
കാസര്‍ഗോഡ് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ വ്യാപകമായി വോട്ടു മറിഞ്ഞെന്ന ആക്ഷേപം സിപിഎം സംസ്ഥാന കമ്മറ്റി അന്വേഷിച്ചേക്കുമെന്ന റിപ്പോര്‍ട്ട്. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന കെ.പി. സതീഷ് ചന്ദ്രന് 40,000 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ രാജ്മോഹന്‍ ഉണ്ണിത്താനോട് തോല്‍വിയറിഞ്ഞത്. ഇടതുമുന്നണിയുടെ കോട്ടയായ കാസര്‍ഗോഡ് മണ്ഡലത്തിലെ പല ബൂത്തുകളിലും വ്യാപകമായി വോട്ടു മറിച്ചെന്നാണ് ആരോപണം.
ഇക്കാര്യം അന്വേഷിക്കാന്‍ സംസ്ഥാന കമ്മറ്റിയോഗത്തിന് പിന്നാലെ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചേക്കുമെന്നും തോല്‍വിയുടെ കൃത്യമായ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിട്ടും മടിക്കൈ, ബങ്കളം, നീലേശ്വരം, ബേഡകം, പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവിടങ്ങളില്‍ വോട്ടു ചോര്‍ച്ച ഉണ്ടായതായിട്ടാണ് കണ്ടെത്തല്‍. ഇവിടുത്തെ പല ബൂത്തുകളിലും ഇരുനൂറും മുന്നൂറും വോട്ടുകളാണ് യുഡിഎഫിലേക്ക് പോയത്.
കാസര്‍ഗോഡ് മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മിന് അര്‍ഹിച്ച വോട്ടുകള്‍ കിട്ടിയില്ല. 16,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ 2000 ആയിട്ടാണ് അത് ചുരുങ്ങിയത്്. പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവിടങ്ങളിലും വോട്ടു ചോര്ച്ചയുണ്ടായതായിട്ടാണ് വിലയിരുത്തല്‍. പാര്‍ട്ടിക്ക് ശക്തമായ സ്വാധീനം ഉണ്ടായിരുന്ന മേഖലയായിട്ടും അര്‍ഹിച്ച വോട്ട് കിട്ടിയില്ലെന്നും ഇത് ഗൗരവതരമായ കാര്യമാണെന്നും നേതൃത്വം വിലയിരുത്തുന്നു.
കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് തന്നെ വലിയ വിവാദവുമായിട്ടാണ്. സതീഷ് ചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിലൂടെയായിരുന്നു. എന്നാല്‍ ഒരു വിഭാഗത്തിന്റെ കനത്ത എതിര്‍പ്പ് മറികടന്നായിരുന്നു സതീഷ് ചന്ദ്രനെ സ്ഥാനാര്‍ത്ഥി ആക്കിയത്. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ഭൂരിപക്ഷത്തിനും താല്‍പ്പര്യം. ഇതിനെ മറികടന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.






