
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണന് മറുപടിയുമായി ജ്യോതികുമാര്‍ ചാമക്കാല. എസ്എഫ്ഐ നടത്തിയ അക്രമത്തെ തള്ളി സ്പീക്കര്‍ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിനാണ് കോണ്‍ഗ്രസ് ഫെയ്സ്ബുക്കിലുടെ തന്നെ മറുപടി നല്‍കിയിരിക്കുന്നത്.
'അഖില്‍ എന്റെ ഹൃദയം നുറുങ്ങുന്നു.. കരള്‍ പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നു.. ഓര്‍മ്മകളില്‍ മാവുകള്‍ മരതകപ്പച്ച വിരിച്ച മാേനഹരമായ എന്റെ കലാലയം'.. എന്നിങ്ങനെയാണ് സ്പീക്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതിനാണ് ചാമക്കാല മറുപടി നല്‍കിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അരുത് സ്പീക്കർ .... കരയിക്കരുത്
.............................
യൂണിവേഴ്സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ബഹു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനെഴുതിയ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി.
ഏത് പ്രത്യയശാസ്ത്രമാണ് നിങ്ങൾക്ക് തണൽ എന്ന് കുട്ടിസഖാക്കളോട് സ്പീക്കർ ചോദിക്കുന്നു.
ഇതിന്റെയുത്തരം താങ്കൾക്കു തന്നെ കണ്ടെത്താനാവും ശ്രീരാമകൃഷ്ണൻ.
ഏറെ പുറകോട്ടൊന്നും പോവേണ്ട, 2015 മാർച്ച് 13 എന്ന ദിനം ഓർത്തെടുത്താൽ മതി....
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളിൽ താങ്കളും സഹസഖാക്കളും ചേർന്ന് നടത്തിയ അക്രമങ്ങൾ മറന്നോ ?
കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിങ്ങൾ അഴിച്ചുവിട്ട അക്രമത്തിൽ കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കർക്ക് അറിയാമല്ലോ ?
അന്നും പിറ്റേന്നുമായി താങ്കളുടെ പാർട്ടിക്കാർ തിരുവനന്തപുരം നഗരം യുദ്ധക്കളമാക്കിയത് നിങ്ങൾ മറന്നാലും കേരളം മറക്കില്ല.
അതേ, നിങ്ങളുടെ അതേ "ചിന്തയും വിയർപ്പും" ആണ് യൂണിവേഴ്സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്.
ആ ചിന്തയാണ് സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽപ്പോലും കഠാര കയറ്റാൻ അവരെ പ്രേരിപ്പിക്കുന്നത്.
ചോര കണ്ട് അറപ്പു തീർന്ന ക്രിമിനലുകളെ വാർത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണൻ.
അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്.
ഈ കാപട്യമോർത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കർ...
ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട....






