
കൊല്ലം: അനേകം പേരുടെ ജീവനെടുത്ത കോവിഡില്‍ നിന്നും രക്ഷ നേടാന്‍ വൈറസില്‍ നിന്നും അകലം ഉറപ്പാക്കാനാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം. എന്നാല്‍ രാജ്യത്ത് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശും ബീഹാറും പോലെയുള്ള വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കൊറോണയെ ദേവിയായി കണ്ട് പൂജകളും പ്രാര്‍ത്ഥനകളും കേരളത്തിലും. കോവിഡിന്റെ കോപത്തില്‍ നിന്നും മനുഷ്യ സമൂഹത്തെ രക്ഷിക്കാന്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി അനിലനാണ് പൂജയുമായി ആരാധന നടത്തുന്നത്.
സ്വന്തം വീട്ടിലെ പൂജാമുറിയില്‍ സാര്‍സ് കോവ് - 2 ന്റെ ചിത്രം കൊറോണ ദേവിയായി പ്രതിഷ്ഠ നടത്തി പ്രസാദിപ്പിക്കാന്‍ ശ്രമിക്കുകയാണ് അനിലന്‍. തെര്‍മോകോള്‍ കൊണ്ട് നിര്‍മ്മിച്ച് പള്ളിവാളിലാണ് കൊറോണാ ദേവിയുടെ പ്രതിഷ്ഠ. ലോകം മുഴുവന്‍ സുഖവും ഐശ്വര്യവും ഭവിക്കാന്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്ന അനിലന്‍ പ്രസാദം മെയില്‍ വഴി നല്‍കാനും ഒരുക്കമാണ്. പക്ഷേ ക്ഷേത്രത്തില്‍ കൊറോണാദേവിയെ ദര്‍ശിക്കാന്‍ ആര്‍ക്കും അനുവാദമില്ല. ആരില്‍ നിന്നും സംഭാവനും സ്വീകരിക്കില്ലെന്ന നിലപാടിലാണ് അനിലന്‍. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ദൈവമുണ്ടെന്ന ഹിന്ദു വിശ്വാസത്തെ പിന്തുടര്ന്നാണ് അനിലന്‍ കൊറോണയെയും പൂജിക്കുന്നതും ആരാധിക്കുന്നതും.
ലോകത്തുടനീളമായി അനേകരുടെ മരണത്തിന് ഇടയാക്കിയ വൈറസിനെതിരേ വാക്സിന് കണ്ടെത്താനാകാതെ ശാസ്ത്രലോകത്തെ പോലും കൊറോണ പിടിച്ചു കുലുക്കുമ്പോഴാണ് വൈറസിനെ ദേവിയായി കണ്ട് ആരാധന നടത്തുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, മാധ്യമങ്ങള്‍, പ്രതിരോധ വാക്സിന് കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍, പ്രവാസികള്‍ തുടങ്ങി സമസ്തമേഖലയിലുമുള്ള മനുഷ്യസ്നേഹികളുടെ നന്മയ്ക്ക് വേണ്ടിയാണ് കൊറോണാ പൂജയെന്നാണ് അനിലന്‍ പറയുന്നത്. കോവിഡിനെ പൂജിക്കുക എന്നത് ഭരണഘടനാ പരമായുള്ള ആരാധനാ സ്വാതന്ത്ര്യത്തിനുള്ളില്‍ നില നില്ക്കുന്ന കാര്യമാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
നേരത്തേ ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, ആസ്സാം സംസ്ഥാനങ്ങളില്‍ നടന്ന കോറോണാ പൂജ ജൂണ്‍ ആദ്യവാരം വാര്‍ത്തകളില നിറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ തുംകുഹിരാജ്, കാസിയ, ഹാടാ, കാപ്താംഗജ്, ഖുഷി നഗര്‍ ജില്ലയിലെ ഖാഡ്ഡാ തഹ്സില്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ കോറോണാ ദേവിക്ക് വേണ്ടി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 'കൊറോണാ മായി' എന്ന പേരില്‍ പൂക്കളും മധുരപലഹാരങ്ങളുമായാണ് ആള്ക്കാര് പൂജ നടത്തിയത്. കൊറോണാ ദേവിയുടെ പ്രസാദത്തിനായി ആറ്റുതീരത്ത് കുഴികള്‍ കുത്തി അതില്‍ വെള്ളം നിറച്ച ശേഷം അതിന് മുകളില്‍ ഒമ്പത് ഗ്രാമ്പൂവും ഒമ്പത് ലഡ്ഡുവും വെച്ചായിരുന്നു പൂജ.
റാഞ്ചിയിലെ താതിസില്‍വ്, നാംകോം എന്നിവിടങ്ങളിലും ജംഷഡ്പൂരിലെ ബാഗ്ബെറാ മൈതാനത്തും ധന്‍ബാദിലെ രണ്ടിടങ്ങളിലും പൂജ നടത്തി. സിന്ദൂരം, പൂക്കള്‍, ലഡ്ഡു, ഒരു കുടത്തില്‍ വെള്ളം എന്നിവ വെച്ച് ഒരു മരത്തിന് സമീപമായിരുന്നു കൊറോണാ ദേവിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. കൊറോണാ ദേവിയെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയ ഇവര്‍ പക്ഷേ സാമൂഹ്യാകലം പാലിച്ചിരുന്നില്ല. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കണ്ട പ്രകൃതി ദുരന്തങ്ങള്‍ കൊറോണാ ദേവിയുടെ കോപമായിരുന്നു എന്നും എന്നിട്ടും ആരും ദേവിയെ പ്രീതിപ്പെടുത്താന്‍ ഒന്നും ചെയ്തില്ലെന്നും തങ്ങള്‍ പൂജ നടത്തുന്നത് ദേവിയുടെ കോപം ശമിപ്പിക്കാന്‍ വേണ്ടിയാണെന്നുമായരുന്നു പൂജയി പങ്കെടുത്ത ഒരു യുവതി പറഞ്ഞത്.
ആസ്സാമിലെ വിവിധ ജില്ലകളില്‍ അനേകം സ്ത്രീകള്‍ പൂജ നടത്തി. മഹാമാരിയെ തടുക്കാന്‍ ഇനി പൂജയും പ്രാര്‍ത്ഥനയുമേ രക്ഷയുള്ളൂ എന്നായിരുന്നു ഇവരുടെ പ്രതികരണം. ആസ്സാമിലെ ബിശ്വനാഥ് ജില്ലയില്‍ മരത്തിന് കീഴിലും പൂഴയോരത്തും ക്ഷേത്രങ്ങളിലുമെല്ലാമായിട്ടായിരുന്നു 'കോറോണാ അമ്മ' യോട് സ്ത്രീകള്‍ പ്രാര്‍ത്ഥിച്ചത്. ഒരു ദിവസം ഉപവാസം എടുത്തായിരുന്നു പൂജകള്‍. ഇത്തരം അന്ധവിശ്വാസങ്ങള്ക്കെതിരേ ആരോഗ്യ വിഭാഗം ബോധവല്‍ക്കരണ പ്രചരണങ്ങഴും തുടങ്ങിയിട്ടുണ്ട്. ബീഹാറിലും സ്ത്രീകള്‍ വിശ്വസിച്ചത് കോവിഡ് രോഗം കൊറോണാ ദേവിയുടെ കോപമാണെന്നായിരുന്നു. ബീഹാറിലെ നളന്ദ, ഗോപാല്‍ഗഞ്ച്, സാരന്‍, വൈശാലി, മുസാഫര്‍പൂര്‍, എന്നിവിങ്ങളില്‍ സ്ത്രീകള്‍ നദിയില്‍ മുങ്ങി നിവര്‍ന്ന് ഈറനോടെയാണ് പൂജ നടത്തിയത്. അതേസമയം ഇവരെല്ലാം സാമൂഹ്യാകലം പാലിച്ചായിരുന്നു പൂജ നടത്തിയത്.
ഗോപാല്‍ ഗഞ്ചിലെ ഫുല്‍വാരിയ ഘട്ടില്‍ ഏഴു കുഴികള്‍ കുത്തിയ ശേഷം അവയില്‍ ശര്‍ക്കര കുഴമ്പ് ഒഴിച്ച് അതില്‍ ഏഴു ഗ്രാമ്പൂ, മഞ്ഞള്‍, പൂക്കള്‍, ഏഴു ലഡ്ഡു എന്നിവ വെച്ചായിരുന്നു കൊറോണാ ദേവിയെ പൂജിച്ചത്. മുസാഫര്‍പൂരിലെ ബ്രഹ്മപുത്രയിലെ സര്‍വേശ്വര്‍നാഥ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ പൂജ നടത്തി. ബക്സര്‍ ജില്ലയിലും കൊറോണാ പൂജ നടത്തി. ഗംഗാ തീരത്ത് കുഴികള്‍ കുത്തിയായിരുന്നു പ്രാര്‍ത്ഥന. ഏഴു കുഴികളില്‍ വിളക്കുകള്‍ കത്തിച്ച് ശര്‍ക്കരപാനി ഒഴിച്ച് അതില്‍ ലഡ്ഡുവും പൂക്കളും ഇട്ട് മൂടിയായിരുന്നു ഇവിടെ പൂജ.






