുവരെ ബാറ്റ്സ്മാന് ക്രീസില്‍ തന്നെ നില്‍ക്കണമെന്നാണ് പറയുന്നത്. അങ്ങനെയെല്ലങ്കില് പിന്നെ ബാറ്റ്സ്മാനെ ബൗളര്‍ക്ക് റണ്ഔട്ടാക്കമെന്ന നിയമം എന്തിനാണ്? ഇങ്ങനെയൊരു നിയമമില്ലെങ്കില്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള ബാറ്റ്സ്മാന് അത് വലിയ ആനുകൂല്യമാണ് നല്‍കുന്നത്.' തന്റെ പുസ്തകത്തില്‍ ബ്രാഡ്മാന് എഴുതി.
2017-ലാണ് മാരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) മങ്കാദിങ് നിയമവിധേയമാക്കിയത്. ബാറ്റ്സ്മാന്റെ തെറ്റുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്ന് വ്യക്തത വ്യക്തത വരുത്താനായി ഇതിന് 'മങ്കാദ് ലോ' എന്ന് പേരിടുകയും ചെയ്തു. വിനു മങ്കാദിന് ശേഷം ഇൗ തന്ത്രം പരീക്ഷിച്ചത് ഇന്ത്യയുടെ ഇതിഹാസതാരം കപില്‍ദേവായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും ഇന്ത്യയുടെ മുന്‍ പരിശീലകനുമായ ഗാരി കിര്‍സ്റ്റനെ 1992 ല്‍ നടന്ന ഒരു സൗഹൃദ പരമ്പരയിലാണ് കപില്‍ പുറത്താക്കിയത്. ബൗള്‍ ചെയ്യാന്‍ ക്രീസിലേക്ക് ഓടിയെത്തിയ കപില്‍ ആക്ഷന്‍ പൂര്‍ത്തിയാക്കി സ്റ്റംപ് ചെയ്തു. രണ്ടു തവണ കിര്സ്റ്റന് താക്കീത് നല്കിയ ശേഷമായിരുന്നു കപില്‍ മങ്കാദിംഗ് നടത്തി കിര്‍സ്റ്റനെ പുറത്താക്കിയത്.
രാജ്യാന്തര ക്രിക്കറ്റില്‍ മുന്‍പ് ശ്രീലങ്കയ്ക്കെതിരെയും അശ്വിന് മങ്കാദിങ് നടത്തിയിരുന്നു. എന്നാല്‍ അന്ന് ക്യാപ്റ്റന്‍ സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. 2012ലെ കോമൺവെൽത്ത് ബാങ്ക് ത്രിരാഷ്ട്ര ടൂർണമെന്റിൽ ശ്രീലങ്കൻ താരം ലഹിരു തിരിമാന്നെയ്ക്ക് എതിരെയാണ് അശ്വിൻ രാജ്യാന്തര വേദിയിൽ മങ്കാദിങ് ഉപയോഗിച്ചത്.
കളി 39 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. ക്രീസിൽ ലഹിരു തിരിമാന്നെയും (43), ഏഞ്ചലോ മാത്യൂസും (0). ഓവറിലെ മൂന്നാം പന്ത് അശ്വിൻ എറിയാനെത്തുമ്പോൾ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ തിരിമാനെ ആയിരുന്നു. തിരിമാനെ ക്രീസിനു വെളിയിലേക്കു നീങ്ങുന്നത് ശ്രദ്ധിച്ച് ബോൾ ചെയ്യാതെ അശ്വിന് സ്റ്റംപിളക്കി. ശേഷം ഔട്ടിനായി അപ്പീൽ ചെയ്തു. അന്ന് ടീമിലുണ്ടായിരുന്ന സച്ചിൻ തെൻഡുൽക്കര്‍ ഇടപെട്ടതിനെ തുടർന്ന് ടീമിന്റെ താല്‍ക്കാലിക നായകനായ വീരേന്ദർ സേവാഗ് ആ ഔട്ട് വേണ്ടെന്നു വച്ചു.
ഔട്ടിനായുള്ള അപ്പീലിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നോ എന്ന് ക്യാപ്റ്റൻ സേവാഗിനോട് ആരാഞ്ഞപ്പോള്‍ സച്ചിന്റെ നിര്‍ദേശപ്രകാരം അപ്പീലിൽനിന്ന് പിൻമാറുകയാണെന്ന് സെവാഗ് അപംയറെ അറിയിച്ചു. ക്രീസിൽ തുടർന്ന തിരിമാനെ അർധസെഞ്ചുറി പൂർത്തിയാക്കി പുറത്തായപ്പോള്‍ ഇന്ത്യ മത്സരം തോറ്റു. ജോസ് ബട്ലർ മങ്കാദിങ്ങിലൂടെ പുറത്താകുന്നതും ഇതാദ്യമല്ല. 2014ൽ എജ്ബാസ്റ്റണിൽ നടന്ന ഇംഗ്ലണ്ട്–ശ്രീലങ്ക അഞ്ചാം ഏകദിനത്തിനിടെ ലങ്കയുടെ സചിത്ര സേനാനായകെയാണ് ബട്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. ഇന്ത്യാക്കാര്‍ക്ക് പുറത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ ഇയാൻ റെഡ്പാത്തിനെ വെസ്റ്റ് ഇൻഡീസിന്റെ ചാർളി ഗ്രിഫിത്തും ഇംഗ്ലണ്ടിന്റെ ഡെറിക് റാൻഡലിനെ ന്യൂസിലൻഡിന്റെ ഇവൻ ചാറ്റ്ഫീൽഡും പാക്കിസ്ഥാന്റെ സിക്കന്ദർ ഭക്തിനെ ഓസ്ട്രേലിയയുടെ അലൻ ഹസ്റ്റും ഇങ്ങനെ പുറത്താക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി മത്സരത്തിനിടയില്‍ റെയില്‍വേസിന്റെ സ്പിന്നര്‍ മുരളി കാര്‍ത്തിക് ബംഗാളിന്റെ സന്ദീപന്‍ ദാസിനെ ഇങ്ങനെ പുറത്താക്കിയിരുന്നു. ഇതേ കാര്‍ത്തിക്ക് തന്നെ കൗണ്ടി കളിക്കാന്‍ പോയി ഇംഗ്ലണ്ടില്‍ മങ്കാദിംഗ് നടത്തി വിവാദമുണ്ടാക്കി. സറെയും സോമർസെറ്റും തമ്മിലുള്ള കളിക്കിടെ ബോളിങ് പൂർത്തിയാകും മുൻപ് ക്രീസിൽനിന്നു പുറത്തിറങ്ങിയ സോമർസെറ്റ് താരം അലക്സ് ബാരോയെ പുറത്താക്കി. വിക്കറ്റിലേക്ക് ഓടിയടുത്തുകൊണ്ടിരുന്ന കാർത്തിക് ഓട്ടം നിർത്തി ബോളറുടെ എൻഡിലെ ബെയ്ൽസ് തെറിപ്പിക്കുകയാണു ചെയ്തത്. ഇത് വലിയ വിവാദം വിളിച്ചു വരുത്തിയപ്പോള്‍ താൻ ബോളിനു മുൻപ് രണ്ടു തവണ ഇതേക്കുറിച്ച് ബാറ്റ്സ്മാനു മുന്നറിയിപ്പു നൽകിയിരുന്നു എന്നും എന്നാല്‍ ആവര്‍ത്തിച്ചപ്പോഴാണ് ഒൗട്ടാക്കിയതെന്നും കാർത്തിക്ക് ന്യായീകരിച്ചു.



